കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് തടഞ്ഞു; ഹന്ദ്വാരയില്‍ സംഘര്‍ഷം ശക്തം
ശ്രീനഗര്‍: കാശ്മീരിലെ ശ്രീനഗര്‍, കുപ്വാര, ബരാമുള്ള, ബന്ദിപ്പോര, ഗാന്ധെര്‍ബാല്‍ എന്നീ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. സുരക്ഷ സേനയുടെ വെടിയേറ്റ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഹന്ദ്വാര ജില്ലയില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തിലാണ് വാട്‌സ് ആപ് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
യുവക്രിക്കറ്റര്‍ ഉള്‍പ്പടെ നാല് പേരായിരുന്നു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കാശ്മീര്‍ വിദ്യാര്‍ത്ഥിനിയെ സൈനികൻ മാനഭംഗപ്പെടുത്തി എന്നാരോപിച്ചാണ് പ്രതിഷേധം ഉടലെടുത്തത്. എന്നാല്‍ സൈനികര്‍ അത്തരത്തില്‍ ചെയ്തിട്ടില്ലെന്നും അടുത്ത പ്രദേശത്തെ ആളാണ് ചെയ്തതെന്നും പറഞ്ഞു കൊണ്ടുള്ള പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പ്രതിഷേധത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുന്നത്. ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് നേരെ 500 ഓളം വരുന്ന പ്രതിഷേധക്കാര്‍ കല്ലെറിയുകയും ആക്രമിക്കുകയും ഉണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ നടത്തിയ വെടിവെയ്പ്പിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
മൊഹ്ബൂഹ മുഫ്തി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രശ്‌നമാണിതെന്നും ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചു എന്നും മൊഹ്ബൂബ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications