അലോക് വർമ്മ രാജി വെച്ചു, രാജി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ!
Recommended Video
ദില്ലി: സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെ അലോക് വര്‍മ്മ സര്‍വ്വീസില്‍ നിന്നും രാജി വെച്ചു. സ്വാഭാവിക നീതി തനിക്ക് നിഷേധിച്ചു എന്ന് ആരോപിച്ചാണ് അലോക് വര്‍മ്മയുടെ രാജി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും വീണ്ടും നീക്കിയത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു മാറ്റം. എന്നാല്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി നല്‍കിയ കത്തിലാണ് സര്‍വ്വീസില്‍ നിന്നും രാജി വെക്കുന്നതായി അലോക് വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്.
സിബിഐ തലപ്പത്തെ ചേരിപ്പോരുകള്‍ക്ക് ഒടുവില്‍ ഒക്ടോബര്‍ 23ന് അര്‍ധരാത്രിയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. തുടര്‍ന്ന് അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരികെ എത്തി മണിക്കൂറുകള്‍ക്കകമാണ് ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കിയത്.
സിബിഐയുടെ ധാര്‍മികത തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും താനത് ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അലോക് വര്‍മ്മ പ്രതികരിച്ചിരുന്നു. തന്നോട് ശത്രുതയുളള വ്യക്തി ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിലാണ് തന്നെ പുറത്താക്കിയത് എന്നും അലോക് വര്‍മ്മ ആരോപിച്ചിരുന്നു.
സ്വയം വിരമിക്കാന്‍ അനുമതി തേടിക്കൊണ്ട് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന കത്തി്ല്‍ തന്റെ ഭാഗം വിശദീകരിക്കാനുളള അവസരം സെലക്ഷന്‍ കമ്മിറ്റി തന്നില്ല എന്ന് അലോക് വര്‍മ്മ ആരോപിക്കുന്നു. തന്നെ പുറത്താക്കണമം എന്ന് നേരത്തെ തന്നെ തീരുമാനിച്ചത് പ്രകാരമാണ് കാര്യങ്ങള്‍ നടന്നത് എന്നും അലോക് വര്‍മ്മ ആരോപിക്കുന്നു. ഫയര്‍ സര്‍വ്വീസ് ഡിജി പദവി ഏറ്റെടുക്കാന്‍ പ്രായം തടസ്സമാണെന്നും വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ അലോക് വര്‍മ്മ ആവശ്യപ്പെടുന്നു.