കോൺഗ്രസിനെ തൊലിയുരിച്ച് അമിത് ഷാ! നേതാക്കൾക്ക് ശ്വാസം മുട്ടുന്നു! അധികാരക്കൊതി മൂത്ത ഒരു കുടുംബം!
ദില്ലി: കോണ്‍ഗ്രസിന് എതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചിരിക്കുന്നത്. 1975 ജൂണ്‍ 25നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചാണ് അമിത് ഷായുടെ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച നേതാക്കളെ അടിച്ചിരുത്തിയെന്നതടക്കം അമിത് ഷാ ചൂണ്ടിക്കാട്ടുന്നു. ഗാന്ധി കുടുംബത്തിന് നേർക്ക് രൂക്ഷമായ വിമർശനം ആണ് ഷാ ഉന്നയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
അടിയന്തരാവസ്ഥക്കാലത്തെ മനോഭാവം
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കൊണ്ട് നിരവധി ട്വീറ്റുകളാണ് അമിത് ഷാ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് സഞ്ജയ് ഝായെ അടുത്തിടെ ആ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥക്കാലത്തെ മനോഭാവം എന്ന് അമിത് ഷാ ചോദിച്ചു.
അകലം കൂടിക്കൊണ്ടിരിക്കും
''രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഒരു കുടുംബപാരമ്പര്യത്തില്‍ ഉളള നേതാക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ സാധിക്കാത്തത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ ഇത്രയും അതൃപ്തരായിരിക്കുന്നത്. ജനങ്ങളുമായി അവരുടെ അകലം കൂടിക്കൊണ്ടിരിക്കും'' എന്നും അമിത് ഷാ പറഞ്ഞു.
Recommended Video
നേതാക്കള്‍ക്ക് ശ്വാസം മുട്ടുന്നു
'' കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ ചില മുതിര്‍ന്ന അംഗങ്ങളും ചില യുവനേതാക്കളും ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ അവരെ അടിച്ചിരുത്തുകയാണുണ്ടായത്. പാര്‍ട്ടി വക്താവായ നേതാവിനെ പുറത്താക്കി. ദുഖകരമായ സത്യം എന്താണെന്ന് വെച്ചാല്‍, കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍ക്ക് ശ്വാസം മുട്ടുകയാണ്'' എന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
അധികാരക്കൊതി മൂത്ത കുടുംബം
'' 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസത്തിലാണ് ഒരു കുടുംബത്തിന്റെ അധികാരക്കൊതി അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് എന്ന് അമിത് ഷാ മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഒരൊറ്റ രാത്രി കൊണ്ട് രാജ്യം ഒരു തടവറയാക്കി മാറ്റപ്പെട്ടു. മാധ്യമങ്ങളും കോടതികളും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം തലകീഴായി മറിഞ്ഞു. പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും മേല്‍ ദുരിതം വിതച്ചു''.
ജനാധിപത്യമില്ലാത്ത കോൺഗ്രസ്
'' ലക്ഷക്കണക്കിന് ആളുകളെ പരിശ്രമങ്ങളുടെ ഫലമായി അടിയന്തരാവസ്ഥ രാജ്യത്ത് പിന്‍വലിക്കപ്പെട്ടു. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ അത് കോണ്‍ഗ്രസില്‍ ഇല്ലാതായിത്തന്നെ കിടക്കുന്നു. പാര്‍ട്ടിയുടെ താല്‍പര്യങ്ങളും രാജ്യതാല്‍പര്യങ്ങള്‍ക്കും മേലെയാണ് ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍'' എന്ന സ്ഥിതിയാണ് എന്നും അമിത് ഷാ തുറന്നടിച്ചു.