അമര്‍ സിങ് വീണ്ടും സമാജ്വാദി പാര്‍ട്ടിയില്‍; രാജ്യസഭാ എംപിയാകും
ലക്നൗ: വിവാദ രാഷ്ട്രീയ നേതാവ് അമര്‍ സിങ് വീണ്ടും സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെത്തി. പാര്‍ട്ടിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ അമര്‍ സിങ്ങിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏഴ് സീറ്റുകളാണ് എസ് പിക്ക് രാജ്യസഭയില്‍ ഒഴിവു വന്നിരിക്കുന്നത്. അടുത്തമാസമാണ് തെരഞ്ഞെടുപ്പ്.
ബെന്‍സി പ്രസാദ് വര്‍മ, സഞ്ജയ് സേത്ത്, സുഖ്റാം യാദവ്, വിശ്വംബര്‍ പ്രസാദ് നിഷാദ്, അരവിന്ദ് സിങ്, രേവതി രമണ്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍. എസ്പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി മീറ്റിങ്ങിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത്. പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും, മുഖ്യമന്ത്രി അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഒരു കാലത്ത് മുലായം സിങ് യാദവിന്റെ അടുത്ത അനുയായിയായിരുന്നു അമര്‍ സിങ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനുശേഷം അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇതിനുശേഷം രാഷ്ട്രീയ ലോക് ദളില്‍ ചേര്‍ന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. അവിടെയും പരാജയപ്പെട്ടതോടെയാണ് എസ് പിയിലേക്കുള്ള തിരിച്ചുപോക്കിന് കളമൊരുങ്ങിയത്. അടുത്തിടെ എസ്പി നേതാക്കളുമായി അമര്‍ സിങ് നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമര്‍ സിങ് എസ് പിയിലേക്ക് തിരിച്ചെത്തുന്നത്. അമര്‍ സിങ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹത്തെ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യത്തിന് ഇടനല്‍കിയിട്ടുണ്ട്.