ബിജെപിയുടെ ഉപവാസം, പാലിൽ കുളിപ്പിച്ച് കോൺഗ്രസ്.. രാഷ്ട്രീയക്കാരുടെ അംബേദ്കർ പ്രേമത്തിന് പിന്നിൽ!!
ദില്ലി: ഭരണഘടനാ ശിൽപിയായ ഭീമറാവു അംബേദ്കറിന്റെ ജന്മദിനമാണ് ഇന്ന്. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ 127 വയസ്സാകുമായിരുന്നു അദ്ദേഹത്തിന് ഇപ്പോൾ. ഒരു കണക്കിന് അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതും നന്നായി എന്ന് വേണം പറയാന്‍. ഇന്ത്യയിലെ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും ഇല്ലാതാക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ബാബാസാഹേബ് അംബേദ്കർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന ജാതിഭ്രാന്ത് കണ്ട് എങ്ങനെ സന്തോഷിക്കും എന്നാണ്. രാജ്യമെങ്ങും തുടർ ദളിത് സമരങ്ങൾ നടക്കുന്ന കാലമാണല്ലോ ഇത്.
ദളിത് പ്രക്ഷോഭങ്ങളും സമരങ്ങളും മാത്രമല്ല, അംബേദ്കർ പ്രതിമകൾ വികൃതമാക്കപ്പെടുന്ന കാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാണാനുണ്ട്. ഇതിനിടയിലാണ് ജന്മവാർഷികത്തോട് അനുബന്ധിച്ച് രാഷ്ട്രീയക്കാരുടെ അംബേദ്കർ പ്രേമം. പ്രേമം അംബ്ദേകറിനോടാണോ അതോ അദ്ദേഹം വഴി കിട്ടാനിടയുള്ള ദളിത് വോട്ടുകളോടാണോ എന്ന കാര്യം മാത്രമാണ് അറിയാനുള്ളത്.എന്തായാലും അംബേദ്കറുടെ പാത പിന്തുടരുന്നവരാണ് തങ്ങളെന്ന് സ്ഥാപിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
ഗുജറാത്തിലെ ഗജ്ന ജില്ലയിലാണ് അംബേദ്കറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ഉത്തർ പ്രദേശില്‍ തന്നെ മറ്റൊരിടത്ത് അംബേദ്കർ പ്രതിമ വെച്ച് സ്കോർ ചെയ്യാൻ നോക്കുകയാണ് ബി ജെ പിയും കോൺഗ്രസും. അലിഗഡിലെ അംബേദ്കർ പാർക്കിലുള്ള പ്രതിമ കോൺഗ്രസ് പ്രവര്‍ത്തകർ പാല് കൊണ്ടാണ് കഴുകിയത്. ഇതിന് പറഞ്ഞ കാരണമാകട്ടെ അതിലും രസകരം. ബി ജെ പി നേതാവ് പാർക്കിൽ ഉപവാസം ഇരുന്നത് കൊണ്ട് അശുദ്ധമായിപ്പോയ അംബേദ്കർ പ്രതിമയാണ് കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് ശുദ്ധിയാക്കിയത്.
ബി ജെ പി നേതാവ് സതീഷ് ഗൗതമാണ് ചൊവ്വാഴ്ച അംബേദ്കർ പാർക്കില്‍ ഒരു ദിവസത്തെ ഉപവാസം ഇരുന്നത്. തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ പ്രയത്നിച്ച ഒരു നേതാവിന്റെ പേരിൽ രാഷ്ട്രീയമായ തൊട്ടുകൂടായ്മയും ശുദ്ധികലശവും. എങ്ങനെയുണ്ട് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ. 2011 ലെ സെന്‍സസ് പ്രകാരം 300 മില്യനാണ് രാജ്യത്തെ ദളിത് വോട്ടുകൾ. വെറുതെയാണ് രാഷ്ട്രീയ പാർട്ടികൾ അംബേദ്കർ പ്രേമവും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.