പ്രിയങ്കയുടെ വാക്ക് ഫലിച്ചു; അമേഠിയിൽ നിന്നും മോദിക്ക് മറുപടി, രക്തം കൊണ്ടെഴുതിയ കത്ത്
Recommended Video
അമേഠി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. രാജീവ് ഗാന്ധി നമ്പർ വൺ അഴിമതിക്കാരനായാണ് മരിച്ചതെന്നായിരുന്നു മോദിയുടെ വിമർശനം. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു.
രാജ്യത്തെ ഏറ്റവും ജനപ്രിയനായിരുന്നു നേതാക്കന്മാരിലൊരാളാായിരുന്ന രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്ന് സാധാരണക്കാർക്കിടയിലും അമർഷം പുകയുന്നുണ്ട്. മോദിയെ വിമർശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തം രക്തം കൊണ്ട് കത്തെഴുതിയിരിക്കുകയാണ് മനോജ് കശ്യപ് എന്ന യുവാവ്.
മെയ് 21ന് പ്രധാനമന്ത്രിയെ തീരുമാനിക്കും!! രാഹുല്‍ ഗാന്ധിയുമായി ധാരണ, നായിഡു ബംഗാളിലേക്ക്
വിവാദ പരാമർശം
ഉത്തർപ്രദേശിലെ പ്രതാപ്ഘട്ടത്തിൽ നടന്ന റാലിയിലായിരുന്നു രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ പരാമർശം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുള്ള മറുപടിയായാണ് രാജീവ് ഗാന്ധിയെ മോദി വിമർശിച്ചത്. നിങ്ങളുടെ പിതാവിനെ മിസ്റ്റർ ക്ലീൻ എന്നാണ് കൂടെയുള്ളവർ വിളിച്ചിരുന്നത്. എന്നാൽ രാജ്യത്തെ ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നാണ് മോദി പറഞ്ഞത്. പരാമരശത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.
വെല്ലുവിളി
ആദ്യ പരാമർശം വിവാദമായതിന് പിന്നാലെ വെല്ലവിളിയുമായാണ് നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തിയത്. ബോഫോഴ്സ് കേസിൽ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ വോട്ട് തേടാൻ നിങ്ങൾ തയാറാണോയെന്നായിരുന്നു മോദിയുടെ വെല്ലുവിളി. ജാർഖണ്ഡിലെ ചായ്ബാസയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു പരാമർശം.
പ്രതിഷേധം, വിമർശനം
പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മോദിക്ക് അദ്ദേഹത്തെ കുറിച്ച് തന്നെ തോന്നുന്ന കാര്യങ്ങളാണ് ഇത്. അത് മറ്റുള്ളവർക്ക് മേൽ ചാരേണ്ടെന്നായിരുന്നു രാഹുൽ ഗാന്ധി തുറന്നടിച്ചത്. എന്നും രാജീവ് ഗാന്ധിയെ നെഞ്ചിലേറ്റിയ അമേഠിയിലെ ജനങ്ങൾ മോദിക്ക് മറുപടി നൽകുമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
രക്തം കൊണ്ട് കത്ത്
ജനങ്ങളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്ന പരാമർശങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ് അമേഠി സ്വദേശിയായ യുവാവാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരിക്കുന്നത്. രാജീവ് ഗാന്ധിക്കെതിരെ മോദി നടത്തിയ പരാമർശം തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്ന് രക്തം കൊണ്ടെഴുതിയ കത്തിൽ മനോജ് കശ്യപ് പറയുന്നു.
ആരാണ് രാജീവ് ഗാന്ധി
രാജീവ് ഗാന്ധി രാജ്യത്ത് നടപ്പിലാക്കിയ പരിഷ്കാരങ്ങളെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. രാജീവ് ഗാന്ധിയാണ് വോട്ട് ചെയ്യാനുള്ള പ്രായം 18 ആയി കുറച്ചത്. പഞ്ചായത്ത് രാജ് സംവിധാനം കൊണ്ടുവന്നതും അദ്ദേഹത്തിന്റ കാലത്താണ്. രാജ്യത്ത് കംപ്യൂട്ടർ വിപ്ലവത്തിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയാണെന്ന് കത്തിൽ പറയുന്നു.
വാജ്പേയി പോലും
മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി പോലും രാജീവ് ഗാന്ധിയെ പ്രശംസിച്ച് ലേഖനം എഴുതിയിട്ടുണ്ട്. രാജീവ് ഗാന്ധിയെ അപമാനിക്കുന്നവരെ അദ്ദേഹത്തിന്റെ ഘാതകർക്ക് സമാനമായി കാണാനെ അമേഠിയിലെ ജനങ്ങൾക്ക് സാധിക്കുവെന്ന് മനോജ് കശ്യപ് തൻറെ കത്തിൽ പറയുന്നു.
മനസുകളിൽ ജീവിക്കുന്നു
രാജീവ് ഗാന്ധി അമേഠിയിലേയും ഇന്ത്യയിലാകെയുമുള്ള ജനങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്ന നേതാവാണ്. രാജീവ് ഗാന്ധിക്കെതിരെ ഒരക്ഷരം ഇനി പറയാൻ പ്രധാനമന്ത്രിയെ അനുവദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെഴുതിയ കത്തിൽ മനോജ് കശ്യപ് പറയുന്നു. തന്റെ കത്തിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും രാജീവ് ഗാന്ധിയോടുള്ള വൈകാരികമായ ബന്ധമാണെന്നും മനോജ് കശ്യപ് കത്തിൽ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ