അമിത് ഷാ അറിയാതെ ഒരില പോലും അനങ്ങുന്നില്ല! ചടുല നീക്കങ്ങൾ, ഷാ എവിടെന്ന് ചോദിക്കുന്നവരറിയാൻ!
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ മുഖമായി നിറഞ്ഞ് നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ്. രണ്ടാമനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എവിടെ എന്ന ചോദ്യം ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഉന്നയിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ അപൂര്‍വമായി മാത്രമാണ് അമിത് ഷാ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടത്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് അമിത് ഷാ ശരിക്കും എവിടെയാണ്?
ഓഫീസിലേക്ക് തിരിച്ചെത്തി
വാര്‍ത്താ തലക്കെട്ടുകളില്‍ ഇല്ലെങ്കിലും രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്രബിള്‍ ഷൂട്ടറുടെ റോളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നത്. അമിത് ഷായുടെ ഔദ്യോഗിക വസതിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇത്രയും ദിവസം അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം ഷാ തിരിച്ചെത്തി.
എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു
എല്ലാ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് അമിത് ഷാ തലവനായ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. രാവിലെ 8.30ന് ഓഫീസില്‍ എത്തുന്ന അമിത് ഷാ പാതിരാത്രി വരെ അവിടെ ജോലി ചെയ്യുകയാണ് എന്നാണ് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നത്. ഓഫീസിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് രാവിലെ 8 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി അമിത് ഷാ ഒരു മീറ്റിംഗ് വിളിക്കും.
നിരന്തരം ചർച്ചകൾ
വിവിധ മാധ്യമങ്ങളില്‍ എങ്ങനെയൊക്കെ വാര്‍ത്തകള്‍ വന്നു എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണിത്. ശേഷം ഓഫീസിലെത്തി ഹോം സെക്രട്ടറി എകെ ബല്ലയുമായി കൂടിക്കാഴ്ച നടത്തും. ഹോം സെക്രട്ടറിയില്‍ നിന്ന് വിശദമായ ഫീഡ്ബാക്ക് തേടും. മുന്‍പോട്ടുളള പദ്ധതികളും ചര്‍ച്ച നടത്തും. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറിമാരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
പ്രശ്നം കണ്ടെത്തി പരിഹാരം
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് അറിയാനുളളതാണ് ഈ യോഗം. ഏകോപനത്തില്‍ പ്രശ്‌നങ്ങളുണ്ടോ എന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമുണ്ടോ എന്നും അടക്കമുളള കാര്യങ്ങള്‍ പരിശോധിക്കും. ദിവസത്തിലെ തുടര്‍ന്നുളള സമയം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അമിത് ഷാ ചിലവഴിക്കും എന്നും ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ പറയുന്നു.
പാതിരാത്രി വരെ ഓഫീസിൽ
എല്ലാ ഫയലുകളിലും തീരുമാനം എടുക്കാതെ അമിത് ഷാ ഓഫീസ് വിട്ട് പോകാറില്ല. മിക്കവാറും ദിവസങ്ങളിലും രാത്രി 12.30 വരെ അദ്ദേഹം ഓഫീസില്‍ ഉണ്ടാകാറുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്നതിനുളള മികച്ച തീരുമാനങ്ങളെടുക്കാന്‍ അമിത് ഷാ ദിവസവും നടത്തുന്ന ചര്‍ച്ചകള്‍ വളരെ ഫലം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സംഘത്തെ ബംഗാള്‍ പരിശോധനയ്ക്ക് അനുവദിക്കാതെ തടഞ്ഞ പ്രശ്‌നത്തിന് പരിഹാരമായത് അമിത് ഷായുടെ ത്വരിത ഇടപെടലിലൂടെയാണ്.
ഉടനടി തീരുമാനം
തീര്‍ന്നില്ല, ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ എപിഡെമിക് ഡിസീസസ് ആക്ട് 1897ല്‍ ഭേദഗതി വരുത്താനുളള തീരുമാനവും അമിത് ഷായുടേതാണ്. ഡോക്ടര്‍മാരുമായി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. മാര്‍ച്ചില്‍ രാജ്‌നാഥ് സിംഗ് തലവനായി 15 മന്ത്രിമാരുടെ ഉന്നത തല സമിതി പ്രധാനമന്ത്രി നിയോഗിച്ചിരുന്നു.
ദിവസവും റിപ്പോർട്ട് തേടും
എന്നാല്‍ പ്രായോഗികമായി രാജ്യവ്യാപകമായുളള കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അമിത് ഷായാണ്. കൊവിഡുമായി ബന്ധപ്പെട്ടുണ്ടാക്കിയ മിക്ക കമ്മിറ്റികളുടേയും തലവന്‍ ഷായാണ്. എല്ലാവരില്‍ നിന്നും ദിനംപ്രതി ഷാ റിപ്പോര്‍ട്ട് തേടുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയുടെ ട്രബിള്‍ ഷൂട്ടറാണ് അമിത് ഷാ എന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഏത് പാതിരാത്രിയിലും
തീരുമാനങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താന്‍ സെക്രട്ടറിമാരുടെ ഒരു സംഘത്തെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. ഇവരുമായി അമിത് ഷാ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഏത് പാതിരാത്രിയിലും ഒരു കാര്യം തീര്‍പ്പാക്കാന്‍ അമിത് ഷായ്ക്ക് ആവശ്യപ്പെടാം. അത് നടപ്പിലാക്കി എന്ന് ഉറപ്പ് വരുത്തപ്പെടുകയും ചെയ്യും. അമിത് ഷായുടെ ഇടപെടലിന്റെ ഫലമായാണ് ഐസിഎംആര്‍ ടെസ്റ്റ് ലബോറട്ടറികളുടെ എണ്ണം ഉയര്‍ത്തിയതും ഐഎംഎ സമരത്തില്‍ നിന്ന് പിന്‍മാറിയതും.
ഒരില പോലും അനങ്ങുന്നില്ല
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ ഉത്തരവുകള്‍ക്ക് പിന്നിലും അമിത് ഷായുടെ സമ്മതമുണ്ട്. നിരന്തരം അദ്ദേഹം ഹോം സെക്രട്ടറിയുമായി ബന്ധപ്പെടുന്നു. അമിത് ഷാ കാണാതെ അവിടെ നിന്ന് ഒരു ഉത്തരവും പുറത്തിറങ്ങുന്നില്ല. എല്ലാ ദിവസവും ക്യാബിനറ്റ് സെക്രട്ടറിയും ഹോം സെക്രട്ടറിയും എല്ലാ കാര്യങ്ങളും ഷായെ അറിയിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ അമിത് ഷാ അറിയാതെ ഒരില പോലും അനങ്ങുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.