വിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ല
ദില്ലി: പഞ്ചാബില്‍ പ്രതിസന്ധി അതിരൂക്ഷമാകുന്നു. നവജ്യോത് സിദ്ദുവുമായുള്ള പ്രശ്‌നങ്ങള്‍ മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്. വിശ്വാസ വോട്ടിനായി ആവശ്യപ്പെട്ടിരിക്കുകയാണ് അമരീന്ദര്‍ സിംഗ് പക്ഷം. കോണ്‍ഗ്രസിന്റെ പല മന്ത്രിമാരും രാജിവെച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കം വിജയിച്ചിട്ടില്ല.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് കൊണ്ട് ആത്മഹത്യ ചെയ്തു, 'നീറ്റ്' കസിന്റെ ജീവനെടുത്തെന്ന് സായ് പല്ലവി
പല നേതാക്കളും ഇതില്‍ ചൊടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടുമില്ല. സിദ്ദു പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തിയെന്നാണ് സുനില്‍ ജക്കര്‍ പറയുന്നത്. സിദ്ദു ഹൈക്കമാന്‍ഡ് തീരുമാനം തെറ്റിയെന്ന് പറയുമ്പോള്‍, അത് എന്താണെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥനാണെന്നും ജക്കര്‍ പറയുന്നു. അമരീന്ദര്‍ വിഭാഗം സിദ്ദുവിനെ പുറത്താക്കാനുള്ള നീക്കമായിട്ടാണ് ഇതിനെ കാണുന്നത്.
അമരീന്ദറിനൊപ്പമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദുവിന്റെയും മറ്റ് നേതാക്കളുടെയും രാജിയോടെ നിലവിലുള്ള സര്‍ക്കാരിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ഇവര്‍ ആരോപിക്കുന്നു. പഞ്ചാബ് മന്ത്രിസ്ഥാനത്ത് നിന്ന് റാസിയ സുല്‍ത്താനയും ഒപ്പം മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പദവിയില്‍ നിന്നുമാണ് രാജിവെച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് യോഗീന്ദര്‍ ദിംഗ്ര, ട്രഷറര്‍ സ്ഥാനത്ത് ഗുല്‍സാര്‍ ഇന്ദര്‍ ചഹല്‍, ഗൗതം സേത്ത് എന്നിവരാണ് രാജിവെച്ചത്. ഈ സാഹചര്യത്തില്‍ സഭയുടെ വിശ്വാസം വീണ്ടെടുക്കാന്‍ വിശ്വാസ വോട്ട് നടത്തണമെന്നാണ് അമരീന്ദര്‍ ഗ്രൂപ്പ് പറയുന്നത്.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്
കൂടുതല്‍ മന്ത്രിമാരും നേതാക്കളും രാജിവെക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാജിവെച്ച റാസിയ സുല്‍ത്താന സിദ്ദുവിന്റെ വിശ്വസ്തയാണ്. ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് മുസ്തഫ മുന്‍ ഐപിഎസ് ഓഫീസറായിരുന്നു. സിദ്ദുവിന്റെ സ്ട്രാറ്റജിക് അഡൈ്വസറാണ് അദ്ദേഹം. അരമീന്ദര്‍ സര്‍ക്കാരിലും റാസിയ മന്ത്രിയായിരുന്നു. പുതിയ സര്‍ക്കാര്‍ വളരെ സൂക്ഷിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സിദ്ദുവിന്റെ ഉപദേഷ്ടാവ് സുരീന്ദര്‍ ദല്ല പറയുന്നത്. അതേസമയം സിദ്ദുവിന് വ്യക്തിപരമായി അമരീന്ദറിനോട് യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് ദല്ല വ്യക്തമാക്കുന്നത്. ജനവികാരം മാനിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദു രാജി വെറും നാടകമാണെന്ന് അമരീന്ദര്‍ പറയുന്നു. സിദ്ദു കോണ്‍ഗ്രസ് വിടാനുള്ള വഴി തേടുന്നു എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാനാണ് സിദ്ദുവിന്റെ ശ്രമമെന്നും അമരീന്ദര്‍ പറഞ്ഞു. ഒരിടത്തും ഉറച്ച് നില്‍ക്കാത്തയാളാണ് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ സിദ്ദുവിനെ പോലൊരാളെ കൊണ്ടുവരേണ്ടതില്ല. പഞ്ചാബ് വളരെ ശ്രദ്ധ നല്‍കേണ്ട സംസ്ഥാനമാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ സിദ്ദുവിന് ഇമ്രാന്‍ ഖാനുമായി ഐഎസ്‌ഐ മേധാവിയുമായും പാകിസ്താന്‍ സൈനിക മേധാവിയുമൊക്കെയായിട്ടാണ് ബന്ധമുള്ളത്. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമരീന്ദര്‍ വ്യക്തമാക്കി.
തെന്നിമാറുന്ന വ്യക്തിത്വമാണ് സിദ്ദുവിനുള്ളത്. അവനെ കുട്ടിക്കാലം മുതല്‍ എനിക്കറിയാം. ഒരിക്കലും ടീമായി കളിക്കാന്‍ അവനറിയില്ല. ഒറ്റയ്ക്ക് കളിക്കാനാണ് അവനിഷ്ടം. 1996ല്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോയ ഇന്ത്യന്‍ ടീമില്‍ നിന്ന് സിദ്ദു മടങ്ങിപ്പോയ സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു അമരീന്ദറിന്റെ വിമര്‍ശനം. സിദ്ദു യഥാര്‍ത്ഥ ക്യാരക്ടര്‍ അതാണ്. സിദ്ദു മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാനിരിക്കുകയാണ്. ശരിക്കും കോമാളിത്തരമാണ് സിദ്ദു കാണിക്കുന്നത്. അതിനാരും വോട്ട് ചെയ്യാന്‍ പോകുന്നില്ല. സിദ്ദുവിന് ഈ സര്‍ക്കാരിനെ നിയന്ത്രിക്കാനാണ് ആഗ്രഹം. അത് മുഖ്യമന്ത്രിയുടെ ജോലിയാണ്. അതിലെന്തിനാണ് സിദ്ദു ഇടപെടുന്നില്ല. വൈകാതെ തന്നെ അവനെ മറ്റൊരു പാര്‍ട്ടിയില്‍ കാണാം. വേഗത്തില്‍ ആ രാജി സ്വീകരിക്കുന്നതാണ് ഹൈക്കമാന്‍ഡിന് നല്ലത്. പകരം നല്ല കഴിവുള്ള ഒരാളെ വെക്കണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.
ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിട്ടില്ല. പട്യാലയിലെ സിദ്ദുവിന്റെ വീടാണ് ഇപ്പോള്‍ ചര്‍ച്ചാ കേന്ദ്രമായിരിക്കുന്നത്. രാജ് കുമാര്‍ വെര്‍ക്ക അടക്കം ഇവിടെയെത്തിയിട്ടുണ്ട്. രാജി പിന്‍വലിക്കണമെന്നാണ് ഇവരുടെയൊക്കെ ആവശ്യം. കുല്‍ജിത്ത് നഗ്ര, ഇന്ദര്‍ജിത്ത് ബുലാരിയ, റാസിയ സുല്‍ത്താന, കുല്‍വീന്ദര്‍ ഡാനി എന്നിവരെല്ലാം ഭാവി പരിപാടികള്‍ തീരുമാനിച്ച് കൊണ്ടിരിക്കുകയാണ്. പര്‍ഗട്ട് സിംഗും ഇവിടെ എത്തിയിട്ടുണ്ട്. 50 നേതാക്കള്‍ രാജി സമര്‍പ്പിക്കുമെന്നാണ് സിദ്ദു ക്യാമ്പ് കരുതുന്നത്. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് ഈ നീക്കം. മജ, മാല്‍വ, ദോബ മേഖലയില്‍ സിദ്ദുവിന്റെ രാജിയോടെ വിഭാഗീയത ആരംഭിക്കുമെന്നാണ് ഇവരുടെ ഭയം.
ബാവ ഹെന്റി, സുഖ്പാല്‍ കൈര, കുല്‍ബീര്‍ സിറ, നിര്‍മല്‍ സിംഗ് സൂത്രന, ബരീന്ദര്‍ മീറ്റ്, സിംഗ് പഹ്ഡ, പിര്‍മല്‍ ഖല്‍സ, ജഗ്‌ദേവ് സിംഗ് കമലോ, ഇന്ദര്‍വീര്‍ ബുലാരിയ, രാജാ വാറിംഗ് എന്നിവര്‍ സിദ്ദുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. 15 മന്ത്രിമാര്‍ ചേര്‍ന്ന് സിദ്ദുവിന്റെ തീരുമാനം പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് സുഖ്‌വീന്ദര്‍ ഡാനിയാണ് ആദ്യം സിദ്ദുവിന്റെ വീട്ടിലെത്തിയത്. സിദ്ദുവിന്റെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതാണ് രാജിക്ക് കാരണമെന്ന് നേതാക്കള്‍ പറയുന്നു. വിവാദങ്ങള്‍ക്ക് കാരണമായ മന്ത്രിയെ മാറ്റാതെ രാജി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സിദ്ദു. പ്രിയങ്ക ഗാന്ധി ഇടപെട്ട് ഇതിന് തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.
സിദ്ദു ഹൈക്കമാന്‍ഡിന് അയച്ച പട്ടികയില്‍ റാണ ഗുര്‍ജിത്ത് സിംഗിന്റെ പേരുണ്ടായിരുന്നില്ല. എന്നാല്‍ വലിയ ഗൂഢാലോചന നടന്നാണ് റാണയുടെ പേര് പട്ടികയില്‍ ഇടംപിടിച്ചത്. ഗാന്ധി കുടുംബമോ സിദ്ദുവോ പറയാതെ ആ പേര് ഉള്‍പ്പെടുത്തില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാഹുലിന്റെ നിര്‍ദേശമാണോ ഇതെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും നല്ല പ്രതിച്ഛായയുള്ള ദളിത് നേതാവിന് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ദോബ മേഖലയില്‍ നിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്. റാണയെ മാറ്റിയെ തീരൂ എന്നാണ് ആവശ്യം. ദോബയില്‍ 38 ശതമാനം ദളിത് വിഭാഗമുണ്ട്. ഇവരില്‍ നിന്ന് ഒരാള്‍ പോലും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടില്ല.
Recommended Video
സുനില്‍ ജക്കര്‍ വീണ്ടും അധ്യക്ഷനാവട്ടെ എന്നാണ് അമരീന്ദറിന്റെ നിലപാട്. എന്നാല്‍ എവിടേക്കുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം വിശ്വാസ ലംഘനമാണ് സിദ്ദു നടത്തിയതെന്ന് ജക്കര്‍ തുറന്നടിച്ചു. അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ ജനങ്ങളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വഞ്ചിച്ചിരിക്കുകയാണ്. ഇത് ക്രിക്കറ്റല്ലെന്ന് സിദ്ദു ഓര്‍ക്കണമെന്നും ജക്കര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ പ്രശ്‌നങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ പോലും കഴിയില്ല. ആംആദ്മി പാര്‍ട്ടി അതിശക്തമായ പ്രചാരണവുമായി കോണ്‍ഗ്രസിന് മുന്നിലെത്തി കഴിഞ്ഞു. അടുത്ത ദിവസം തന്നെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെത്തുന്നുണ്ട്. വലിയ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തും. കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ മുതലെടുപ്പാണ് എഎപിയും കെജ്രിവാളും ലക്ഷ്യമിടുന്നത്.