'തരം താണ രാഷ്ട്രീയം കളിക്കരുത്', സോണിയാ ഗാന്ധിക്ക് മറുപടി നൽകി അമിത് ഷാ, 'രാജ്യത്തെ കുറിച്ചോർക്കൂ'!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. മുന്നൊരുക്കം കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് അമിത് ഷാ നല്കിയ മറുപടി. ട്വിറ്ററിലാണ് അമിത് ഷായുടെ പ്രതികരണം.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തിന് രാജ്യത്തിന് അകത്തും നിന്നും പുറത്ത് നിന്നും വലിയ അഭിനന്ദനമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൊവിഡ് 19നെ തോല്‍പ്പിക്കാന്‍ 130 കോടി ഇന്ത്യക്കാരും ഒരുമിച്ച് നില്‍ക്കുകയാണ്. അതിനിടെ കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുന്നു. അവര്‍ രാജ്യതാല്പര്യത്തെ കുറിച്ച് ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു'' എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ വിമര്‍ശനം ഉയര്‍ന്നത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനം നടത്തിയത് എന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുളള നേതാക്കള്‍ കുറ്റപ്പെടുത്തി. ദരിദ്രരും പിന്നോക്കക്കാരുമായ ആളുകളാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നതെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായതെല്ലാം ലഭിക്കുന്നതായി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ആവശ്യത്തിന് ഐസൊലേഷന്‍ ബെഡുകളും വെന്റിലേറ്ററുകളും അടക്കം ഉറപ്പ് വരുത്തണം. കൊവിഡിനെ തടയാന്‍ വിശ്വസനീയമായ പരിശോധനകള്‍ വ്യാപിപ്പിക്കണം എന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അടക്കമുളളവര്‍ യോഗത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ആണ് യോഗം ചേര്‍ന്നത്. ഫെബ്രുവരി മുതല്‍ രണ്ട് മാസക്കാലമായി നമ്മള് കൊവിഡിനെ നേരിടുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട താമസവും ഭക്ഷണവും അടക്കമുളള സൗകര്യങ്ങള്‍ ഒരുക്കാതെ ഒരു രാജ്യവും ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയെ മാസങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് കൊവിഡ് 19! കോൺഗ്രസിന് ആശ്വാസം!
'സേവ് കർണാടക ഫ്രം പിണറായി', കേരളത്തിന് വേണ്ടി അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ