പതിവുകൾ തെറ്റിച്ച് അമിത് ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അടിമുടി മാറ്റം, വലംകൈയ്യായി 'സാകേത്'
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം കൂടുതൽ കരുത്താർജ്ജിച്ചാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. മന്ത്രിസഭയിൽ ഇക്കുറി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മാത്രമാണ് സസ്പെൻസ് അവസാനിച്ചത്. രണ്ടാം മോദി മന്ത്രിസഭയിലെ ആഭ്യന്തരകാര്യ വകുപ്പ് മന്ത്രിയായി അമിത് ഷാ സർപ്രൈസ് എൻട്രി നടത്തി.
ചൗക്കിദാര് ചോര് ഹേ!! തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുദ്രാവാക്യം; രാഹുല് ഗാന്ധിയുടെ പ്രതികരണം
മോദിക്കും അമിത് ഷായ്ക്കും ശേഷം മൂന്നാമനായാണ് അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തതെങ്കിലും മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് അമിത് ഷാ എത്തിയതോടെ മന്ത്രിലായത്തിന്റെ പ്രവർത്തന രീതി തന്നെ ആകെ മാറി മറിഞ്ഞിരിക്കുകയാണ്.
ഉണർന്ന് പ്രവർത്തിച്ച് മന്ത്രാലയം
നോർത്ത് ബ്ലോക്കിലെ മന്ത്രാലയത്തിൽ പതിവിലും കൂടുതൽ സമയം ഉദ്യോഗസ്ഥർ ജോലിയിൽ തുടരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രാവിലെ എട്ട് മണിയോട് കൂടി തന്നെ മന്ത്രാലയത്തിൽ എത്തുന്ന അമിത് ഷാ രാത്രി എട്ട് മണി വരെ ജോലിയിൽ തുടരും. തിങ്കൾ, ചൊവ്വ , ബുധൻ ദിവസങ്ങളിൽ രാവിലെ 10 മണിയോടെ ഓഫീസിൽ എത്തിയ അമിത് ഷാ വ്യാഴാഴ്ച രാവിലെ 9.40ന് തന്നെ ഓഫീസിൽ എത്തി.
ജീവനക്കാരും
അമിത് ഷായുടെ രീതികൾക്കനുസരിച്ച് ഉദ്യോഗസ്ഥരും സമയക്രമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹമന്ത്രിമാരും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായുണ്ട്. മുൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉച്ചഭക്ഷണത്തിനായി വസതിയിലേക്ക് പോവുകയായിരുന്നു പതിവ്. എന്നാൽ കൃതൃം 12.45ന് അമിത് ഷായ്ക്കുള്ള ഭക്ഷണം ഓഫീസിൽ എത്തും. ഭക്ഷണം കഴിക്കാനായി മന്ത്രാലയത്തിന് പുറത്തേയ്ക്ക് പോകുന്ന പതിവില്ല.
മന്ത്രാലയത്തിൽ സജീവം
ബുധനാഴ്ച ഈദിന് അവധിയായിരുന്നെങ്കിലും അമിത് ഷായും സഹമന്ത്രിമാരും മന്ത്രാലയത്തിൽ സജീവമായിരുന്നു. അവധി ഉപേക്ഷിച്ച് മുതിർന്ന ഉദ്യോഗസ്ഥരും എത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉണർന്ന് പ്രവർത്തിച്ചു.
പതിവുകൾ തെറ്റിച്ച് അമിത് ഷാ
മുൻഗാമിയായ രാജ്നാഥ് സിംഗിന്റെ രീതികളൊന്നും തന്നെയല്ല അമിത് ഷാ പിന്തുടരുന്നത്. ഉച്ചവരെ മന്ത്രാലയത്തിൽ പ്രവർത്തിച്ച് ഉച്ചയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചകളും ചർച്ചകളുമെല്ലാം ഔദ്യോഗിക വസതിയിൽ വെച്ച് തന്നെ നടത്തുന്നതായിരുന്നു രാജ്നാഥ് സിംഗിന്റെ രീതി. എന്നാൽ എല്ലാ ചർച്ചകളും നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിൽ വെച്ച് നടത്താനാണ് അമിത് ഷായ്ക്ക് താൽപര്യം. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ബിജെപി നേതാക്കൾ, ഘടകകക്ഷികൾ തുടങ്ങിയവരെയെല്ലാം മന്ത്രാലയത്തിലെ ഓഫീസിലാണ് അമിത് ഷാ കാണുന്നത്.
അധികാര കേന്ദ്രം
മോദി സർക്കാരിലെ പുതിയ അധികാര കേന്ദ്രമായി അമിത് ഷാ മാറിയിരിക്കുകയാണ്. മന്ത്രിസഭാ സമിതികൾ പുനസംഘടിപ്പിച്ചപ്പോൾ 8 സമിതികളിലും അമിത് ഷാ അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 6 എണ്ണത്തിലും അംഗമായി. രാജ്നാഥ് സിംഗിനെ വെറും രണ്ട് സമിതികളിൽ മാത്രമാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പ്രതിഷേധത്തെ തുടർന്ന് നാല് സമിതികളിൽ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
രണ്ടാം മോദി സർക്കാരിൽ
പ്രോട്ടോക്കോൾ പ്രകാരം രണ്ടാം മോദി സർക്കാരിലെ രണ്ടാമൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണെങ്കിലും ദില്ലിയിലെ ഉദ്യോഗസ്ഥവൃന്ദം പോലും രണ്ടാം മോദി യുഗത്തിലെ രണ്ടാമനായി അമിത് ഷായെ ആണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുകൾ ആവശ്യമില്ലാത്ത നിക്ഷേപ സമിതിയിലും , തൊഴിൽ നൈപുണ്യ വികസന സമിതിയിലുമുള്ള അമിത് ഷായുടെ സാന്നിധ്യം അമിത് ഷായുടെ സ്വാധീനം വ്യക്തമാക്കുന്നു.
സാകേത് കുമാറും
2009 ബീഹാർ കേഡറിലെ ഉദ്യോഗസ്ഥനായ സാകേത് കുമാറിനെയാണഅ അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. 2023 ജൂലൈ വരെ സാകേത് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ വാർത്താവിനിമയ വകുപ്പിന്റെയും റെയിൽവേയുടെയും സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രി മനോജ് സിൻഹയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സാകേത്.