ഭാര്യ-ഭർത്താക്കന്മാർമാർക്ക് വിയോജിക്കാൻ കഴിയാത്ത ഇന്ത്യയാണോ നിങ്ങൾക്ക് വേണ്ടത്? ആഞ്ഞടിച്ച് അമിത് ഷാ
ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പറക്കാല പ്രഭാകർ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലേഖനവുമായി ബന്ധപ്പെട്ട് ഉയർത്തുന്ന വിവാദങ്ങൾ അനാരോഗ്യകരമായ രാഷ്ട്രീയമാണെന്ന് അമിത് ഷാ വിമർശിച്ചു. ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം വിയോജിക്കാൻ കഴിയുന്ന ഒരു ഇന്ത്യ വേണ്ട എന്നാണോ വിമർശകർ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
നൊബേല്‍ ജേതാവിന്റെ ആദ്യ മുന്നറിയിപ്പ് ഇന്ത്യക്ക്.... രാജ്യത്തെ സാമ്പത്തിക അടിത്തറ ഇളകുന്നു!!
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം തരംതാണ നടപടികൾ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഭാര്യയും ഭർത്താവും തമ്മിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയാത്ത ഒരു രാജ്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. സ്വയം പുരോഗമന വാദികൾ എന്ന് വിളിക്കുന്നവരാണ് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. വിമർശിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാൽ ഒരാൾ ആരെയാണോ വിവാഹം ചെയ്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ അയാളുടെ ചിന്തകളും അഭിപ്രായങ്ങളും വിവാദങ്ങളിലേക്ക് വലിച്ചിടുന്നത് ഉചിതമല്ലെന്നും അമിത് ഷാ വിമർശിച്ചു.
ഇത് ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നില്ല. സ്വന്തം അഭിപ്രായങ്ങളും ആശങ്കകളും പങ്കുവയ്ക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ആഗോളതലത്തിലുളള പ്രതിസന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ മികച്ച നിലയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദി ഹിന്ദി ദിനപത്രത്തിൽ എ ലോഡ്സ്റ്റാർ ടു സ്റ്റിർ ദ എക്കണോമി എന്ന തലക്കെട്ടിൽ പറക്കാല പ്രഭാകർ എഴുതിയ ലേഖനമാണ് വിവാദമായത്. ഉദാരവത്കരണത്തിന് വഴി തുറന്ന നരസിംഹറാവു-മന്‍മോഹന്‍സിംഗ് സാമ്പത്തിക മോഡല്‍ ബിജെപി സർക്കാർ പിന്തുടരണമെന്നാണ് ലേഖനത്തിൽ അദ്ദേഹം ആവശ്യപ്പെടുന്നത്. സാമ്പത്തിക രംഗം അപകടത്തിലാണ് എന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ നിഷേധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാജ്യത്തെ ഓരോ മേഖലയും വന്‍ വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.