ത്രിശങ്കുവിൽ കോൺഗ്രസ് നേതൃത്വം, എംഎൽഎമാർ ജയ്പൂരിൽ ഉല്ലാസ യാത്രയിൽ, ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ
ജയ്പൂര്‍: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മഹാരാഷ്ട്രയില്‍ തിളച്ച് മറിഞ്ഞ് കൊണ്ടിരിക്കവേ ജയ്പൂരില്‍ കാഴ്ചകള്‍ കണ്ട് ഉല്ലസിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍. ശിവസേന-ബിജെപി സഖ്യം പിളരുമെന്നുറപ്പായ ഘട്ടത്തിലാണ് എംഎല്‍എാരെ ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനായി കോണ്‍ഗ്രസ് രാജസ്ഥാനിലെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരില്‍ 40 പേരും റിസോര്‍ട്ടിലാണുളളത്. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നത് എന്നതിനാലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റിയത്. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണമോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കാനിരിക്കുന്നതേ ഉളളൂ.
4 മണിക്ക് ദില്ലിയില്‍ ചേരുന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ ശക്തമായ എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. അതിനിടെ ജയ്പൂരിലെ എംഎല്‍എമാര്‍ നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്ന തിരക്കിലാണ്.
ജോധ്പൂരിലും അജ്മീര്‍ ദര്‍ഗയിലും പുഷ്കര്‍ ഫെയറിലും എംഎല്‍എമാര്‍ കാഴ്ച കാണാനായി എത്തി. ഞായറാഴ്ച ജയ്പൂരിലെ അമേര്‍ കോട്ടയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ സന്ദര്‍ശിച്ചു. മഹാരാഷ്ട്രയുടെ ചുമതലയുളള എഐസിസി നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, അശോക് ചൗഹാന്, അവിനാശ് പാണ്ഡെ അടക്കമുളള നേതാക്കളുടെ കര്‍ശന നിരീക്ഷണത്തിലാണ് എംഎല്‍എമാരുളളത്. സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിലപാടാണ് എംഎല്‍എമാര്‍ക്കുളളത്. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്കി. അന്തിമ തീരുമാനത്തിനായി എംഎല്‍എമാരോട് വൈകിട്ട് ദില്ലിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സോണിയാ ഗാന്ധി.