സിദ്ദുവിന്റെ കാര്യത്തില്‍ വന്‍ സസ്‌പെന്‍സ്; പഞ്ചാബില്‍ 'ക്യാപ്റ്റന്‍' വ്യാഴാഴ്ച്ച അധികാരമേല്‍ക്കും
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജ്യോത് സിങ്ങ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
ചണ്ഡീഗഡ്: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും. സത്‌ലജ്‌യമുനാ ലിങ്ക് കനാല്‍ കേസിന്റെ വിചാരണ നടക്കുന്നതിന്റെ 12 ദിവസം മുമ്പ് സത്യപ്രതിജ്ഞ നടക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നവജ്യോത് സിങ്ങ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
സിദ്ദു ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപെടില്ലെന്നാണ് ഭാര്യ നവജ്യോത് കാര്‍ സിദ്ദുവിന്റെ പ്രതികരണം. പാര്‍ട്ടി പറയുന്നത് പോലെ തങ്ങള്‍ പ്രവര്‍ത്തിക്കും. ഒരു സ്ഥാനവും ആവശ്യപ്പെട്ടല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനാധിപത്യത്തിന്റെ സാമാന്യ മര്യാദ ലംഘിച്ച അകാലിദളിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ പറഞ്ഞു.
സഹായം ചെയ്യും
തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. മോദിയുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല. പഞ്ചാബിനായി എന്ത് സഹായം നല്‍കാനും തയ്യാറാണെന്ന് മോദി പറഞ്ഞതായും അമരിന്ദര്‍ പറഞ്ഞു.
മയക്കുമരുന്ന്
മയക്കുമരുന്ന് പ്രശ്‌നമാണ് അധികാരത്തിലേറിയാല്‍ ആദ്യം പരിഗണിക്കുന്ന വിഷയമെന്നും അമരീന്ദര്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയകളെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാം പരിശോധിച്ചതിനു ശേഷം
സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായേക്കില്ലെന്ന സൂചനയാണ് അമരിന്ദര്‍ നല്‍കുന്നത്. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ ഭരണഘടനയും ചട്ടങ്ങളും പരിശോധിച്ച മാത്രമേ പ്രതിപക്ഷ നേതാവിന്റെ കാര്യം തീരുമാനിക്കൂ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷം
സഭയുടെ ആകെ അംഗസംഖ്യയുടെ പത്ത് ശതമാനമെങ്കില്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാമെന്നാണ് വ്യവസ്ഥ. 20 സീറ്റുള്ള ആം ആദ്മി പാര്‍ട്ടിക്ക് പ്രതിപക്ഷനേതൃസ്ഥാനം ആവശ്യപ്പെടാന്‍ അവകാശമുണ്ട്.