വിദ്യാർത്ഥിൾക്ക് പിന്തുണ, പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാടുമായി അമൽ നീരദ്!
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം രാജ്യത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ അതിക്രമത്തിന് പിന്നാലെയാണ് പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളിപ്പടർന്നത്. ഇതിന് പിന്നാലെ പല പ്രമുഖരും വിദ്യാർത്ഥികൽക്ക് പിന്തുണയുമായി രംഗത്ത് എത്തുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ നടി-നടന്മാർ രംഗത്തെത്തിയിരുന്നു.
പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു.

പ്രതിഷേധമായി അമൽ നീരദും
ഇതിന് പിന്നാലെ സംവിധായകൻ അമൽ നീരദും രംഗത്തെത്തി. ‘നോ എന്‍ആര്‍സി' ‘നോ സിഎഎ' എന്ന ഹാഷ് ടാഗോടെ അമല്‍ നീരദ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിഷേധം അറിയിച്ച പോസ്റ്റ് പങ്കുവച്ചത്. ‘നോ എന്‍ആര്‍സി' ‘നോ സിഎഎ' എന്ന ഹാഷ് ടാഗോടെ അമല്‍ നീരദും പ്രതിഷേധം രേഖപ്പെടുത്തി. ‘നമ്മുടെ ആര്‍ജ്ജവത്തിന് ആരും വിലകല്‍പ്പിച്ചെന്ന് വരില്ല. പക്ഷേ നമുക്ക് ആകെയുള്ള സമ്പാദ്യവും അതാണ്. അത് വളരെ ചുരുങ്ങിയ ഒരിടമാണെങ്കിലും അതിനുള്ളില്‍ നാം സ്വതന്ത്രരാണ്. -‘നമ്മുടെ യുദ്ധം' നയിക്കുന്ന വിദ്യാര്‍ഥികളോട് എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽസ രേഖപ്പെടുത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം
അതേസമയം രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷമായ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറുന്നത്. കൂട്ട അറസ്റ്റാണ് ഇപ്പോൾ നടക്കുന്നത്. ഇന്ന് ദില്ലിയില്‍ വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്ക് നടത്തിയ മാർച്ച് അറസ്റ്റില്‍ കലാശിച്ചു. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ദില്ലി പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കൂട്ട അറസ്റ്റ്
നൂറിലേറെ വിദ്യാര്‍ഥികളെക്കൂടാതെ, യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കിയതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, ആനി രാജ തുടങ്ങിയവര്‍ ചെങ്കോട്ടയില്‍ എത്തിച്ചേര്‍ന്നിരുന്നു. ദില്ലി കടുത്ത പോലീസ് നിരീക്ഷണത്തിലാണ്. ദില്ലി പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു. റാലിയ്ക്ക് മുന്നോടിയായി ചെങ്കോട്ട പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
മെട്രോ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി
ദില്ലി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. ദില്ലിയില്‍ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി 14 മെട്രോസ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ദില്ലിയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ സേവനങ്ങളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.












Click it and Unblock the Notifications