മന്ത്രിസ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരം; കണ്ണന്താനത്തിന് ചിലത് പറയാനുണ്ട്
ഏത് വകുപ്പ് കിട്ടണമെന്ന കാര്യത്തില്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. നന്നായി ജോലി ചെയ്യുക എന്നതാണ് പ്രധാനം
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം കേരളത്തിനു ലഭിച്ച അംഗീകാരമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സത്യപ്രതിജഞക്കും മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ വലിയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദി മന്ത്രി സഭയിലെ കേരളത്തിന്റെ വക്താവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഇക്കാര്യം കേന്ദ്ര മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള വിവരം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നറിഞ്ഞത്. ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്തെ ബിജെപിയില്‍ നിന്നും പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേര്‍ത്തു.
കണ്ണന്താനം ബിജെപിക്ക് പ്രിയപ്പെട്ടവന്‍
ബിജെപി നിര്‍വാഹക സമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത് ഇതാദ്യമായല്ല. ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് നിയോഗിക്കുന്നതിനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചറിയിച്ചെങ്കിലും പിന്നീട് അതു നടന്നില്ല.
കേരളത്തിത്തിന്റെ ക്രമസാമാധനം
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹാരത്തിനു ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
ഫാദര്‍ ടോം ഉഴുന്നാലിന്‍
യമനിലെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
ഏൽപ്പിച്ച ജോലി നന്നായി ചെയ്യണം
ഏത് വകുപ്പ് കിട്ടണമെന്ന കാര്യത്തില്‍ തനിക്ക് ആഗ്രഹമൊന്നുമില്ല. നന്നായി ജോലി ചെയ്യുക എന്നതാണ് പ്രധാനം. നല്ല മനുഷ്യനാവണം നല്ല കാര്യങ്ങള്‍ ചെയ്യണം എന്ന് നാം തീരുമാനിച്ചാല്‍ ആര്‍ക്കും നമ്മളെ തടയാനാവില്ല. നമ്മുടെ രാജ്യം നന്നാവാണം അതിന് നമ്മളും പ്രവൃത്തിയിലൂടെ ശ്രമിക്കണം.
ക്രൈസ്തവര്‍ പാര്‍ട്ടിയിലേക്ക്
മന്ത്രിസ്ഥാനം ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണോയെന്ന ചോദ്യത്തിന് ക്രിസ്ത്യാനികളും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. ക്രിസ്ത്യാനികളേയും ഇന്ത്യയുടെ ഭാഗമായി കണ്ട് ഒരുമിച്ചു കൊണ്ടു പോകണം. അങ്ങനെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ഒരു ഇന്ത്യക്കാരാനാണ്, ഇന്ത്യന്‍ പൗരനാണ് എല്ലാ ക്രിസ്ത്യാനികളും അങ്ങനെ തന്നെയാണ്. അവരെയെല്ലാം രാജ്യത്തിന് വേണ്ടി ഉപയോഗിക്കാം.
കഴിവുള്ളവര്‍ മന്ത്രിസഭയിലേക്ക്
കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയമാണ് മന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രി സ്വീകരിച്ചതെന്നാണ് താന്‍ കരുതുന്നതെന്നും കണ്ണന്താനം പറഞ്ഞു.