ആധാറില്ലാതെ ജീവിക്കാനാകില്ല; ഓൺലൈൻ ഷോപ്പിങ്ങിനും ആധാർ നിർബന്ധം, ഇത് സുരക്ഷിതമോ?
ബെംഗളൂരു: ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണും ആധാർ നമ്പർ നിർബന്ധമാക്കി. വിതരണത്തിനിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ് ലോഡ് ചെയ്യാനാണ് ആമസോൺ പറഞ്ഞിരിക്കുന്നത്. ആമസോണ്‍, സൂമോകാര്‍ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സേവന സൈറ്റുകള്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂമോകാര്‍ നിങ്ങളുടെ ബുക്കിങ് സ്വീകരിക്കണമെങ്കില്‍ ആധാര്‍ വിവരങ്ങള്‍ തെളിവായി നല്‍കേണ്ടിയിരിക്കുന്നു. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്നാണ് ഇപ്പോളഅ ഉയർന്നു വരുന്ന ചർച്ചകൾ. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം.
We urge you to be very discreet abt your Aadhaar & other identity documents. Do not share the document no. or a printed copy with anyone 1/3
— Aadhaar (@UIDAI) November 11, 2016
Wherever you are submitting a copy of your Aadhaar, self-attest it and state the purpose clearly to avoid misuse. 2/3
— Aadhaar (@UIDAI) November 11, 2016
ആധാര്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി കഴിഞ്ഞവര്‍ഷം അതോറിറ്റി ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലാൻ ഷോപ്പിങിനും ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മറ്റ് ആവശ്യങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൈമാറരുതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആര്‍ക്കെങ്കിലും കൈമാറുകയാണെങ്കില്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം. ദുരുപയോഗം തടയുന്നത്തിന വേണ്ടിയാണ് ഇത്തരത്തിൽ മുൻ കരുതലുകൾ എടുക്കാൻ സർക്കാർ നിർദേശിച്ചത്.
വ്യക്തിഗത വിവിരങ്ങൾ ചോരും
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ കൈമാറുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനിടയിൽ ഓൺലൈൻ ഷോപ്പിങിന് ആധാർ നിർബന്ധം ആക്കുന്നു എന്ന തരത്തിൽ വാർത്തകൾ പരക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്കും സേവന ദാതാക്കള്‍ക്കും നിങ്ങളുടെ ആധാര്‍ നമ്പര്‍ കൈമാറുന്നത് സുരക്ഷിതമാണോ? എന്ന ആശങ്കകൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്.
വെറും രാഷ്ട്രീയ തട്ടിപ്പ്
പൗരന്മാരുടെ വിവരം ശേഖരിച്ചുവെക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ആധാർ പദ്ധതി ആരംഭിച്ചത് എന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അധാർ ഇപ്പോഴും എടുക്കാത്ത ആളുകൾ രാജ്യത്തുണ്ട്. അധാർ പദ്ധതി യുപിഎ സർക്കാർ മുന്നോട്ട് വച്ചപ്പോൾ ഇത് സുരക്ഷാഭീഷണിയും വെറും രാഷ്ട്രീയത്തട്ടിപ്പുമാണെന്നായിരുന്നു എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദിയുടെ നിലപാട്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതോടെ ഈ പദ്ധതി കൂടുതൽ ഊർജസ്വലമായി തുടരാൻ തീരുമാനിക്കുകയായിരുന്നു.
വ്യവസായ സാധ്യത
ഇത് രാഷ്ട്രീയ ‘ഗിമ്മിക്' അല്ല. മറിച്ച്, താൻ ആഗ്രഹിക്കുന്ന ഒരു സർവയലൻസ് സ്റ്റേറ്റിനുള്ള പ്രധാന ഉപകരണം എന്നനിലയിലാണ് എന്നാണ് ഇപ്പോൾ നരേന്ദ്രമോദി വാദിക്കുന്നത്. ഈ പദ്ധതിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന നന്ദൻ നിലേക്കനി ‘credit Suisse' റിപ്പോർട്ടിന്റെ അവതാരികയിൽ എഴുതിയത് ആധാറിന്റെ ഉപയോഗം സാമ്പത്തികമേഖലയ്ക്ക് 600 ശതകോടി ഡോളറിന്റെ പുതിയ വ്യവസായസാധ്യതയാണ് തുറന്നുകൊടുക്കുന്നത് എന്നാണ്. സർക്കാർ ഉപയോഗത്തിനുവേണ്ടിമാത്രം എന്നുപ്രഖ്യാപിച്ച് പൊതുപണം ചെലവഴിച്ച് ശേഖരിച്ചുവെയ്ക്കുന്ന പൗരന്മാരെക്കുറിച്ചുള്ള വിവരമാണ് ഈ വ്യവസായ സാധ്യതയായി പദ്ധതിയുടെ ഉപജ്ഞാതാവ് തന്നെ വെളിപ്പെടുത്തുന്നത്.
റെയിൽവേയ്ക്കും ആധാർ നിർബന്ധം
അതേസമയം ഐആര്‍സിടിസി വഴി ഒരു മാസം ആറിലധികം ടിക്കറ്റില്‍ കൂടുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റെയില്‍വേയും നേരത്തെ ഉത്തരവ് ഇറ്കകിയിരുന്നു. ഒരു മാസത്തില്‍ ആറിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. ഓണ്‍ലൈന്‍ വഴി ആറ് മുതല്‍ 12 വരെ ടിക്കറ്റ് വേണ്ടവര്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. അത്തരക്കാര്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ മൈ പ്രൊഫൈല്‍ കാറ്റഗറിയിലെ ആധാര്‍ കെവൈസിയില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. മൊബൈല്‍ നമ്പറിലേയ്ക്ക് വരുന്ന ഒടിപി ഉപയോഗിച്ചാണ് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത്.
സാമൂഹിക സുരക്ഷ പദ്ധതി
ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതിനായി ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി 2017 ഡിസംബര്‍ 31നാണ് അവസാന തിയ്യതിയായി നിശ്ചയിച്ചിരുന്നതെങ്കിലും ബുധനാഴ്ച സര്‍ക്കാര്‍ 2018 മാര്‍ച്ച് 31 വരെ സമയം നീട്ടിനല്‍കിയിട്ടുണ്ട്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയാണ്.
മൊബൈൽ ഉപയോഗിക്കാനും ആധാർ
2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.
ബാങ്ക് അക്കൊണ്ടും ആധാറുമായി ബന്ധിപ്പിക്കണം
സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഉപഭോക്താക്കളെക്കുറിച്ചുള്ള കെവൈസി ഡാറ്റ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ധനകാര്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ബാങ്കുകള്‍ നല്‍കുന്നത്. നെറ്റ് ബാങ്കിംഗ്, എടിഎം, ഫോണ്‍, എസ്എംഎസ്, മൊബൈല്‍ ബാങ്കിംഗ് എന്നിങ്ങനെയാണ് നിലവില്‍ ആധാറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസരമുള്ളത്.
പാൻ കാർഡിനും ആധാർ നിർബന്ധം
ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്.
പരീക്ഷ എഴുതാനും ആധാർ
സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി തീരുമാനം. 2017 -18 മുതല്‍ സിബിഎസ് സി 9,11 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ രജിസ്ട്രേഷനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സിബിഎസ് സി അംഗീകാരമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇതോടെ ചട്ടം ബാധകമായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ സിബിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയതായി സിബിഎസ് സി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് നമ്പര്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുമ്പായി ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാനാണ് സിബിഎസ് സി നല്‍കുന്ന നിര്‍ദേശം.
വിവാഹത്തിനും വേണം ആധാർ
പുരുഷന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവണതയും ഗാര്‍ഹിക പീഢനവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി വിവാഹത്തിനും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഇന്‍റര്‍--മിനിസിറ്റീരിയല്‍ കമ്മറ്റിയാണ് വിദേശകാര്യ മന്ത്രാലത്തിന് മുമ്പാകെ ഈ ശുപാര്‍ശ വെച്ചിട്ടുള്ളത്. ഇന്ത്യയില്‍ വിവാഹിതരാകുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകളായ പ്രവാസികളുടെ ഭാര്യമാര്‍ ഭര്‍ടത്താവില്‍ നിന്നോ മറ്റുള്ളവനരില്‍ നിന്നോ അനുഭവിക്കേണ്ടി വരുന്ന സ്ത്രീധനപീഡനം, വൈവാഹിക പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം എന്നിവയില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കമ്മറ്റി വിദേശതകാര്യ മന്ത്രാലയത്തിന് പ്രവാസികളുടെ വിവാഹ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
അധാറില്ലാത്തവർക്ക് ലൈസൻസുമില്ല
ഒരേ പേരില്‍ ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് തടയുന്നതിനും ഗതാഗത- ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും, വ്യാജ ലൈസന്‍സ് ഉണ്ടാകുന്നത് തടയുന്നതിനും ഈ നീക്കം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് അനുവദിക്കുന്നത് സംസ്ഥാനങ്ങളുടെ പരിധിയില്‍പ്പെടുന്നതിനാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തുന്നുണ്ട്. ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്ന് വ്യത്യസ്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്ന പ്രവണതകള്‍ക്ക് അവസാനിപ്പിക്കാനാവും.
ആധാറില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥ
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളായ പെൻഷൻ സ്‌കോളർഷിപ്പുകൾ പെൻഷൻ സ്‌കീമുകൾ, സർക്കാർ സ്‌കോളർഷിപ്പുകൾ, ഹൗസിങ്ങ് സബ്‌സിഡികൾ, ഭിന്നശേഷിയുള്ളവർക്കുള്ള ആനുകൂല്യങ്ങൾ, ദേശീയ തൊഴിൽ നൈപുണ്യ വികസന പദ്ധതി നൽകുന്ന ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ, എന്നിവക്കെല്ലാം ആധാർ കാർഡ് അനിവാര്യമാണ്.