ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്; അൽപേഷ് താക്കൂർ പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചന
Recommended Video
അഹമ്മദാബാദ്: കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റവും അധികം വെല്ലുവിളി ഉയർത്തിയ യുവ നേതാക്കളായിരുന്നു ഹാർദിക് പട്ടേൽ അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി എന്നിവർ . ഹാർദിക് പട്ടേൽ കോൺഗ്രസ് പാളയത്തിലെത്തിയപ്പോൾ കോൺഗ്രസിന് വൻ തിരിച്ചടി നൽകി അൽപേഷ് താക്കൂർ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്.
അൽപേഷ് കോൺഗ്രസിൽ നിന്നും രാജി വയ്ക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പലപ്പോഴായി അദ്ദേഹം ഇത് നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു അൽപേഷ്.
Read More: ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷകൾ എന്തെല്ലാം?മണ്ഡലങ്ങളുടെ ചിത്രം ഇങ്ങനെ
തിരിച്ചടി
ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അൽപേഷിന്റെ രാജി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി വിരുദ്ധ ചേരികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ പ്രമുഖ ഒബിസി നേതാവായിരുന്നു അൽപേഷ് താക്കൂർ.
2017ൽ
2017ലാണ് അൽപേഷ് താക്കൂർ കോൺഗ്രസിനൊപ്പം ചേരുന്നത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ൽ പരം വോട്ടകൾക്കാണ് പരാജയപ്പെടുത്തിയത്. അക്കുറി ജിഗ്നേഷ് മേവാനി സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലെത്തി. ഹാർദിക് പട്ടേലിനെ കോൺഗ്രസ് സമീപിച്ചിരുന്നെങ്കിലും പാർട്ടിയിൽ ചേരാൻ അന്ന് അദ്ദേഹം സമ്മതിച്ചിരുന്നില്ല.
നേതൃത്വവുമായി ഇടഞ്ഞ്
പാർട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന് പരസ്യമായി തന്നെ ആരോപണം ഉന്നയിച്ചിരുന്നു അൽപേഷ് താക്കൂർ,. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് വിടുമെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളയുകയായിരുന്നു.
കോൺഗ്രസിന് ക്ഷീണം
കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുഖങ്ങളിലൊന്നായിരുന്നു അൽപേഷ്. ബിജെപിയേയും മോദിയേയും കടന്നാക്രമിച്ച് പ്രചരണ വേദികൾ കീഴടക്കാൻ അൽപേഷിനായി. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഗുജറാത്ത് കോൺഗ്രസ് ഘടകത്തോട് എതിർത്ത് നിക്കുകയായിരുന്നു.
ബിജെപിയിലേക്ക്
ഗുജറാത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍. അൽപേഷ് ബിജെപിയിലെത്തുമെന്ന അഭ്യൂഹം വളരെ ശക്തമാണ്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അൽപേഷ് ചർച്ച നടത്തിയിരുന്നു. ഭാര്യയ്ക്ക് ലോക്സഭാ സീറ്റോ അൽപേഷിന് ഗുജറാത്ത് സർക്കാരിൽ മന്ത്രിസ്ഥാനമോ വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
വൻ കൊഴിഞ്ഞുപോക്ക്
ഗുജറാത്തിൽ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. 2017ലെ തിരഞ്ഞെടുപ്പിൽ 182 അംഗ സഭയിൽ 77 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ അഞ്ചോളം എഎൽഎമാർ ഇതിനോടകം തന്നെ പാർട്ടി വിട്ട് ബിജെപിയിൽ എത്തിയിട്ടുണ്ട്. കടുത്ത വിഭാഗീയതയും ശോഷിച്ച സംഘടനാ സംവിധാനവുമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വലിയ വെല്ലുവിളികള്‍.
ഹാർദികിന് മത്സരിക്കാനാവില്ല
അടുത്തിടെ കോൺഗ്രസിലെത്തിയ ഹാർദിക് പട്ടേലിനെ ഗുജറാത്തിലെ ജാം നഗറിൽ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാൽ പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹാർദിക് പട്ടേലിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാർദികിനെ ഇറക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ