ശിവസേനയെ വലിച്ച് കീറി അമിത് ഷാ! മോദിയുടെ പോസ്റ്റർ വെച്ച് പ്രചാരണം നടത്തി വിജയിച്ചു, ശേഷം വഞ്ചിച്ചു!
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീണ സംഭവത്തില്‍ ആദ്യ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിപ്പബ്ലിക് ടിവിയുടെ റിപ്പബ്ലിക് സമ്മിറ്റ് 2019 പരിപാടിയിലാണ് അമിത് ഷാ മഹാരാഷ്ട്രയെക്കുറിച്ച് പ്രതികരിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സഖ്യം ഉപേക്ഷിച്ച് പോയ ശിവസേനയ്ക്ക് എതിരെ അമിത് ഷാ ആഞ്ഞടിച്ചു. മോദിയുടെ പോസ്റ്ററുകൾ വെച്ച് പ്രചാരണം നടത്തി വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു. അജിത് പവാറിന്റെ സഖ്യനീക്കത്തെ കുറിച്ചും ഷാ വെളിപ്പെടുത്തി.

തിരഞ്ഞെടുപ്പ് ധാരണ ലംഘിച്ചു
തിരഞ്ഞെടുപ്പിന് മുൻപുണ്ടാക്കിയ ധാരണകൾ തകർത്തവർ ഇന്ന് ബിജെപിയെ കുറ്റപ്പെടുത്തുകയാണെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ഒരേയൊരു വിഷയം സ്ഥിരതയുളള സര്‍ക്കാര്‍ എന്നതായിരുന്നു. ശിവസേനയ്ക്ക് ഒപ്പം ചേര്‍ന്ന് മത്സരിച്ച ബിജെപിക്ക് ഭരിക്കാനുളള ഭൂരിപക്ഷവും ലഭിച്ചിരുന്നു. താനും പ്രധാനമന്ത്രിയും പങ്കെടുത്ത നൂറോളം റാലികളില്‍ ദേവേന്ദ്ര ഫട്‌നാവിസ് ആകും മുഖ്യമന്ത്രിയെന്ന് പറഞ്ഞിരുന്നു. അന്നാരും അത് ചോദ്യം ചെയ്തിരുന്നില്ല.

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞിട്ടില്ല
മുഖ്യമന്ത്രിക്കസേര നല്‍കാം എന്ന് ഒരിക്കലും ശിവസേനയ്ക്ക് വാക്ക് കൊടുത്തിട്ടില്ല. 50-50 ഫോര്‍മുല സംബന്ധിച്ചും ധാരണ ഉണ്ടാക്കിയിട്ടില്ല. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാ ശിവസേന നേതാക്കളും മോദിയുടെ പോസ്റ്ററുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്.

ജനവിധിയെ അപമാനിച്ചു
ബിജെപിയുടെ മണ്ഡലങ്ങളില്‍ ഉപയോഗിച്ചതിനേക്കാള്‍ വലിയ പോസ്റ്ററുകള്‍ ശിവസേന തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ജനവിധിയെ അപമാനിക്കുകയാണ് ശിവസേന ചെയ്തത്. ബിജെപിക്കൊപ്പം മത്സരിച്ചത് കൊണ്ടാണ് ശിവസേന എംഎൽഎമാർ ജയിച്ചതെന്നും ഷാ പറഞ്ഞു. എന്ത് പ്രത്യയശാസ്ത്രപരമായ ഐക്യമാണ് ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍സിപിക്കും തമ്മിലുളളതെന്ന് അമിത് ഷാ ചോദിച്ചു. പുതിയ സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കിയിരിക്കുകയാണ്.

പറയാൻ സമയമായിട്ടില്ല
100ല്‍ കൂടുതല്‍ എംഎല്‍എമാരുളള സഖ്യം മുഖ്യമന്ത്രിസ്ഥാനം 56 എംഎല്‍എമാരുളള പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നു. അവരാണ് കുതിരക്കച്ചവടം നടത്തിയിരിക്കുന്നത്. തങ്ങള്‍ എംഎല്‍എമാരെ തടവില്‍ ഇടുകയോ അവര്‍ക്ക് വേണ്ടി ക്യാംപ് നടത്തുകയോ ചെയ്തിട്ടില്ല. എല്ലാ എംഎല്‍എമാരും സ്വതന്ത്രരായിരുന്നു. കോണ്‍ഗ്രസോ എന്‍സിപിയോ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ആവശ്യപ്പെട്ടാല്‍ ശിവസേന പിന്തുണയ്ക്കുമോ എന്നും ഷാ ചോദിച്ചു. ശിവസേനയുമായി ഇനി സഖ്യമുണ്ടാകുമോ എന്ന് പറയാനുളള സമയം ഇതല്ലെന്നും അമിത് ഷാ പറഞ്ഞു.

ഓഫർ തന്നത് അജിത് പവാർ
അജിത് പവാറിനെയാണ് എന്‍സിപി നിയമസഭാ കക്ഷി നേതാവായി നിയമിച്ചിരുന്നത്. സര്‍ക്കാരുണ്ടാക്കാനുളള ചുമതല അദ്ദേഹത്തിന് ആയിരുന്നു. ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. അദ്ദേഹം ഒപ്പിട്ട കത്ത് നല്‍കിയിരുന്നു. അന്ന് ആര്‍ക്കും പ്രശ്‌നം ഉണ്ടായിരുന്നില്ല. സഖ്യമുണ്ടാക്കാം എന്ന ഓഫര്‍ അജിത് പവാറാണ് ബിജെപിക്ക് മുന്നില്‍ വെച്ചത്. ബിജെപി എന്താണ് ഭരണഘടനയ്ക്ക് വിരുദ്ധമായി ചെയ്തത് എന്നും അമിത് ഷാ ചോദിച്ചു. അജിത് പവാറിന് എതിരെയുളള ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ പ്രചാരണം ആണെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications