വാജ്പേയിയുടെ വസതിയിലേക്ക് അമിത് ഷാ; ഇനി താമസം കൃഷ്ണമേനോൻ മാർഗിലെ വീട്ടിൽ
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇനി മുതൽ താമസിക്കാൻ പോകുന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി താമസിച്ചിരുന്ന വീട്ടിൽ. കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്ക് അമിത് ഷാ മാറുമെന്നാണ് വിവരം. ദില്ലിയിൽ ഔദ്യോഗിക വസതികൾ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനാണ് അമിത് ഷാ.
2004ൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്ക് വാജ്പേയി മാറുന്നത്. 14 വർഷത്തോളം അവിടെ താമസിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ വാജ്പേയിയുടെ മരണ ശേഷം നവംബറിൽ അദ്ദേഹത്തിന്റെ കുടുംബം ഈ വീട്ടിൽ നിന്നും താമസം മാറി.

നിലവിൽ അക്ബർ റോഡിലെ 11ാം നമ്പർ വസതിയിലാണ് അമിത് ഷാ താമസിക്കുന്നത്. പുതിയ വസതി സന്ദർശിച്ച ശേഷം ചില മാറ്റങ്ങൾ വരുത്താനും അറ്റകുറ്റപ്പണികൾ നടത്താനും അമിത് ഷാ നിർദ്ദേശം നൽകിയതായാണ് സൂചന. രണ്ട് മാസത്തിനകം പുതിയ വസതിയിലേക്ക് അമിത് ഷാ താമസം മാറും.
2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ദില്ലിയിലെ ഔദ്യോഗിക വസതികളൊന്നും സ്മാരകങ്ങളാക്കി മാറ്റേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തിരുന്നു. സദൈവ് അടൽ എന്ന പേരിൽ രാഷ്ട്രീയ സ്മൃതി സ്ഥലിനടുത്ത് വാജ്പേയിക്കായി സ്മാരകം പണികഴിച്ചിട്ടുണ്ട്. 2019ലെ ബിജെപിയുടെ കൂറ്റൻ വിജയത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയിലേക്കും അമിത് ഷാ എത്തുകയായിരുന്നു. എൽകെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറിൽ നിന്നും മത്സരിച്ച അമിത് ഷാ അഞ്ച് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.












Click it and Unblock the Notifications