കുടുംബവീട് മുതൽ വളർന്നയിടം വരെ കടന്നുചെല്ലും; ''ബിഹാറി ബാബുവിന് '' അമിത് ഷായുടെ ഓർമപ്പെടുത്തൽ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ ബിജെപി ബന്ധം അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും കടുത്ത വിമർശകനായിരുന്ന ശത്രുഘ്നൻ സിൻഹയ്ക്ക് ഒരു ഘട്ടത്തിൽ പോലും പക്ഷേ മറുപടി നൽകാൻ നേതാക്കൾ തയാറായില്ല.
തിരിച്ചടിക്ക് ഉചിതമായ സമയം കാത്തിരുന്ന നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാട്ന സാഹിബിലെ സിറ്റിംഗ് എംപിയായ സിൻഹയ്ക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. പാർട്ടിയിൽ മുതിർന്ന നേതാക്കൾ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചും ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ചും ശത്രുഘ്നൻ സിൻഹ വർഷങ്ങൾ നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് പാളത്തിൽ എത്തി. പാട്നാ സാഹിബിൽ ശത്രുഘ്നൻ സിൻഹയുടെ തോൽവി ഉറപ്പിക്കാൻ കരുക്കൾ നീക്കുകയാണ് ബിജെപി. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ.
കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം, വൈറലായി വീഡിയോ
കോൺഗ്രസിൽ
നോട്ട് നിരോധനവും, ജിഎസ്ടിയും തുടങ്ങി ബിജെപി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പല പരിഷ്കാരങ്ങളും ജനവിരുദ്ധമാണെന്ന് പറഞ്ഞാണ് ശത്രുഘ്നൻ സിൻഹ തള്ളിക്കളഞ്ഞത്. അദ്വാനി - വാജ്പേയി കാലഘട്ടത്തിൽ പാർട്ടിയിലെ ശക്തനായിരുന്ന ശത്രുഘ്നൻ സിൻഹ മോദി-ഷാ കൂട്ടുകെട്ടിൽ തികച്ചും അപ്രസക്തനായി. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയുടെ കൈയ്യിൽ രാഷ്ട്രം സുരക്ഷിതമാണെന്നാണ് ശത്രുഘ്നൻ സിൻഹ പറയുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥി
സിൻഹയുടെ സഹപ്രവർത്തകനും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദിനെയാണ് ബിജെപി പാട്ന സാഹിബിൽ സ്ഥാനാർത്ഥിയാക്കിയത്. കോൺഗ്രസ് പാളയത്തിലെത്തിയ ശത്രുഘ്നൻ സിൻഹയ്ക്ക് സ്വന്തം മണ്ഡലത്തിൽ സീറ്റ് നൽകാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. 2008ലാണ് പാട്ന സാഹിബ് രൂപികരിക്കുന്നത്. തുടർന്ന് വന്ന രണ്ട് പൊതു തിരഞ്ഞെടുപ്പുകളിലും ബിജെപി ടിക്കറ്റില് മത്സരിച്ച ശത്രുഘ്നൻ സിൻഹയായിരുന്നു മണ്ഡലത്തിലെ എംപി.
ബിജെപിയുടെ ശക്തി കേന്ദ്രം
ബീഹാറിൽ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പാട്ന സാഹിബ് മണ്ഡലം. ജാതി സമവാക്യങ്ങൾ നിർണായകമായ മണ്ഡലത്തിൽ രവി ശങ്കർ പ്രസാദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സിൻഹയ്ക്ക് പകരം ആർ കെ സിംഗിന് ഈ സീറ്റ് നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ രവശങ്കർ പ്രസാദിനെ ഗോ ബാക്ക് വിളികളുമായാണ് തടിച്ചുകൂടിയ പ്രവർത്തകർ എതിരേറ്റത്.
രക്ഷകനായി അമിത് ഷാ
മണ്ഡലത്തിൽ രവി ശങ്കർ പ്രസാദിന് വിജയം ഉറപ്പിക്കാനും ശത്രുഘ്നൻ സിൻഹയെ പാഠം പഠിപ്പിക്കാനുമാണ് അമിത് ഷായുടെ നീക്കങ്ങൾ. ശത്രുഘ്നൻ സിൻഹയുടെ സ്വാധീന മേഖലകളിൽ കൂടി മാത്രം കടന്നു പോകുന്ന തരത്തിലാണ് മണ്ഡലത്തിലെ അമിത് ഷായുടെ റോഡ് ഷോ ക്രമികരിച്ചിരിക്കുന്നത്.
ശത്രുഘ്നൻ സിൻഹയുടെ സ്ഥലങ്ങളിൽ
ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെയാണ് റോഡ് ഷോ പാട്ന സാബിഹ് മണ്ഡലം കടക്കുന്നത്. ശത്രുഘ്നൻ സിൻഹയുമായി ബന്ധമുള്ള എല്ലാ സ്ഥലങ്ങളിലും റോഡ് ഷോ കടന്നു പോകുന്നുണ്ട്. സിൻഹയുടെ കുടുംബവീട്ടിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള ദുർഗാ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്.
ആരാധന വോട്ടാകുമോ?
വെള്ളിത്തിരയിൽ മുൻകോപിയായ ചെറുപ്പക്കാരനായും പരുക്കൻ വില്ലനായുമൊക്കെ തിളങ്ങിയ ശത്രുഘ്നൻ സിൻഹയ്ക്ക് ആരാധകർ ഏറെയാണ്. ബീഹാറി ബാബു എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. ഈ താരപരിവേഷം വോട്ടായി മാറുമോയെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ സിൻഹയ്ക്ക് സ്വാധീനമുള്ള മേഖലകളിൽ നേരിട്ട് ചെന്ന് വോട്ടുറപ്പിക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. പാട്ന സാബിബിലൂടെ രണ്ട് കിലോമീറ്റർ ദൂരം മാത്രമാണ് റോഡ് ഷോ കടന്നു പോകുന്നത്. പക്ഷേ ശത്രുഘ്നൻ സിൻഹയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ഇടങ്ങളിലെല്ലാം അമിത് ഷാ നേരിട്ടെത്തുന്നുണ്ട്.
വിജയം ഉറപ്പ്
അതേ സമയം പാട്ന സാഹിബിൽ രവി ശങ്കർ പ്രസാദ് വിജയിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി നേതാക്കൾ. അമിത് ഷാ എന്തുകൊണ്ടാണ് റോഡ് ഷോ നടത്താൻ ഈ റൂട്ട് തിരഞ്ഞെടുത്തതെന്ന ചോദ്യത്തിന് മണ്ഡലത്തിൽ സിൻഹയ്ക്ക് ലഭിച്ചിരുന്ന പിന്തുണയ്ക്ക് കാരണം അദ്ദേഹം ബിജെപിയിൽ ആയിരുന്നു എന്നത് മാത്രമാണെന്ന് ഓർമിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ പറയുന്നു.
കോൺഗ്രസിനും തലവേദന
ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെതിരെ ലഖ്നോ മണ്ഡലത്തിലാണ് പോരാട്ടം. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായ ഭാര്യയ്ക്ക് വേണ്ടി ശത്രുഘ്നൻ സിൻഹ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തതും അഖിലേഷ് യാദവിനൊപ്പം വേദി പങ്കിട്ടതും കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ