'ഉടൻ പിൻവാങ്ങുക, ഇല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറാവുക', ചൈനയ്ക്ക് അന്ത്യശാസനം നൽകണമെന്ന് അമരീന്ദർ!
ദില്ലി: 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈനയ്ക്ക് സാമ്പത്തികമായും സൈനികമായും കനത്ത തിരിച്ചടി നല്‍കണം എന്ന ആവശ്യം ശക്തമാണ്. പൈശാചികമായ തരത്തിലാണ് ഇന്ത്യന്‍ സൈനികരെ ചൈന കൊലപ്പെടുത്തിയത് എന്ന വിവരവും പുറത്ത് വന്നതോടെ സൈന്യത്തിനുളളില്‍ തന്നെ രോഷം പുകയുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്രത്തിന് മേല്‍ പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ്. ചൈന കൊലപ്പെടുത്തിയ സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങിയതിന് പിറകെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ശക്തമായി കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
അന്ത്യശാസനം നൽകണം
ചൈന കൊലപ്പെടുത്തിയ 20 സൈനികരില്‍ പഞ്ചാബ് സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. കയ്യേറിയ സ്ഥലങ്ങളില്‍ നിന്നു ഉടനെ പിന്‍മാറാനുളള അന്ത്യശാസനം ചൈനയ്ക്ക് സര്‍ക്കാര്‍ നല്‍കണം എന്ന് അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.
അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും
പിന്‍വാങ്ങിയില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാനും തയ്യാറായിരിക്കാന്‍ ചൈനയോട് ചൈനയ്ക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകണം. നമുക്കും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്നത് യാഥാര്‍ത്ഥ്യമാണ്. എന്ന് കരുതി ഇതിങ്ങനെ തുടരാന്‍ അനുവദിക്കുക സാധ്യമല്ല. വിവേകം ഉളളവരോട് ചര്‍ച്ച നടത്താം. എന്നാല്‍ ഇക്കൂട്ടര്‍ അത്തരക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
നയതന്ത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു
അവര്‍ അവസരം കാത്ത് നിന്ന് ആക്രമിക്കുകയാണ് എന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. നമ്മള്‍ ശക്തമായി പ്രതികരിച്ചപ്പോഴൊക്കെ ചൈന പിന്‍മാറിയിട്ടുണ്ട്. 1962 മുതല്‍ ചൈന ഇന്ത്യന്‍ പ്രദേശത്ത് കടന്ന് കയറ്റത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ചൈനയെ തടയുന്നതില്‍ നിന്നും 60 വര്‍ഷത്തെ നയതന്ത്രങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ആക്രമണം ആസൂത്രിതം
അക്‌സായി ചിനിനും വേണ്ടിയും ഷക്‌സ്ഗാം താഴ്വരയ്ക്ക് വേണ്ടിയും ചൈന അവകാശവാദം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ചൈന ലഡാക്കില്‍ നടത്തിയ ആക്രമണം ആസൂത്രിതം ആണെന്നും ക്യാപ്റ്റന്‍ ആരോപിച്ചു. പാംഗോംഗ് സോയില്‍ ആയിരുന്നു ആദ്യത്തെ തര്‍ക്കം. ഇരുകൂട്ടരും പട്രോളിംഗ് നടത്തിയിരുന്ന 8 കിലോമീറ്റര്‍ പ്രദേശത്ത് ചൈന നിര്‍മ്മാണം ആരംഭിച്ചു.
സൈന്യത്തിന് അപമാനം
ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നത് തടയുന്നതിന് വേണ്ടി ആയിരുന്നു ഇത്. അതിന് ശേഷം പട്രോള്‍ പോയിന്റ് 14 എത്തിയ ചൈനീസ് സൈന്യം ഗല്‍വാന്‍ താഴ്വര മുഴുവനും തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ടു. ഓരോ വര്‍ഷവും ഓരോ പുതിയ പ്രദേശം തങ്ങളുടേതാണെന്ന് അവര്‍ പറയുകയാണ്. അരുണാചല്‍ പ്രദേശിലും അവര്‍ അവകാശം പറയുന്നു. ഇത് സൈന്യത്തിന് അപമാനം ആണെന്നും 20 സൈനികരുടെ ജീവന് മറുപടി നൽകണം എന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.