ഇന്ത്യയുടെ ഐക്യം തകർക്കാനാവില്ലെന്ന് അമിത് ഷാ, ആഗോള തലത്തിൽ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് രാഹുൽ
ദില്ലി: പ്രശസ്ത പോപ് ഗായിക റിഹാന കര്‍ഷക സമരത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെ ദില്ലിയിലെ കര്‍ഷക സമരം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ പ്രത്യേക അജണ്ട പ്രകാരമുളള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ബിജെപിയും കേന്ദ്രവും ആരോപിക്കുന്നത്. റിഹാനയുടെ ട്വീറ്റിന് പിന്നാലെ വിമര്‍ശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് എത്തിയിരുന്നു.
ഒരു തരത്തിലുളള പ്രചാരണത്തിനും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാനോ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതില്‍ നിന്നും ഇന്ത്യയെ തടയുന്നതിനോ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പ്രചാര വേലകള്‍ അല്ല ഇന്ത്യയുടെ വിധി നിര്‍ണയിക്കുക, വികസനമാണ്. മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കും എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്ത #IndiaAgainstPropaganda, #IndiaTogether എന്നീ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ ട്വീറ്റുകള്‍. വിവിധ കേന്ദ്ര മന്ത്രിമാരും സച്ചിന്‍ ടെണ്ടുല്‍ക്കറും അക്ഷയ് കുമാറും അടക്കമുളള സെലിബ്രിറ്റികളും അടക്കം ഈ ഹാഷ്ടാഗുകള്‍ ഉള്‍പ്പെടുത്തി ആഗോള തലത്തില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ഉയരുന്ന പ്രതികരണങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. റിഹാനയെ കൂടാതെ പരിസ്ഥിതി പ്രവര്‍ത്തന ഗ്രേറ്റ തുന്‍ബെര്‍ഗ്, അമേരിക്കന്‍ നടി അമാന്‍ഡ സെര്‍നി, അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് അടക്കമുളളവര്‍ കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
Recommended Video
കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്. ആഗോള സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനത്തിന് സാരമായ പരിക്കേറ്റിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപിയേയും ആര്‍എസ്എസിനേയുമാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് രാഹുല്‍ ഗാന്ധി ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.