തയ്യാറെടുത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടിക്ക് സിദ്ദുവിനെ വിട്ടുകൊടുക്കില്ല! പ്രശാന്ത് കിഷോർ വരും!
ദില്ലി: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുളള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ട തന്ത്രങ്ങളൊരുക്കാന്‍ തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോര്‍ എത്തുമോ ഇല്ലയോ എന്നുളള ആകാംഷ നിലനില്‍ക്കുന്നുണ്ട്.
അതിനിടെ കോണ്‍ഗ്രസില്‍ നിന്നും നവജ്യോത് സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് മാറിയേക്കും എന്നുളള വാര്‍ത്തകളും പരക്കുന്നു. പ്രശാന്ത് കിഷോറാണ് കെജ്രിവാളിന് വേണ്ടി ചരട് വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുറത്ത് വരുന്നതൊന്നുമല്ല യാഥാര്‍ത്ഥ്യം എന്നാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ തന്നെ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരും
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് നവജ്യോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ സിദ്ദു ബിജെപിയിലേക്ക് തന്നെ തിരികെ പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു ആം ആദ്മി പാര്‍ട്ടിക്കൊപ്പം ചേരും എന്നാണ് പുതിയ വാര്‍ത്ത.
സിദ്ദു ഒപ്പമുണ്ടെങ്കില്‍ സാധിക്കും
2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് പിടിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. അതിന് സിദ്ദു ഒപ്പമുണ്ടെങ്കില്‍ സാധിക്കും എന്നും ആപ്പ് കണക്ക് കൂട്ടുന്നു. തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറാണ് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സിദ്ദുവുമായി ചര്‍ച്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ട് പോകില്ല
എന്നാല്‍ സിദ്ദു കോണ്‍ഗ്രസ് വിട്ട് പോകില്ല എന്നാണ് അമരീന്ദര്‍ സിംഗ് വ്യക്തമാക്കുന്നത്. സിദ്ദുവുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്ന് പറയപ്പെടുന്ന പ്രശാന്ത് കിഷോറുമായി താന്‍ സംസാരിച്ചുവെന്നും സിദ്ദും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചുവെന്നും അമരീന്ദര്‍ സിംഗ് പറയുന്നു. സിദ്ദു ഇപ്പോഴും കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകം ആണെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
പ്രശാന്ത് കിഷോര്‍ വേണം
2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇക്കുറിയും പ്രശാന്ത് കിഷോര്‍ വേണം എന്നതാണ് കോണ്‍ഗ്രസിന്റെ താല്പര്യം. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പഞ്ചാബില്‍ തന്ത്രമൊരുക്കുന്ന പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങില്ല എന്നാണ് വ്യക്തമാക്കിയിരുന്നത്.
കോണ്‍ഗ്രസിന് 77 സീറ്റുകൾ
എന്നാല്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി വരും എന്നാണ് അമരീന്ദര്‍ അവകാശപ്പെടുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും ശിരോമണി അകാലിദളിനേയും പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 77 സീറ്റുകളാണുളളത്. ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടി 20 സീറ്റ് നേടി രണ്ടാമത് എത്തി.
വരാമെന്ന് പറഞ്ഞു
തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാന്‍ പ്രശാന്ത് കിഷോര്‍ വേണം എന്നാണ് തന്റെ എംഎല്‍എമാര്‍ ആഗ്രഹിക്കുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമേ ഉളളൂ എന്നാണ് പ്രശാന്ത് കിഷോര്‍ തന്നോട് പറഞ്ഞത് എന്നും താന്‍ വരാമെന്ന് പറഞ്ഞതായും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.
ദില്ലി പിടിച്ചടക്കിയ പോലെ
പ്രശാന്ത് കിഷോറിന്റെ കാര്യം താന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ തന്നോട് തീരുമാനം എടുക്കാനാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത് എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഈ കോട്ട തകര്‍ത്ത് ദില്ലി പിടിച്ചടക്കിയ പോലെ പഞ്ചാബിലും അധികാരം പിടിക്കാനാണ് അരവിന്ദ് കെജ്രിവാള് കരുനീക്കുന്നത്.
പോര് മുതലെടുക്കാൻ
അതിന്റെ ഭാഗമായാണ് സിദ്ദുവിനെ ആം ആദ്മി പാർട്ടിയിലെത്തിക്കാനുളള നീക്കം. പഞ്ചാബില്‍ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ആം ആദ്മി പാര്‍ട്ടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സിദ്ദു സജീവമല്ല. മന്ത്രിസഭ അഴിച്ച് പണിത അമരീന്ദര്‍ സിംഗ് സിദ്ദുവില്‍ നിന്ന് തദ്ദേശവകുപ്പ് എടുത്ത് മാറ്റിയതോടെയാണ് ഇരുവർക്കുമിടയിലെ പ്രശ്നങ്ങളുടെ തുടക്കം. ഈ പോര് മുതലെടുക്കാനാണ് ആപ്പ് ശ്രമിക്കുന്നത്.