അയോധ്യ;പള്ളിക്കായി നല്‍കിയ സ്ഥലത്തിനെതിരെ മുസ്ലീം കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും
ലഖ്നൗ: അയോധ്യയില്‍ മുസ്ലീം പള്ളിക്കായി സുന്നി വഖഫ് ബോര്‍ഡിന് ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേസിലെ പ്രധാന മുസ്ലീം കക്ഷികള്‍. അയോധ്യയില്‍ നിന്ന് ഏറെ ദൂരം അകലെയാണ് പുതുതായി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സ്ഥലം അനുവദിക്കണമെന്നും തിരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രെസ്റ്റ് രൂപീകരിച്ച കേന്ദ്ര മന്ത്രിസഭ തിരുമാനത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം യുപി സര്‍ക്കാരും മുസ്ലീം പള്ളി നിര്‍മ്മിക്കാനായി അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചത്. ബാബ്‍രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധനിപുരിലെ ലഖ്നൗ ഹൈവേക്ക് ചേര്‍ന്നാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ പുതിയ സ്ഥലം അയോധ്യയില്‍ നിന്ന് ഏറെ ദൂരത്താണെന്നാണ് കക്ഷികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അത്രയും അകലെ എത്തി നമാസ് നടത്തുകയെന്നത് വിശ്വാസികള്‍ക്ക് എളുപ്പമായേക്കില്ല. അതുകൊണ്ട് തന്നെ തിരുമാനം പുനപരിശോധിക്കണമെന്നും അയോധ്യയ്ക്ക് സമീപത്ത് തന്നെ പുതിയ സ്ഥലം കണ്ടെത്തി നല്‍കണമെന്നും കേസിലെ കക്ഷിയായ ഹാജി മഹ്ബൂബ് പറഞ്ഞു.
കേസിലെ പ്രധാന കക്ഷിയും ഹാഷിം അന്‍സാരിയുടെ മകനുമായ ഇക്ബാല്‍ അന്‍സാരിയും സമാനമായ പ്രതികരണമാണ് നടത്തിയത്. പുതിയ സ്ഥലം സ്വീകരിക്കണമോ വേണ്ടയോ എന്നത് സുന്നി വഖഫ് ബോര്‍ഡിന്‍റെ തിരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.സുപ്രിംകോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലം അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയില്‍ ആയിരിക്കണമെന്ന് നേരത്തേ ഇക്ബാല്‍ അന്‍സാരി ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂവെന്നും അല്ലാത്തപക്ഷം തങ്ങള്‍ ഈ വാഗ്ദാനം നിരസിക്കുമെന്നും അന്‍സാരി പറഞ്ഞിരുന്നു.പ്രാദേശിക മുസ്‌ലിം നേതാക്കളും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.
അയോധ്യയിലെ പുണ്യഭൂമിയായി പരിഗണിക്കുന്ന 14 കോശി പരിക്രമക്ക് പുറത്താണ് യുപി സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരിക്കുന്നത്. അയോധ്യയുടെ ചുറ്റുമുള്ള 42 കിമി പരിധിയാണ് പരിക്രമ. ഇതിന് പുറത്ത് മാത്രമേ പള്ളിക്ക് ഭൂമി അനുവദിക്കാവൂയെന്നും അല്ലേങ്കില്‍ അത് സമുദായിക പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഹിന്ദുസംഘടനകളും സന്യാസിമാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.