കോൺഗ്രസിൽ നിന്നും എംഎൽഎമാരെ ചാക്കിടാൻ അമരീന്ദർ?; കളത്തിലിറങ്ങി സിദ്ദുവും ടീമും..പഞ്ചാബിൽ പുതിയ പ്രതിസന്ധി
ചണ്ഡീഗഡ്; പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച നവ ജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചതോടെ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് പഞ്ചാബിൽ കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇതൊന്നും അത്ര എളുപ്പമായേക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. പുതിയ പാർട്ടി പ്രഖ്യാപനത്തിന് മുൻപ് പരമാവധി കോൺഗ്രസ് എംഎൽഎമാരെ ചാടിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതോടെ കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്ന അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസമാണ് താൻ ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. ബി ജെ പിയുമായി സഖ്യത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അമരീന്ദർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് മുൻപ് തന്റെ പുതിയ പാർട്ടിയിലേക്ക് കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ അടർത്തിയെടുക്കാനാണ് അമരീന്ദറിന്റെ നീക്കം എന്നാണ് സൂചന.

പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണ്. അമരീന്ദറിന്റെ പുറത്താക്കലും ചരൺ ജിത്ത് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ രൂപീകരണവുമെല്ലാം പല നേതാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭ വികസനത്തിൽ തഴയപ്പെട്ടതിലും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. വരും ദിവസങ്ങളിൽ ഈ അതൃപ്തികൾ കൂടുതൽ രൂക്ഷമായേക്കും. പ്രത്യേകിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നേതൃത്വം കടക്കുന്നതോടെ.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തുടർഭരണം ലഭിക്കണമെങ്കിൽ പഴുതടച്ചുള്ള നീക്കങ്ങൾ നടത്തിയേ മതിയാകൂവെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. പ്രത്യേകിച്ച് അമരീന്ദറും ബിജെപിയും കൈകോർക്കുകയും ആം ആദ്മി പാർട്ടി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ. അതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ ഏറെ കരുതൽ നേതൃത്വം സ്വീകരിക്കും.

പാർട്ടിയുടെ ആഭ്യന്തര സർവ്വേയിൽ നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ പകുതി പേർക്കെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. അതിനാൽ പലർക്കും അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കില്ല. ടിക്കറ്റ് ലഭിച്ചില്ലേങ്കിൽ പാർട്ടിക്കെതിരെ പലരും കലാപക്കൊടി ഉയർത്തിയേക്കും.
നേരത്തേ നേതൃത്വവുമായി ഇടഞ്ഞാൽ പാർട്ടി വിടാൻ തയ്യാറാകുന്നവരുടെ ആശ്രയം ശിരോമണി അകാലിദളോ ആം ആദ്മിയോ ആയിരുന്നു. ഈ പാർട്ടികളിലേക്ക് പോകുന്നതിൽ താത്പര്യമില്ലാത്തതിനാൽ കോൺഗ്രസിൽ തുടർന്നവർ ഉണ്ട്.

എന്നാൽ പുതിയ സാഹചര്യം അങ്ങനെ അല്ല, ടിക്കറ്റ് നിഷേധിച്ചാൽ ഇവർ പാർട്ടി വിട്ട് അമരീന്ദറിനൊപ്പം ചേർന്നേക്കും. ഇവർക്ക് തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലേങ്കിലും കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ എളുപ്പം സാധിച്ചേക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ടിക്കറ്റ് വിതരണത്തിൽ ഏറെ കരുതൽ കാണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തിരുമാനം.

അതിനിടെ മറുവശത്ത് ബി ജെ പിയുമായുള്ള സഖ്യം അമരീന്ദറിന് ഗുണകരമാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. വിവാദ കാർഷിക നിയമങ്ങളിൽ ബി ജെ പിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പഞ്ചാബിൽ നിലനിൽക്കുന്നത്. നിയമം പിൻവലിക്കാൻ ബി ജെ പി തയ്യാറായാൽ മാത്രമേ അമരീന്ദറിന്റെ നീക്കങ്ങൾ വിജയിക്കൂ. ബി ജെ പി നിയമം പിൻവലിച്ചാൽ കർഷകരുമായി ഏറെ ബന്ധം പുലർത്തുന്ന അമരീന്ദറിന്റെ കൂടി വിജയമായി ഈ നീക്കം വിലയിരുത്തപ്പെട്ടേക്കും.












Click it and Unblock the Notifications