ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; അൽപേഷിന്റെ അടുത്ത അനുയായികളും പാർട്ടി വിടുന്നു
അഹമ്മദാബാദ്: മോദിയുടെ തട്ടകമായ ഗുജറാത്ത് പിടിച്ചെടുക്കാൻ വർഷങ്ങളായി ശ്രമം തുടരുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് രാജ്യമായ ചലനങ്ങളുണ്ടാക്കാൻ പാർട്ടിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മുന്നേറ്റം ബിജെപിയെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇത് നിലനിർത്താൻ കോൺഗ്രസിനായില്ലെന്നതാണ് വസ്തുത.
മുന്നേറ്റം നിലനിർത്താനായില്ലെന്ന് മാത്രമല്ല പ്രബല നേതാക്കൾ പാർട്ടി വിട്ടു പോയതോടെ കൂടുതൽ മുമ്പെത്താക്കാൾ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി. സംസ്ഥാനത്ത് പാർട്ടിയെ വളർത്തിയെടുത്തവരിൽ മുൻ പന്തിയിലുണ്ടായിരുന്ന അൽപേഷ് താക്കൂർ രാജി വച്ചത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അൽപേഷിന്റെ അടുത്ത അനുയായികളും യുവ നിരയിൽ പ്രമുഖരായ മറ്റ് രണ്ടുപേരും രാജി ഭീഷണി മുഴക്കിയിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. എന്നാൽ ഇതിനോടകം 8 എംഎൽഎമാരാണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. ഇതിൽ 5 പേരും ബിജെപിയിൽ ചേർന്നു. കഴിഞ്ഞയാഴ്ച രാജി വെച്ച അൽപേഷ് താക്കൂറും രണ്ട് അനുയായികളും ഉടൻ തന്നെ ബിജെപി പാളയത്തിൽ എത്തുമെന്നാണ് സൂചനകൾ. ദവൽസിഹ് സാല, ഭരത് താക്കൂർ എന്നി യുവ നേതാക്കളാണ് രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത്.

രാജിവെക്കും
എംഎൽഎ സ്ഥാനം രാജി വയ്ക്കില്ലെന്നും സ്വതന്ത്ര്യ എംഎൽഎമാരായി നിയമസഭയിൽ തുടരുമെന്നുമാണ് ഇവർ പറയുന്നത്. നിയമസഭയിൽ പാർട്ടിയുടെ അംഗസംഖ്യ കുറഞ്ഞത് കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വുരുദ്ധ ചേരിയുടെ പ്രചാരണം നയിച്ച മൂവർ സംഘം സജീവമല്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.

ഹാർദിക് പട്ടേൽ
പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേലിനെ ജാംനഗറിൽ നിന്നും മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ പട്ടേൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ ഹാർദിക് പാട്ടേലിന് മത്സരിക്കാനായില്ല.

പ്രതിപക്ഷം ദുർബലം
സ്വന്തം മണ്ഡലങ്ങളിൽ പല നേതാക്കളും ബിജെപിയെ കടത്തിവെട്ടി മുന്നേറ്റം നേടിയെങ്കിലും പ്രതിപക്ഷമെന്ന നിലയിലെ പ്രവർത്തനം ദുർബലമായിരുന്നുലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലെ പടലപിണക്കങ്ങളും ശോഷിച്ച സംഘടനാ സംവിധാനങ്ങളുമാണ് മറ്റൊരു തിരിച്ചടി.

മൂവർ സംഘം പിണക്കത്തിൽ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയ മൂവര്‍ സംഘമായിട്ടാണ് ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ എന്നിവരെ കാണുന്നത്. എന്നാൽ കോൺഗ്രസിൽ ചേർന്നെങ്കിലും മത്സരിക്കാനാകില്ലെന്ന് വ്യക്തമായതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ല ഹാർദിക് പട്ടേൽ.

സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ്
സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചാണ് അൽപേഷ് താക്കൂർ പാർട്ടി വിട്ടത്. രാഹുൽ ഗാന്ധിയോട് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് അൽപേഷ് പറയുന്നത്. രാഹുൽ ഗാന്ധി അൽപേഷിനെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി, അൽപേഷ് അംഗമല്ലാത്ത ഒരു കമ്മിറ്റിയും കോൺഗ്രസിൽ ഇല്ല. എന്നിട്ടുംപാർട്ടി പരിഗണിക്കുന്നില്ലെന്ന അൽപേഷിന്റെ വാദം എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് ഹാർദിക് പട്ടേൽ പ്രതികരിച്ചു.

മേവാനിയുടെ ട്വീറ്റ്
ജിഗ്നേഷ് മേവാനി ദേശീയ തലത്തില്‍ ദളിത് കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുന്നതില്‍ തിരക്കിലാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമല്ല. അൽപേഷ് രാജി വച്ചതെന്തിനാണെന്ന് വ്യക്തമായി അറിയാവുന്നത് അദ്ദേഹത്തിന് മാത്രമാണ്. എങ്കിലും ഒരിക്കലും ബിജെപിയിൽ ചേരരുത്. താക്കൂർ സമുദായത്തിനും പാവപ്പെട്ടവർക്കും അനുകൂലമല്ല ഒരിക്കലും ബിജെപിയുടെ നയങ്ങൾ. അൽപേഷിന്റെ രാജി തീരുമാനത്തോട് ജിഗ്നേഷ് മേവാനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications