എഎപി സഖ്യം വേണമെന്ന നിലപാടില്‍ ഉറച്ച് എഐസിസി: ഷീലാ ദീക്ഷിതിനെ അനുനയിപ്പിക്കാന്‍ സോണിയ
ദില്ലി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും സംസ്ഥാന ഘടകത്തിലെ ശക്തമായ എതിര്‍പ്പായിരുന്നു ദില്ലിയിലെ കോണ്‍ഗ്രസ്-എഎപി സഖ്യത്തിന് വിലങ്ങ് തടിയായി നിന്നത്. ഒടുവില്‍ സംസ്ഥാന ഘടകത്തിന്‍റെ താല്‍പര്യത്തിന് വഴങ്ങി ദില്ലിയിലെ 7 സീറ്റുകളിലും തനിച്ച് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളി.
നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലെ ചെറിയ അസ്വാരസ്യങ്ങള്‍ പോലും ബിജെപിക്ക് ഗുണകരമായേക്കും. കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നത് ദില്ലിയില്‍ വീണ്ടും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കും. ഈ സാഹചര്യത്തില്‍ എഎപിസഖ്യത്തില്‍ പുനരാലോചന നടത്തുകയാണ് കോണ്‍ഗ്രസ്.
ഏഴ് സീറ്റുകളിലും
നേരത്തെ തന്നെ സംസ്ഥാന നേതൃത്വവുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ദില്ലി പിസിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉള്‍പ്പടേയുള്ള നേതാക്കളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു ദില്ലിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് അനുമതി നല്‍കുകയായിരുന്നു.
ഷീലാ ദീക്ഷിതിന്‍റെ പ്രഖ്യാപനം
തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് ദില്ലി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടിയില്‍ തന്നെ കടുത്ത എതിര്‍പ്പിന് ഇടയാക്കി.
ഒരു സീറ്റിലാണെങ്കിലും
സംസ്ഥാന ഘടകത്തിലെ താല്‍പര്യങ്ങളും പ്രശ്നങ്ങളും പൊതുതിരഞ്ഞെടുപ്പില്‍ ബാധിക്കരുത്. ഒരു സീറ്റിലാണെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധ്യമായ വീട്ടുവീഴച്ചകള്‍ നടത്താന്‍ തയ്യാറാവാണെമെന്ന് ശരദ് പവാറും ചന്ദ്രബാബു നായിഡുവുമുള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിച്ചു.
വീണ്ടും ചര്‍ച്ച
ഇതേ തുടര്‍ന്നാണ് എഎപി ബന്ധത്തെക്കുറിച്ച് സോണിയാഗാന്ധി കഴിഞ്ഞ ദിവസം ഷീലാ ദീക്ഷിതുമായി വീണ്ടും ചര്‍ച്ച നടത്തിയത്. എഎപി സഖ്യത്തിന്‍റെ ആവശ്യകത സോണിയാഗാന്ധി ഷീലാ ദീക്ഷിതുമായി ചര്‍ച്ചചെയ്തെന്നാണ് സൂചന.
വിട്ടുവീഴച്ചകള്‍ക്ക് തയ്യാറാവണം
എഎപി സഖ്യം വേണമെന്ന് തന്നെയാണ് സോണിയാഗാന്ധിയുടെ ആവശ്യം. എന്നാല്‍ സഖ്യം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഷിലാദീക്ഷിത്. പൊതു ശത്രുവായ ബിജെപിയെ പരാജയപ്പെടുത്താന്‍ ചില വിട്ടുവീഴച്ചകള്‍ക്ക് തയ്യാറാവണമെന്ന് സോണിയാഗാന്ധി ഷീലാ ദീക്ഷിതിനോട് ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും
ദില്ലിയിയിലെ എഐസിസി ചുമതലയുള്ള പിസി ചാക്കോയുമായി സോണിയാഗാന്ധി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാന നേതാക്കളുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സഖ്യ വിഷയം ചര്‍ച്ച ചെയ്യും.
താല്‍പര്യം
രാഹുല്‍ഗാന്ധി തിങ്കാളാഴ്ച്ച ദില്ലിയില്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എഎപി സഖ്യം, സ്ഥാനാര്‍ത്ഥി പട്ടിക എന്നിവയില്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ലക്ഷ്യം. കോണ്‍ഗ്രസ് സഖ്യത്തിന് താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ എഎപി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം
സഖ്യ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു ആറ് മണ്ഡലങ്ങളില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഒരു സീറ്റ് പൊതുസമ്മതനായി എഎപി ഒഴിച്ചിടുകയും ചെയ്തു.
പട്ടിക
അതിഷി (ഈസ്‌റ്റ് ഡൽഹി), ഗഗൻ സിംഗ് (നോർത്ത് വെസ്റ്റ് ഡൽഹി), രാഘവ് ചദ്ദ (സൗത്ത് ഡൽഹി), ദിലീപ് പാണ്ഡെ (നോർത്ത് ഡൽഹി), പങ്കജ് ഗുപ്‌ത (ചാന്ദിനി ചൗക്ക്), ബ്രിജേഷ് ഗോയൽ (ന്യൂഡൽഹി),എന്നിങ്ങനെയായിരുന്നു എഎപി സ്ഥാനാര്‍ത്ഥി പട്ടിക.
ബിജെപി
നിലവില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും ആംആദ്മിയും വെവ്വേറെ മത്സരിക്കുന്നതോടെ ഇത്തവണയും ബിജെപി സീറ്റുകള്‍ തൂത്തുവാരിയേക്കും. ഇതിന് തടയിടാന്‍ ആം ആദ്മിയെ കൂടെക്കൂട്ടണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ ആഗ്രഹം. എന്നാല്‍ സംസ്ഥാന ഘടകം തുടരുന്ന കടുംപിടുത്തം സഖ്യ ചര്‍ച്ചകള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുകയാണ്.