രാഹുല്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കാന്‍ ക്യാപ്റ്റനെത്തിയേക്കും?; പരീക്ഷണത്തിനൊരുങ്ങി കോണ്‍ഗ്രസ്
ദില്ലി: കോണ്‍ഗ്രസിലെ നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും എഐസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. ഇതിനിടെ നേതാക്കളുടെ കൂട്ട രാജിയും കോണ്‍ഗ്രസിനെയാകെ ഉലയ്ക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നേതാക്കളാരും തയ്യാറാവുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു നേതാക്കളുടെ കൂട്ടരാജിയുണ്ടായത്. ഇരുന്നൂറോളം നേതാക്കളാണ് ഇതുവരെ രാജിവെച്ചത്.
രാഹുലിന്‍റെ പ്രസ്മീറ്റ് പാസുകള്‍ വിറ്റത് ഒരു ലക്ഷം രൂപക്ക്: ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ്
എഐഐസിസി അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമാവാത്ത പക്ഷം നേതാക്കളുടെ രാജി ഇനിയും തുടര്‍ന്നേക്കുമെന്നാണ് സൂചന. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനുള്ള നീക്കവും കോണ്‍ഗ്രസില്‍ സജീവമാണ്.
കോണ്‍ഗ്രസ് വിളിച്ചു; ഭിന്നതകള്‍ക്കിടയിലും ഒരുമിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍, ലക്ഷ്യം പാലാ
സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍ തുടങ്ങിയ വിവിധ നേതാക്കളുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി അഭ്യൂഹങ്ങളുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും അവസാനമായി ഉയര്‍ന്നു വരുന്ന പേരാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റേത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
അധ്യക്ഷ പദവിയില്‍ ആര്
എഐസിസി അധ്യക്ഷ പദവിയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അമരീന്ദര്‍ സിങ് ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം രാഹുല്‍ ഗാന്ധി നാളെ ദില്ലിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാഹുലിന്‍റെ വസതിയിലാണ് നിര്‍ണ്ണായക യോഗം ചേരുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളുടെ പേര് നാളത്തെ യോഗത്തില്‍ നിര്‍ദ്ദേശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെയോ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെയോ പേര് നിര്‍ദ്ദേശിക്കുമെന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അമരീന്ദര്‍ സിങ്
നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചിട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് സച്ചിന്‍ പൈലറ്റിനുള്ള പ്രതികൂല ഘടകമാണ്. ഈ സാഹചര്യത്തിലാണ് അമരീന്ദര്‍ സിങിന്‍റെ പേരിന് സാധ്യതയേറുന്നത്. ഇന്നത്തെ തിരിച്ചയില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റണമെങ്കില്‍ ശക്തനായ ഒരാള്‍ തന്നെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഇത് അമരീന്ദര്‍ സിങ്ങിന് അനുകൂലമായ ഘടകമാണ്.
ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം
ഒരുമയോടെ നയിച്ച് കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കര്‍ക്കശക്കാരനും മുന്‍പട്ടാളക്കാരനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന് സാധിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും വന്‍ തകര്‍ച്ച നേരിട്ട മറ്റുസംസ്ഥാനങ്ങളിലേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ അമരീന്ദര്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളില്‍ 8 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
കെട്ടുറപ്പിനെ ബാധിക്കുമോ
അതേമസയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിങിനെ മാറ്റിയുള്ള പരീക്ഷണത്തിന് രാഹുല്‍ ഗാന്ധി തയ്യാറാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പഞ്ചാബില്‍ നിന്ന് അമരീന്ദര്‍ സിങ് പിന്‍വാങ്ങിയാല്‍ അത് സംസ്ഥാന സര്‍ക്കാറിന്‍റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തു തന്നെയായാലും അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള ഈ അനിശ്ചിതത്വം അധികകാലും നീട്ടിക്കൊണ്ടുപോവാനില്ലെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്.
എത്രനാള്‍ ഇങ്ങനെ
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതും പുതിയ നേതാക്കളെ കണ്ടെത്താന്‍ കഴിയാത്തതും കോണ്‍ഗ്രസിനെ ഉലയ്ക്കുകയാണ്. എത്രനാള്‍ ഇങ്ങനെ മുന്നോട് പോകാനാകുമെന്ന ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. പ്രവർത്തക സമിതി ചേർന്ന് പ്രശ്നം പരിഹരിക്കണം എന്ന ആവശ്യം പാർട്ടിക്കകത്ത് ശക്തമായിയിട്ടുണ്ട്.
പ്രവര്‍ത്തക സമിതി യോഗം
അടുത്ത ആഴ്ച്ച തന്നെ പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കുമെന്നാണ് സൂചന. തീരുമാനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധി അപ്പോഴും തയ്യാറായില്ലെങ്കില്‍ പകരം ആര് ആരെന്നതില്‍ താല്‍ക്കാലിക ധാരണ പ്രവര്‍ത്തകസമിതിയില്‍ ഉണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളില്‍ പുനസംഘടന നടത്താനും പ്രവർത്തക സമിതി തീരുമാനമെടുത്തക്കും.