മണിപ്പൂരിലെത്തി അമിത് ഷാ; മുഖ്യമന്ത്രിയുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി
സംഘർഷം തുടരുന്ന മണിപ്പൂരിലെത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ഇന്ന് വൈകീട്ടോടെയാണ് അദ്ദേഹം എത്തിയത്. പിന്നാലെ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്, മറ്റ് മന്ത്രിമാർ , ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ ദേക എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്. വരും ദിവസങ്ങളിൽ അക്രമ ബാധിത മേഖലകൾ അടക്കം ഷാ സന്ദർശിക്കും. വിവിധ ജന വിഭാഗങ്ങളുമായി അദ്ദേഹം സംസാരിക്കും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ എത്തിയത്. കഴിഞ്ഞ ദിവസം ഇംഫാൽ ഉൾപ്പെടെയുള്ള മേഖകളിൽ സംഘർഷം രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് ഷായുടെ സന്ദർശനം. നേരത്തേ മെയ് 14 നും 15 നും സംസ്ഥാനത്തെ സാഹചര്യങ്ങൾ അമിത് ഷാ വിലയിരുത്തിയിരുന്നു. മെയ്തെയ്-കൂകി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ച നടത്തുകയും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം മണിപ്പൂർ സംഘർഷം അയവില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം സംഘർഷത്തെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കടംഗ്ബന്ദ്, സിംഗ്ദ പ്രദേശങ്ങളിൽ കൂകി സമുദായാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ രീതിയിൽ ഏറ്റുമുട്ടലും ഉണ്ടായി. സംഘർഷത്തിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് 30 ലധികം കൂകി അക്രമികൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
അതിനിടെ അക്രമികൾ മണിപ്പൂർ റൈഫിൾസിന്റെയും ഐ ആർ ബിയുടെയും ആയുധപ്പുരകളിൽ നിന്ന് ഞായറാഴ്ച ആയിരത്തോളം ആയുധങ്ങളും വെടിക്കോപ്പുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട് . മാത്രമല്ല ഖബെയ്‌സോയിയിലെ 7 മണിപ്പൂർ റൈഫിൾസിന്റെയും ഡ്യൂലഹാനെയിലെ രണ്ടാം മണിപ്പൂർ റൈഫിളിന്റെയും തൗബാലിലെ മൂന്നാം ഇന്ത്യാ റിസർവ് ബറ്റാലിയന്റെയും ആയുധപ്പുരകളിൽ നിന്നും വെടിക്കോപ്പുകൾ കൊള്ളയടിച്ചിരുന്നു.
അതേസമയം അമിത് ഷായുടെ വരവിന് മുൻപായി ഇംഫാൽ ഈസ്റ്റിൽ വെച്ച് 25 ഓളം അക്രമികളെ സൈന്യം കസ്റ്റഡിയിൽ എടുത്തിയിരുന്നു. സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരാണ് അറസ്റ്റിലായവർ എന്ന് സൈന്യം അറിയിച്ചു. അറസ്റ്റിലായവരിൽ നിന്നും ഡബിൾ ബാരൽ തോക്കുകളടക്കം കണ്ടെത്തിയെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications