ഉത്തർ പ്രദേശിലെ അമേഠിയില്‍ വിരമിച്ച കരസേന ഉദ്യോഗസ്ഥനെ അജ്ഞാത സംഘം വീട്ടില്‍ കയറി തല്ലിക്കൊന്നു!!
അമേഠി: കരസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ അജ്ഞാത സംഘം വീട്ടില്‍ കയറി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ അമേഠി ജില്ലയില്‍ 64 കാരനായ റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനെയാണ് അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊന്നതെന്ന് പോലീസ് പറഞ്ഞു. കമ്രൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോഡിയന്‍ കാ പൂര്‍വ ഗ്രാമത്തിലാണ് ശനിയാഴ്ച രാത്രി സംഭവം നടന്നത്.
വിരമിച്ച കരസേന ഉദ്യോഗസ്ഥരായ അമാനുല്ലയും ഭാര്യയും ശനിയാഴ്ച വീട്ടിലുണ്ടായിരുന്നു. അപ്പോഴാണ് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് കയറി വടികൊണ്ട് ആക്രമിച്ചതായി മകന്‍ പോലീസിനോട് പറഞ്ഞു. എ.എസ്.പി ദയാറാം പറഞ്ഞു.
അമാനുല്ലയെ അക്രമികള്‍ തലയ്ക്കടിച്ച് വീഴ്ത്തിയതിനാല്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചുവെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കളല്ലാതെ മറ്റൊരു കുടുംബാംഗവും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ദയാറാം കൂട്ടിച്ചേര്‍ത്തു.പൊലീസിന്റെ വിശദീകരണ പ്രകാരം അമാനുല്ലയും ഭാര്യയും പണി നടക്കുന്ന വീട്ടിലേക്ക് ശനിയാഴ്ച രാത്രിയാണ് എത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം അവര്‍ ഉറങ്ങി. പുലര്‍ച്ചെ 4 മണിയോടെ മാസ്‌ക് ധരിച്ച നാലംഗ സംഘം അയണ്‍ ഗ്രില്ലുകളും മറ്റും സാധനങ്ങളും മോഷ്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട അമീനുല്ല ഇവരുമായി മല്‍പിടുത്തമുണ്ടാകുകയും ചെയ്തു.
എന്നാല്‍ അമാനുല്ലയെ അവര്‍ കയറു കൊണ്ട് കെട്ടിയിട്ടു. അതേസമയം ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ആമിനയെയും അവര്‍ കയര്‍ കൊണ്ട് കെട്ടിയിടുകയും അമാനുല്ലയുടെ തലക്ക് നിരവധി തവണ വടി കൊണ്ട് അടിക്കുകയും ചെയ്തു. പണി സ്ഥലത്തെ ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച സംഘം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സഹായത്തിനായി നിലവിളിച്ച ആമിനയുടെ ശബ്ദം കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്