കേരളത്തിൽ സെൻകുമാർ, കേന്ദ്രത്തിൽ അലോക് വർമ... പിണറായിക്കും മോദിയ്ക്കും പണി കൊടുത്ത രണ്ട് ഐപിഎസ്സുകാർ
ദില്ലി: സര്‍ക്കാരുകള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥര്‍ ഒരുപാടുണ്ട്. പലപ്പോഴും ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് നായകപരിവേഷവും ലഭിക്കാറുണ്ട്. അത്തരത്തില്‍ നായക പരിവേഷത്തിലേക്കെത്തിയ ഒടുവിലത്തെ ആളാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ.
അപ്രതീക്ഷിതമായിട്ടായിരുന്നു അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കുന്നത്. ഒക്ടോബര്‍ 23 ന് ആയിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.
സമാനമായ ഒരു സംഭവം കേരള രാഷ്ട്രീയത്തിലും മുമ്പ് നടന്നിരുന്നു. സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ടിപി സെന്‍കുമാറിനെ മാറ്റിയ പിണറായി വിജയന് സര്‍ക്കാരിന്റെ നടപടി ആയിരുന്നു അത്. എന്തായാലും രണ്ട് സംഭവത്തിലും തിരിച്ചടി കിട്ടിയത് സര്‍ക്കാരുകള്‍ക്കായിരുന്നു.
രണ്ട് സര്‍ക്കാരുകള്‍, രണ്ട് തിരിച്ചടികള്‍
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടി ലഭിച്ചത് എന്ന പ്രത്യേകതയും ഇതിലുണ്ട്. കേരളത്തില്‍ സംസ്ഥാന പോലീസ് മേധാവിയെ ആണ് ചട്ടം ലംഘിച്ച് മാറ്റിയത് എങ്കില്‍ കേന്ദ്രത്തില്‍ സിബിഐ ഡയറക്ടറെ ആയിരുന്നു മാറ്റിയത്.
അലോക് വര്‍മ
ഒക്ടോബര്‍ 23 ന് അര്‍ദ്ധ രാത്രിയില്‍ ആയിരുന്നു അലോക് വര്‍മയേയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു രണ്ട് പേരോടും അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചത്.
ഒടുക്കം തിരിച്ചടി
എന്നാല്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് വന്‍ തിരിച്ചടിയാണ്. ഫെബ്രുവരി 1 ന് ആണ് അലോക് വര്‍മയുടെ വിരമിക്കല്‍ ദിനം. പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ അദ്ദേഹത്തിന് സിബിഐ ഡയറക്ടര്‍ ആയി തന്നെ വിരമിക്കാനും സാധിക്കും.
സെന്‍കുമാര്‍
ജിഷ കേസിന്റെ പേരിലും പുറ്റിങ്ങല്‍ കേസിലെ ഇടപെടലുകളുടെ പേരിലും ആയിരുന്നു ടിപി സെന്‍കുമാറിനെ പിണറായി സര്‍ക്കാര്‍ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അധികാരമേറ്റ ഉടനെ
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ തന്നെ ആയിരുന്നു സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത്. തുടര്‍ന്ന് സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനേയും ഹൈക്കോടതിയേയും സമീപിച്ചു. രണ്ടിടത്തും പരാജയപ്പെട്ടതിന് ശേഷം ആയിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
പോലീസ് മേധാവിയായി വിരമിച്ചു
സെന്‍കുമാറിനെ മാറ്റിയത് നീതിയുക്തമല്ലാത്ത നടപടിയാണെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍. പുനര്‍നിയമിക്കുന്നതിനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടതി പിഴയും ഈടാക്കിയിരുന്നു. ഒടുവില്‍ സംസ്ഥാന പോലീസ് മേധാവിയായിത്തന്നെ സെന്‍കുമാര്‍ വിരമിക്കുകയും ചെയ്തു.