'ബജറ്റ് അവതരണമല്ല പൊതുമേഖലയുടെ വിൽപ്പന പരസ്യം', പാർലമെൻ്റിൽ ബജറ്റ് ചർച്ചയിൽ എഎം ആരിഫ് എംപി
ദില്ലി: കേന്ദ്ര ബജറ്റ് അവതരണമല്ല ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത് പൊതുമേഖലയുടെ വിൽപ്പന പരസ്യമായിരുന്നു അവതരിപ്പിച്ചത് എന്ന് എഎം ആരിഫ് എംപി. പാർലമെൻ്റിൽ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു എഎം ആരിഫ്. '' രാജ്യത്തിൻ്റെ അഭിമാനസ്തംഭങ്ങൾ ആയ, GDP യുടെ 20% ഉൾക്കൊള്ളുന്ന, ലോക സാമ്പത്തിക പ്രതിസന്ധിയിൽ പോലും ഇൻഡ്യയ്ക്ക് രക്ഷാകവചമായ 235 പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വച്ച് കോവിഡ് പ്രതിസന്ധിയെ നേരിടാനൊരുങ്ങിയ കേന്ദ്ര സർക്കാർ കേരളത്തിനെ ഒന്ന് നോക്കിക്കാണണം''.
''പൊതുമേഖലയെ നിലനിർത്താനും ജനോപകാരപ്രദമായി ഉപയോഗിക്കാനും രാഷ്ട്രീയ ഇശ്ചാശക്തിയുള്ള ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നതിൻ്റെ ഭാഗമായി അവ ലാഭത്തിൽ പ്രവർത്തിക്കുന്നു. ബജറ്റ് എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും നിലവിൽ നടന്നു കൊണ്ടിരിക്കുന്നതും, പലത് തമ്മിൽ കൂട്ടിച്ചേർത്തതുമാണ്'' എന്ന് എഎം ആരിഫ് ചൂണ്ടിക്കാട്ടി.
'' കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ വിൽക്കുന്നതിന് ആത്മനിർഭർ - സ്വയംപര്യാപ്തത എന്ന പേരിട്ട് വിളിക്കുന്നത് തമാശയാണ്. കോർപ്പറേറ്റുകൾക്ക് ആണ് ആത്മനിർഭർ. എല്ലാ മേഖലയെയും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു. പെട്രോൾ വില 100 രൂപയോട് അടുക്കുന്നു. പാചക ഇന്ധന വില ആയിരത്തോടും. അതിനെ കുറിച്ച് യാതൊരു പരാമർശവുമില്ല''.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബംഗാളിനും തമിഴ്നാടിനുമൊക്കെ പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു എങ്കിലും കേരളത്തിന് നിരാശാജനകമായ ബജറ്റാണ്. ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന റെയിൽവേ സോണും, എയിംസും പോലെ ഒന്നും തന്നെ ഇത്തവണയും കേരളത്തിന് അനുവദിച്ചിട്ടില്ല. ആലപ്പുഴ മണ്ഡലത്തിനും അവഗണനയാണ് നൽകുന്നത്. ലക്ഷദ്വീപിലേക്ക് വരെAIR സംപ്രേക്ഷണം നടത്തുന്ന ആലപ്പുഴയിലെ ആകാശവാണി നിലയം നിർത്താനൊരുങ്ങുന്നു. കായംകുളം NTPC പ്രവർത്തനം നിലച്ചിരിക്കുന്നു. ധാരാളം കുട്ടികൾ പഠിക്കുന്ന കേന്ദ്രീയ വിദ്യാലയം നിർത്താനൊരുങ്ങുന്നു'' എന്നും ആരിഫ് എംപി വ്യക്തമാക്കി.