അമിത് ഷായോട് മുട്ടാൻ കോൺഗ്രസ് ആയിട്ടില്ല! കോൺഗ്രസിന്റെ വൻ അട്ടിമറി നീക്കം തകർത്തെറിഞ്ഞതിങ്ങനെ!
ദില്ലി: ആശങ്കയുടെ മുള്‍മുനയിലായിരുന്നു ദിവസങ്ങളോളം മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍. എട്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം പോയതോടെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ താഴെ വീണുവെന്ന് ഉറപ്പിച്ചതായിരുന്നു.
എന്നാല്‍ അവസാന നിമിഷം മണിപ്പൂര്‍ സര്‍ക്കാരിനെ അട്ടിമറിയുടെ വക്കില്‍ നിന്നും രക്ഷിച്ചെടുത്തിരിക്കുകയാണ്. അത് മറ്റാരുമല്ല, ബിജെപിയുടെ ചാണകന്യന്‍ എന്ന വിളിപ്പേരുളള അമിത് ഷാ കളത്തിലിറങ്ങിയതോടെയാണ് കോണ്‍ഗ്രസിന്റെ സ്വപ്‌നം തകര്‍ന്നടിഞ്ഞത്. വിശദമായി അറിയാം...
അപകടത്തിലായ സർക്കാർ
ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍, സര്‍ക്കാരിലെ സഖ്യകക്ഷിയായ എന്‍പിപിയുടെ നാല് എംഎല്‍എമാര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ, ഒരു സ്വതന്ത്രന്‍ എന്നിവരാണ് കോണ്‍ഗ്രസ് പക്ഷത്തേക്ക് കാല് മാറിയത്. ഇതോടെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നീക്കത്തിലേക്ക് അടക്കം കടന്നു.
Recommended Video
അവസാന നിമിഷം കളി മാറി
എന്നാല്‍ അവസാന നിമിഷം കളി മാറി. കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടലുകളെല്ലാം അപ്പാടെ തെറ്റി. ബിജെപി ബന്ധം ഉപേക്ഷിച്ച എന്‍പിപി എംഎല്‍എമാര്‍ പോയത് പോലെ മടങ്ങി വന്നു. ഇതോടെ ബിജെപി സര്‍ക്കാര്‍ നേരിട്ട അട്ടിമറി ഭീഷണി അവസാനിക്കുകയും ചെയ്തു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലാണ് അമിത് ഷാ പ്രശ്നം പരിഹരിച്ചത്.
വിശ്വസ്തർ മണിപ്പൂരിൽ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടിറങ്ങിയാണ് വീഴ്ചയുടെ വക്കില്‍ നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത്. ആദ്യം രാജിവെച്ച എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ ഹിമാന്ത് ബിശ്വ ശര്‍മയേയും എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മയേയും മണിപ്പൂരിലേക്ക് അയച്ചു.
അമിത് ഷാ കളത്തിൽ
ചര്‍ച്ചകള്‍ക്ക് പിന്നാലെ നാല് എന്‍പിപി എംഎല്‍എമാരുമായി നേതാക്കളുടെ വിമാനം ദില്ലിക്ക് പറന്നു. തുടര്‍ന്ന് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തില്‍ എന്‍പിപി പ്രതിനിധി സംഘം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചയിലെ ധാരണയ്ക്ക് പിന്നാലെയാണ് സര്‍ക്കാരിനുളള പിന്തുണ തുടരുമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയത്.
വകുപ്പുകള്‍ തിരികെ നല്‍കും
മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ഏകാധിപത്യമാണ് മന്ത്രിമാരായ നാല് എന്‍പിപി നേതാക്കള്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കാനുളള കാരണം. എന്‍പിപിയുടെ ജോയ്കുമാര്‍ സിംഗിന്റെ വകുപ്പുകള്‍ ഏപ്രിലില്‍ മുഖ്യമന്ത്രി എടുത്ത് കളഞ്ഞിരുന്നു. ഈ വകുപ്പുകള്‍ തിരികെ നല്‍കാന്‍ അമിത് ഷായുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
നേരിട്ടുളള മേല്‍നോട്ടമുണ്ടാകും
മാത്രമല്ല ബിരേന്‍ സിംഗ് സര്‍ക്കാരിന് മുകളില്‍ കേന്ദ്രത്തിന്റെ നേരിട്ടുളള മേല്‍നോട്ടമുണ്ടാകും എന്നും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്ന് മാത്രമല്ല എന്‍പിപി നേതാക്കള്‍ക്ക് നേരിട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെടാമെന്നും അമിത് ഷാ ഉറപ്പ് നല്‍കി. ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നായിരുന്നു നേരത്തെ എന്‍പിപി നേതാക്കള്‍ ഉന്നയിച്ചിരുന്ന ആവശ്യം.
നേരിട്ട് ഇടപെട്ട് ചര്‍ച്ച
എന്നാല്‍ ബിരേന്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നത് മണിപ്പൂര്‍ ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ടാക്കും എന്ന് നേതൃത്വം ആശങ്കപ്പെടുന്നു. അതിനാലാണ് അമിത് ഷാ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്. എന്‍പിപിയില്‍ നിന്നുളള ഉപമുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കാനും ധാരണയായിട്ടുണ്ട്. നരേന്ദ്ര മോദിയുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് എന്‍പിപിയുമായി അമിത് ഷാ ധാരണയിലെത്തിയത്.