പ്രധാനമന്ത്രിയെ കണ്ട സംഘത്തിൽ കേന്ദ്രമന്ത്രി കണ്ണന്താനമില്ല.. മോദിക്ക് അതൃപ്തി! വിളിച്ച് വരുത്തി
ദില്ലി: ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നില്ല പ്രധാനമന്ത്രിയുടേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സര്‍വ്വകക്ഷി സംഘത്തില്‍ ഉണ്ടായിരുന്നില്ല. അക്കാര്യത്തില്‍ മോദി അതൃപ്തി അറിയിക്കുകയും ചെയ്തിരിക്കുന്നു.
കണ്ണന്താനത്തെ ഒഴിവാക്കി
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍, പിസി ജോര്‍ജ്, എംകെ പ്രേമചന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, അനൂപ് ജേക്കബ്, ജോസ് കെ മാണി എന്നിവരടക്കമുള്ളവരാണ് പ്രധാനമന്ത്രിയെ കാണാനുള്ള സര്‍വ്വകക്ഷി സംഘത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാകട്ടെ പ്രധാനമന്ത്രിക്ക് അതൃപ്തിയുമുണ്ടാക്കി.
മോദി വിളിപ്പിച്ചു
സര്‍വ്വകക്ഷി സംഘം നിരാശരായി മടങ്ങിയ ശേഷം പ്രധാനമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ച് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അല്‍ഫോണ്‍സ് കണ്ണന്താനം തന്നെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. എന്തുകൊണ്ട് താന്‍ സര്‍വ്വകക്ഷി സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് മോദി തിരക്കിയതായി കണ്ണന്താനം പറഞ്ഞു.
തന്നെ ആരും വിളിച്ചില്ല
കേരളത്തില്‍ നിന്നും തന്നെ ആരും വിളിച്ചില്ല എന്നാണ് മോദിക്ക് കണ്ണന്താനം മറുപടി നല്‍കിയത്. എന്നാല്‍ തന്നെ ഒപ്പം കൂട്ടാത്തതില്‍ ഖേദമില്ലെന്ന് കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇങ്ങനെയൊക്കെ മതിയെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചതാവും. താന്‍ കേരളത്തിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നത് ആരും പറഞ്ഞിട്ടല്ല.
പ്രധാനമന്ത്രി അഭിപ്രായം ചോദിക്കാറുണ്ട്
കേരളവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പ്രധാനമന്ത്രി തന്നോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും കണ്ണന്താനം വെളിപ്പെടുത്തി. കേരളത്തിലെ നേതാക്കളുമായി സൗഹാര്‍ദ്ദപരമായ ബന്ധമാണ് തനിക്കുള്ളത്. തന്നെ ഒഴിവാക്കിയത് പോലുളള കേരളത്തിന്റെ ഇത്തരം നീക്കങ്ങള്‍ നല്ലതാണോ ചീത്തയാണോ എന്ന കാര്യം താന്‍ പറയുന്നില്ല.
ജനങ്ങള്‍ വിലയിരുത്തട്ടെ
അക്കാര്യം ജനങ്ങള്‍ വിലയിരുത്തട്ടെ എന്നും കണ്ണന്താനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും കണ്ണന്താനം പറഞ്ഞു. കഞ്ചിക്കോട് പദ്ധതി എങ്ങനെയെങ്കിലും ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും കണ്ണന്താനം വ്യക്തമാക്കി.