ആഘോഷങ്ങളുടെ കൊടുമുടിയിൽ ഉദയ്പൂർ; ആഡംബര വിവാഹത്തിനായി വിവിഐപികളുടെ നീണ്ട നിര
ദില്ലി: രാജ്യം കാത്തിരിക്കുന്ന കല്യാണ മാമാങ്കമാണ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടേത്. ബോളിവുഡിലെ താര വിവാഹങ്ങളെക്കാൾ പകിട്ടോടെയാണ് ഇന്ത്യയിലെ അതിസമ്പന്നന്റെ മകളുടെ വിവാഹചടങ്ങുകൾ നടക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹച്ചടങ്ങുകൾ. 2018ലെ രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷം ഏതാണെന്ന ചോദ്യത്തിന് അത് ഇഷാ അംബാനിയുടെ വിവാഹമാണെന്നായിരിക്കും ഒരു പക്ഷേ ഉത്തരം.
ആഘോഷങ്ങളുടെ കൊടുമുടിയിലാണ് ഉദയ്പൂർ. വിവിഐപികളുടെ നീണ്ട നിരയാണ് വിവാഹവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബർ 12ന് നടക്കുന്ന വിവാഹച്ചടങ്ങുകളിൽ എന്തൊക്കെ അത്ഭുതങ്ങളാകും അംബാനിക്കുടുംബം ഒരുക്കിയിരിക്കുന്നതെന്ന് അറിയാനാണ് എല്ലാവരുടെയും കാത്തിരിപ്പ്.
അംബാനിയുടെ മകളുടെ കല്യാണത്തിന് 100 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍, നാല് ദിവസം 'അന്ന സേവ'...
ആഡംബര വിവാഹം
കല്യാണക്കുറി മുതൽ വിവാഹത്തിന്റെ ഓരോ ഘട്ടങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് അംബാനിക്കുടുംബത്തിലെ ഇളമുറക്കാരിയുടെ വിവാഹം. സ്വർണം കൊണ്ട് നിർമിച്ച പെട്ടിയിലായിരുന്നു വിവാഹക്ഷണക്കത്ത് നൽകിയത്. പെട്ടി തുറന്നാൽ ഗായത്രി മന്ത്രം കേൾക്കും. ചടങ്ങിന്റെ ഓരോഘട്ടത്തിലും വലിയ അതിശയങ്ങളാണ് അംബാനിക്കുടുംബം മകൾക്കായി ഒരുക്കുന്നത്. പിരാമൽ ഗ്രൂപ്പിന്റെ ഉടമ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലാണ് ഇഷാ അംബാനിയുടെ വരൻ.
താര പകിട്ടോടെ വിവാഹം
അമിതാഭ് ബച്ചൻ,ഐശ്വര്യ റായി, പ്രിയങ്ക ചോപ്ര, ആമിർ ഖാൻ ഷാരുഖ് ഖാൻ, വിദ്യാ ബാലൻ സച്ചിൻ തെൻഡുക്കർ തുടങ്ങി വലിയ താരനിര തന്നെയാണ് മൂന്ന് ദിവസമായി നടക്കുന്ന വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. ആയിരത്തി ഇരുന്നൂറോളം അതിഥികൾക്കാണ് കല്യാണ മാമാങ്കത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
വിമാന സർവ്വീസ്
അതിഥികൾക്ക് എത്താനായി 100 ചാർട്ടേഡ് വിമാനമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിൽ പങ്കെടുക്കാനെത്തുന്ന അതിഥികളെ വിമാനത്താവളത്തിൽ സ്വീകരിക്കാനായും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യു എസ് മുൻ സെക്രട്ടറി ഹിലാരി ക്ലിന്റൺ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.
ആഘോഷങ്ങൾ
അതിഥികൾക്കായി 108 കലാരൂപങ്ങൾ ഹോട്ടലിൽ അവതരിപ്പിക്കും. ജാഗ്വാര്‍, പോര്‍ഷേ, മെഴ്‌സിഡസ്, ഔഡി, ബിഎംഡബ്ല്യു തുടങ്ങിയ ലോകത്തിലെ എല്ലാ ആഢംബര വാഹന നിര്‍മ്മാതാക്കളുടെയും മുന്തിയ ഇനം വാഹനങ്ങൾ അതിഥികൾക്കായി അണിനിരത്തും.
ആഘോഷങ്ങൾ അറിയാൻ ആപ്പ്
വിവാഹച്ചടങ്ങുകളെപ്പറ്റിയും ആഘോഷങ്ങളെക്കുറിച്ചും പ്രത്യേകം തയാറാക്കിയ ആപ്പിലൂടെ അതിഥികൾക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടേയിരിക്കും. അമേരിക്കൻ പോപ്പ് ഗായിക ബിയോൺസിന്റെ സംഗീതവിരുന്നും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അന്ന സേവ
ആഡംബരങ്ങൾക്കിടയിലും വേറിട്ട സംവാദത്തിനും വേദിയാവുകയാണ് ഇഷാ അംബാനിയുടെ വിവാഹം. അന്ന സേവ എന്ന പേരിൽ നിർദ്ധനരായ 5100 ഓളം പേർക്ക് ഭക്ഷണം നൽകുകയാണ് അംബാനിക്കുടുംബം. അംബാനിക്കുടുംബവും പിരമൽ കുടുംബാംഗങ്ങളും നേരിട്ടെത്തിയാണ് അന്ന സേവയിൽ ആളുകൾക്ക് ഭക്ഷണം വിളമ്പിയത്.