അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും, കോണ്‍ഗ്രസിന് പുറത്തേക്ക്, ബിജെപിക്ക് കൈകൊടുക്കും
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് ഭയന്നത് സംഭവിച്ചു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായിരിക്കും. പുതിയ പാര്‍ട്ടി രുപീകരിക്കുമെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചു. ഇതോടെ നവജ്യോത് സിദ്ദു ക്യാപ്റ്റന്‍ പോരാട്ടത്തിനാണ് പഞ്ചാബ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ കോണ്‍ഗ്രസുണ്ടാക്കിയ നേട്ടം ഇതോടെ തകര്‍ന്ന് തരിപ്പണമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍
ബിജെപിയുമായി അമരീന്ദര്‍ അടുക്കുന്നു എന്നാണ് വ്യക്തമാകുന്നത്. അവര്‍ക്ക് മുന്നില്‍ വലിയൊരു ഓഫറും വെച്ചിരിക്കുകയാണ് ക്യാപ്റ്റന്‍. തന്നെ രാഹുലും പ്രിയങ്കയും ഹൈക്കമാന്‍ഡും ചേര്‍ന്ന് അപമാനിച്ചുവെന്ന് നേരത്തെ അമരീന്ദര്‍ ആരോപിച്ചിരുന്നു.
അമരീന്ദര്‍ സിംഗിന്റെ നിര്‍ണായക പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വിറച്ചുവെന്ന് ഉറപ്പാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതോടെ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഭിന്നിക്കുമെന്ന് ഉറപ്പായി. ചതുഷ്‌കോണ പോരാട്ടത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ്, എഎപി, അകാലിദള്‍-ബിഎസ്പി, അമരീന്ദര്‍ സിംഗ്-ബിജെപി എന്നിവര്‍ ചേര്‍ന്നായിരിക്കും മത്സരിക്കും. എഎപിയും അമരീന്ദറും കോണ്‍ഗ്രസിനെ വോട്ടുബാങ്കിനെ ഭിന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എഎപിക്ക് അധികാരം പിടിക്കാനുള്ള സാധ്യത ഇതോടെ വര്‍ധിച്ചിരിക്കുകയാണ്. ദില്ലിക്ക് പുറത്ത് ഒരിടത്ത് കൂടി അവര്‍ അധികാരം പിടിച്ചാല്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ കാര്യം അവതാളത്തിലാവും.
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതോടെ ബിജെപിയുമായി സഖ്യമാവാമെന്നാണ് അമരീന്ദറിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ പക്ഷേ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അമരീന്ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ അമരീന്ദര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കൂ. അതേസമയം കേന്ദ്രം ഇതിനൊരു പോംവഴി കണ്ടെത്തുമെന്നാണ് സൂചന. നിലവില്‍ അവര്‍ക്ക് പഞ്ചാബില്‍ യാതൊരു സ്വാധീനവുമില്ല. വലിയ നേതാക്കളും അവിടെയില്ല. അമരീന്ദര്‍ വരുന്നതോടെ ആ ബലത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബിജെപിക്ക് സാധിക്കും. ബാദല്‍ കുടുംബത്തെ പോലെയല്ല, ബിജെപിയുടെ രാഷ്ട്രീയവുമായി ചേര്‍ന്ന് പോകുന്ന നേതാവാണ് അമരീന്ദര്‍.
പഞ്ചാബിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിരിക്കുകയാണ്. എന്റെ പാര്‍ട്ടി ഞാന്‍ ഉടന്‍ പ്രഖ്യാപിക്കും. പഞ്ചാബ് ജനതയ്ക്ക് വേണ്ടിയാണ് ആ പാര്‍ട്ടി. അതില്‍ കര്‍ഷകര്‍ അടക്കമുള്ളവരുണ്ടാവും. ഒരു വര്‍ഷമായി അവര്‍ പോരാടുകയാണ്. പഞ്ചാബ് ജനതയുടെ താല്‍പര്യം സംരക്ഷിക്കാനാണ് പാര്‍ട്ടിയുമായി വരുന്നതെന്ന് അമരീന്ദര്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രല്‍ പറഞ്ഞു. അകാലിദളിലെ വിമത പക്ഷങ്ങളുമായി സഖ്യത്തിനും ക്യാപ്റ്റന്‍ ശ്രമിക്കുന്നുണ്ട്. ഇത് ബാദല്‍ കുടുംബത്തിനും ഭീഷണിയാണ്. അതേസമയം അമരീന്ദര്‍ ഇടയ്ക്കിടെ ദില്ലിയിലെത്തുന്നത് കര്‍ഷക സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. അമിത് ഷായുടെ സഹായം ഇക്കാര്യത്തിലുണ്ടാവും.
അസമില്‍ ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ പാര്‍ട്ടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ തുടച്ചുനീക്കിയിരുന്നു. അതേ സാഹചര്യത്തെയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ നേരിടുന്നത്. അന്നും കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണ് ഇന്നും രാഹുല്‍ ഗാന്ധി തന്നെയാണ്. പഞ്ചാബില്‍ ദീര്‍ഘകാലം ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് നയിച്ചത് അമരീന്ദര്‍ സിംഗായിരുന്നു. രണ്ട് തവണ അദ്ദേഹം പഞ്ചാബില്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. വീണ്ടും ഭരണം നിലനിര്‍ത്താനുള്ള സാഹചര്യവും പഞ്ചാബിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ രാഹുല്‍ മാറ്റിയത്. നവജ്യോത് സിദ്ദുവുമായുള്ള പ്രശ്‌നങ്ങളായിരുന്നു രാജിക്ക് കാരണം.
അതേസമയം പഞ്ചാബ് ക്യാബിനറ്റ് മന്ത്രി പര്‍ഗട്ട് സിംഗ് ഇക്കാര്യം തനിക്ക് നേരത്തെ അറിയുന്നതാണെന്ന് വ്യക്തമാക്കി. ബിജെപിയുമായും അകാലിദളുമായും ക്യാപ്റ്റന്‍ നേരത്തെ തന്നെ കൈകോര്‍ത്ത് നില്‍ക്കുകയാണ്. ഇക്കാര്യം ബിജെപി നേതൃത്വത്തെ നേരത്തെ തന്നെ അമരീന്ദര്‍ ബോധ്യപ്പെടുത്തിയതാണെന്നും പര്‍ഗട്ട് പറഞ്ഞു. സിദ്ദുവിന്റെ വിശ്വസ്തനാണ് പര്‍ഗട്ട് സിംഗ്. ഔദ്യോഗികമായി അമരീന്ദര്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് അറിയില്ല. എന്നാല്‍ ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷം ക്യാപ്റ്റന്റെ പാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങല്‍ പുറത്തുവന്നേക്കും. പഞ്ചാബിലെ ഏറ്റവും സ്വീകാര്യനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ പോകുന്നത്.
അതേസമയം സിംഘു അതിര്‍ത്തിയില്‍ യുവാവിന്റെ മരണത്തിലും അമരീന്ദര്‍ നിലപാട് വ്യക്തമാക്കി. ആ യുവാവ് യാതൊരു ദൈവനിന്ദയും കാണിച്ചിട്ടില്ലെന്ന് ഉറപ്പാണ്. നിഹാംഗുകള്‍ ലഹരിയുടെ പുറത്താണ് അയാളെ ഇല്ലാതാക്കിയത്. നിഹാംഗുകള്‍ ലഹരി ഉപയോഗിക്കുന്നതില്‍ പേരുകേട്ടവരാണെന്നും അമരീന്ദര്‍ പറഞ്ഞു. പഞ്ചാബില്‍ നിന്നുള്ള ആദ്യ രാഷ്ട്രീയ നേതാവാണ് ഇത്തരമൊരു നിലപാട് എടുക്കുന്നത്. പഞ്ചാബിലേക്ക് ഐഎസ്‌ഐയും ഖലിസ്ഥാനി സ്ലീപ്പര്‍ സെല്ലുകളും ഭീകരപ്രവര്‍ത്തനത്തിനായി ശ്രമിക്കുന്നുണ്ട്. ആയുധങ്ങള്‍ അതിര്‍ത്തിയിലൂടെ വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും അമരീന്ദര്‍ പറഞ്ഞു.
അമരീന്ദറിനെ ലക്ഷ്യം സിദ്ദുവാണെന്ന് ഉറപ്പായിട്ടുണ്ട്. ചരണ്‍ജിത്ത് സിംഗ് ചന്നി നേരത്തെ അമരീന്ദറിനെ വന്ന് കണ്ടിരുന്നു. ഇതില്‍ നിന്ന് തന്നെ ഇവര്‍ രണ്ട് പേരും സിദ്ദുവിനെ വീഴ്ത്താനായി ഒന്നിക്കുമെന്ന് ഉറപ്പാണ്. അമരീന്ദറിനെ രഹസ്യമായി ചന്നിയുടെ ഗ്രൂപ്പ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാനുള്ള സാധ്യതയും ശക്തമാണ്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ജയിച്ചാലും സിദ്ദുവിന് മുഖ്യമന്ത്രിയാവാനാവില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനാവും. അമരീന്ദര്‍ സിംഗിന് തന്റെ പ്രതികാരം തീര്‍ക്കുകയും ചെയ്യാം, കോണ്‍ഗ്രസിന് ഒരു തലവേദനം ഒഴിവായി കിട്ടുകയും ചെയ്യും. സിദ്ദുവിനോട് ഹൈക്കമാന്‍ഡിനും താല്‍പര്യം കുറഞ്ഞിട്ടുണ്ട്. അതാണ് ചരണ്‍ജിത്ത് സിംഗ് ചന്നി ഉപയോഗപ്പെടുത്തുന്നത്.
അമരീന്ദര്‍ ഇപ്പോഴും പഞ്ചാബിലെ ജനപ്രിയ നേതാവ് തന്നെയാണ്. ഭരണത്തില്‍ പാകപിഴകളുണ്ടെങ്കില്‍ സിദ്ദുവോ ചന്നിയോ ആ ലെവലില്‍ എത്തിയിട്ടില്ല. സിഖ് ഹിന്ദു വിഭാഗം അമരീന്ദറിന്റെ അതിശക്തമായ വോട്ടുബാങ്കാണ്. നഗര വോട്ടര്‍മാരും അമരീന്ദറിനൊപ്പമാണ്. ഇത് രണ്ടുമാണ് ബിജെപിക്ക് പഞ്ചാബില്‍ വളരാന്‍ ആവശ്യം. അമരീന്ദറിന് കീഴില്‍ നേതാക്കളെ വളര്‍ത്തിയെടുക്കാനും ബിജെപിക്ക് സാധിക്കും. ദളിതുകളില്‍ ഒരു വിഭാഗവും അമരീന്ദറിനെ പിന്തുണച്ചേക്കും. കര്‍ഷകരുടെ പിന്തുണ സിദ്ദുവുള്ളപ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. അമരീന്ദറിനൊപ്പം ഉറച്ച് നിന്നവരാണ് കര്‍ഷകര്‍, തിരിച്ച് അമരീന്ദര്‍ അവരെയും സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ വോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിട്ടാല്‍ അധികാരം പിടിക്കാനാവില്ലെന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയെ അമരീന്ദറിന്റെ പാര്‍ട്ടി മാറ്റത്തില്‍ നേതാക്കള്‍ രഹസ്യമായി കുറ്റപ്പെടുത്തുന്നുണ്ട്.
Recommended Video
ആര്യനെതിരെ 2 വകുപ്പുകള്‍ നിര്‍ണായകം, വാട്‌സ്ആപ്പ് രേഖകള്‍ പണിയാവും, സ്വസ്ഥതയില്ലാതെ ഷാരൂഖ് ഖാന്‍