നിർണായക കൂടിക്കാഴ്ചയ്ക്കൊരുങ്ങി അമിത് ഷാ; ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് ആര്?
ദില്ലി: സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ച് അമിത് ഷാ. കേന്ദ്ര മന്ത്രിസഭയിൽ ആഭ്യന്തരകാര്യ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തോടെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം അമിത് ഷ ഒഴിഞ്ഞേക്കും. ഇതിന് മുന്നോടിയായാണ് യോഗം. 13, 14 തീയതികളിലായാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പ്രധാന നേതാക്കളുടെ യോഗം അമിത് ഷാ വിളിച്ച് ചേർത്തിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും
സംഘടനാ ചുമതലയുളള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുക. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയേയും മഹാരാഷ്ട്രയേയും ഒഴിവാക്കിയിട്ടുണ്ട്. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പായി സംസ്ഥാന യൂണിറ്റുകളിൽ തിരഞ്ഞെടുപ്പ് നടക്കും.
കാലാവധി കഴിഞ്ഞിട്ടും
മൂന്ന് വർഷമാണ് ബിജെപി ദേശീയ അധ്യക്ഷന്റെ കാലാവധി. അമിത് ഷായുടെ കാലാവധി നേരത്തെ കഴിഞ്ഞിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. 2014ലാണ് രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെ അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനാകുന്നത്. ഒന്നര വർഷം മാത്രമാണ് രാജ്നാഥ് സിംഗ് അധ്യക്ഷ സ്ഥാനത്ത് തുടർന്നത്. രാജ്നാഥ് സിംഗിന്റെ ബാക്കിയുള്ള ഒന്നര വർഷം കൂടി അമിത് ഷായ്ക്ക് നൽകുകയായിരുന്നു.
പടിയിറങ്ങുമോ?
കേന്ദ്രമന്ത്രി സഭയിൽ അംഗമായതോടെ ബിജെപി ദേശീയ അധ്യക്ഷസ്ഥാനം അമിത് ഷാ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാൽ ബിജെപി വൃത്തങ്ങൾ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അധ്യക്ഷന്റെ കാലാവധി കഴിഞ്ഞാൽ പുതിയ ആളുകൾക്ക് മെമ്പർഷിപ്പ് നൽകി താഴേ തലം മുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ഇതിന് മുന്നോടിയായാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്.
പുതിയ നേതൃത്വം
ബൂത്ത് തലം മുതൽ പുനസംഘടന നടത്തും. സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ സംസ്ഥാന അധ്യക്ഷനേയും ദേശീയ കൗൺസിൽ അംഗങ്ങൾ ദേശീയ അധ്യക്ഷനേയും തിരഞ്ഞെടുക്കും. വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് അമിത് ഷാ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകൾ വരുന്നതിനാൽ കരുതലോടെയായിരിക്കും ബിജെപിയുടെ നീക്കങ്ങൾ.
പിൻഗാമി ആര്?
അമിത് ഷാ സ്ഥാനം ഒഴിഞ്ഞാൽ മുൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കാണ് ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കൽപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ എട്ട് മന്ത്രിസഭാ സമിതികളിലും അംഗമാണ്. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷനെ നിയമിച്ച് മുന്നോട്ട് പോകാനാകും സാധ്യത. പുതിയ അധ്യക്ഷൻ വന്നാലും പാർട്ടിയുടെ കടിഞ്ഞാൺ അമിത് ഷായുടെ കൈയ്യിൽ തന്നെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അധികാരകേന്ദ്രമായി അമിത് ഷാ
മോദി സർക്കാരിലെ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് നോർത്ത് ബ്ലോക്കിലെ അമിത് ഷായുടെ ഓഫീസ്. മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. തന്റെ അധികാരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിൽ മാത്രം ഒതുങ്ങില്ലെന്ന സൂചന നൽകിയാണ് അമിത് ഷാ തുടക്കം കുറിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ യാതൊരു ഇടപെടലുകളും ആവശ്യമില്ലാത്ത മന്ത്രിസഭാ സമിതികളിൽ പോലും അമിത് ഷാ അംഗമാണ്.