കശ്മീർ പുകയുന്നു.. അജിത് ഡോവലിനെ കണ്ട് അമിത് ഷാ! റോ, ഐബി തലവന്മാരും യോഗത്തിൽ
ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും അടക്കമുളളവരെ കശ്മീരില്‍ നിന്ന് തിരിച്ചയക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സൈനിക വ്യൂഹത്തെ കേന്ദ്രം കശ്മീരില്‍ വിന്യസിച്ചിരിക്കുകയാണ്. 35,000ല്‍ അധികം അര്‍ധ സൈനികരെയാണ് ഒരാഴ്ച കൊണ്ട് കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്ര നടപടികളില്‍ കശ്മീര്‍ ജനത പരിഭ്രാന്തിയിലാണ്. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീര്‍ വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗത്തിനെത്തി. കശ്മീരിലെ സുരക്ഷാ വിന്യാസങ്ങളെ കുറിച്ചാണ് യോഗം വിലയിരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമിത് ഷാ ഉടനെ തന്നെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം. ഓഗസ്റ്റ് 9നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും അമിത് ഷാ സന്ദര്‍ശനം നടത്തും എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 29നും 31നും ഇടയില്‍ ഇന്ത്യയിലേക്ക് നിരന്തരം നുഴഞ്ഞ് കയറ്റല്‍ ശ്രമം ഭീകരര്‍ നടത്തിയിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ട്. പുല്‍വാമ പോലെ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് വിവരമുളളതായി ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications