എച്ചഡിഎഫ്സി- ആക്സിസ്- ഐസിഐസിഐ ബാങ്ക് സിഇഒമാര്‍ക്ക് ഇരുട്ടടി: ബോണസ് വൈകിപ്പിച്ച് ആര്‍ബിഐ
ദില്ലി: ഐസിഐസിഐഎ ബാങ്ക് തട്ടിപ്പിന് പിന്നാലെ പ്രമുഖ ബാങ്ക് സിഇഒമാരുടെ ബോണസ് വൈകിപ്പിച്ച് റിസര്‍വ് ബാങ്ക്. ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ഇയര്‍- എന്‍ഡ‍് ബോണസാണ് റിസര്‍വ് ബാങ്ക് വൈകിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് എന്നീ ബാങ്കുകളുടെ സിഇഒമാര്‍ക്കാണ് ഇതോടെ ബോണസ് ലഭിക്കുന്നത് വൈകിയിട്ടുള്ളത്. ഈ ബാങ്കുകളുടെ സിഇഒമാരുടെ 2017 സാമ്പത്തിക വര്‍ഷത്തെ ബോണസാണ് റിസര്‍വ് ബാങ്ക് ഒപ്പിട്ട് നല്‍കാത്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ റിസര്‍വ് ബാങ്കും തയ്യാറായിട്ടില്ല.
സിഇഒ ചന്ദാ കൊച്ചാറിന് 2.2 കോടി രൂപ നല്‍കാനാണ് ഐസിഐസിഐ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ആക്സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മയ്ക്ക് 1.35 കോടി രൂപയും എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ആദിത്യ പുരിയ്ക്ക് 2.9 കോടി രൂപയുമാണ് ബോണസ് ഇനത്തില്‍ ലഭിക്കുക. എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കാന്‍ ആക്സിസ് ബാങ്ക് വക്താവ് തയ്യാറായിട്ടില്ല. എച്ച്ഡിഎഫ്സി വക്താവും ഫോണ്‍കോളുകളോടും ഇമെയിലുകളോടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍ബിഐയ്ക്ക് ഇമെയിലിനും മറുപടി ലഭിച്ചില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്ക് സിഇഒമാര്‍ക്കുള്ള ഇയര്‍ എന്‍ഡ് ബോണസുകള്‍ സാധാരണ ഗതിയില്‍ 2018 മാര്‍ച്ച് മുമ്പ് തന്നെ ഒപ്പിട്ടു നല്‍കേണ്ടതാണ്. ബാങ്കിംഗ് അനലിസ്റ്റ് അശുതോഷ് കുമാര്‍ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയും ഇത്തരത്തില്‍ ബോണസുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും തിരിച്ചടവില്ലാത്ത ലോണുകള്‍ രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് ഭീഷണിയാവുന്ന സാഹചര്യത്തിലുമാണ് നീക്കമെന്നാണ് സൂചന. 2017 മാര്‍ച്ചില്‍ നടത്തിയ റിസര്‍വ് ബാങ്ക് നടത്തിയ ഓഡിറ്റില്‍ 56൦൦ കോടിയുടെ വായ്പാ കുടിശ്ശികയുള്ളതായി ആക്സിസ് ബാങ്ക് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക് വായ്പ സംബന്ധിച്ച കാര്യങ്ങള്‍ റിസര്‍വ് ബാങ്കിനെ ബോധിപ്പിച്ചിരുന്നു. ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കിന്റെ നീക്കത്തിന് സമാനമായ നടപടികളാണ് വായ്പാ കുടിശ്ശിക വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ളത്.
വീഡിയോകോണിന് ബാങ്ക് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐസിഐസിഐ ബാങ്ക് സിഇഒയെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്നാണ് സിബിഐ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 18,170 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോകോണിന് 3, 250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ട് തട്ടിപ്പോ നിയമവിരുദ്ധ നീക്കങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിച്ചുവരുന്നത്. കേസുമായി ബന്ധപ്പെട്ട് ചന്ദാ കൊച്ചാറിന്റെ ബന്ധു രാജീവ് കൊച്ചാറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.