രമേശ് ജാര്‍ക്കിഹോളിക്ക് അവഗണ, ശ്രീരാമലുവും അസംതൃപ്തന്‍; പ്രശ്നങ്ങളില്‍ നട്ടം തിരിഞ്ഞ് യെഡിയൂരപ്പ
ബെംഗളൂരു: കൊറോണ പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ. കൊറോണ വൈറസിനെ നേരിടുന്നതിനേക്കാള്‍ ചില കാബിനറ്റ് മന്ത്രിമാര്‍ പ്രധാനം നല്‍കുന്നത് രാഷ്ട്രീയപരമായ പ്രശ്നനങ്ങള്ക്കാണെന്നാണ് സംസ്ഥാനത്ത് നിന്നും ഉയരുന്ന പ്രധാന ആരോപണം. സര്‍ക്കാറിനുള്ളിലെ പ്രതിസന്ധി രൂക്ഷമാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ. സുധാകറും ആരോഗ്യമന്ത്രി ബി ശ്രീരാമുലുവും തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് വരെ എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന് നല്‍കിയത് ബി ശ്രീരാമുലുവിന്റെ അനിഷ്ടത്തിന് ഇടയാക്കി.
കൊറോണ പ്രതിരോധം
തുടക്കം മുതൽ തന്നെ കൊറോണയുമായി ബന്ധപ്പെട്ട നടപടികളിൽ എല്ലാം ശ്രീരാമലുവിലെ തള്ളി സുധാകർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ദിവസേനയുള്ള പത്രസമ്മേളനങ്ങളിലും ഡോ കൂടിയായ സുധാകർ തന്നെ പ്രതികരിച്ചിരുന്നത് ശ്രീരാമലുവിനെ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന് നല്കാന് മുഖ്യമന്ത്രി തീരുമാനിച്ചത്.
ശ്രീരാമലുവിന്റെ എതിര്‍പ്പ്
എന്നാല്‍ ശ്രീരാമലു എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ യെഡിയൂരപ്പ ഉടന്‍ തന്നെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. വിദ്യഭ്യാസ മന്ത്രി കെ സുരേഷ് കുമാറിനാണ് ഇപ്പോല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്നു വന്ന ആരോപണത്തിൽ യാതൊരു വസ്തുതയും ഇല്ലെന്നായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം.
ടാസ്ക് ഫോഴ്സിലുണ്ട്
'രണ്ട് മന്ത്രിമാരും ടാസ്ക് ഫോഴ്സിലുണ്ട്, പ്രതിസന്ധി കൈകാര്യം ചെയ്യാൻ എല്ലാവരും കഠിനമായി പരിശ്രമിക്കുന്നു. സുരേഷ് കുമാർ ബെംഗളൂരുവിലുള്ളതിനാൽ മാധ്യമങ്ങളെ കാണാന്‍ അദ്ദേഹത്തിന് എളുപ്പമാകുന്നു'- എന്നായിരുന്നു ലൈവ് മിന്റിനോട് ഇ-മെയിന്‍ മുഖേന യഡിയൂരപ്പ പ്രതികരിച്ചത്.
സന്തുഷ്ടരല്ല
എന്നാൽ പാർട്ടിയിലും സർക്കാരിലുമുള്ള പലരും യെഡിയൂരപ്പയുടെ തീരുമാനത്തില്‍ സന്തുഷ്ടരല്ല, മാത്രമല്ല ഇത് ഭാവിയില്‍ വലിയ പ്രത്യാഘതങ്ങള്‍ സര്‍ക്കാറിലും പാര്‍ട്ടിയിലും ഉണ്ടാക്കിയേക്കുമെന്നാണ് പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കാത്ത ഒരു സ്രോതസിനെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പലരും അസംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാർക്കിഹോളിയെ അവഗണിച്ചു
മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയതിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചുമതലകള്‍ കൈമാറിയപ്പോള്‍ ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിയെ അവഗണിച്ചുവെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. സഹകരണ മന്ത്രി എസ്ടി സോമശേഖറിന് മൈസൂര്‍ ജില്ലയുടെ ചുമതല നല്‍കിയതില്‍ മറ്റൊരു മന്ത്രിയായ വി സോമണ്ണ തൃപ്തനല്ല.
തടഞ്ഞുവച്ചിരിക്കുന്നു
മകന് ബിവൈ വിജയേന്ദ്രയുടെ രാഷ്ട്രീയ ഭാവി മികച്ചതാക്കാന്‍ മുഖ്യമന്ത്രി കഴിവുള്ള ഏതാനും മന്ത്രിമാരെ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് സംസ്ഥാനത്ത് നിന്നും ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. യെഡിയെ കേൾക്കാത്ത ദില്ലിയിലെ നേതൃത്വത്തിനെ കേൾക്കുന്ന നേതാക്കളുടെ നിലപാട് ഭാവിയില്‍ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നാണ് രാ്ഷ്ട്രീയ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
വിള്ളല്‍ വര്‍ദ്ധിച്ചു
യെഡിയൂരപ്പയും പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും തമ്മിലുള്ള വിള്ളല്‍ വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. ഈ സാഹചര്യങ്ങളെല്ലാം മുതലെടുത്ത് സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അഴിച്ചു വിടുന്നത്. സാമ്പത്തിക പ്രോത്സാഹനമോ പ്രവർത്തനമോ ഇല്ലാതെ വേതനം നൽകാൻ ഉടമകളോട് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആർ വി ദേശ്പാണ്ഡെ ആരോപിച്ചു.
പ്രതികൂലമായി ബാധിക്കുന്നു
സര്‍ക്കാറിനുള്ളില്‍ അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 247 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറ് മരണവും കര്‍ണാടകയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.