അമിത് ഷായ്ക്ക് അനുമതി, അസംഖാന് വിലക്ക് തന്നെ
ലഖ്‌നൊ: നരേന്ദ്ര മോദിയുടെ വലംകൈയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ബി ജെ പി നേതാവുമായ അമിത് ഷായ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വിലക്ക് നീങ്ങിയതോടെ അമിത് ഷായ്ക്ക് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാം.
സമാജ് വാദി പാര്‍ട്ടി നേതാവായ അസം ഖാന് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരാനാണ് സാധ്യത. ഖാന്റെ വിലക്കിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയും സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനുമാണ് ഇരുവരെയും ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കമ്മീഷന്‍ വിലക്കിയത്.
കമ്മീഷന്റെ വിലക്ക് നീങ്ങിയെങ്കിലും ആവേശം കൂടി വാക്കുകള്‍ കൈവിട്ടു പോകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിച്ചായിരിക്കും അമിത് ഷാ തുടര്‍ന്നുള്ള റാലികളിലെത്തുക. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതോ പൊതുസമാധാനം നശിപ്പിക്കുന്നതോ ആയ പ്രസ്താവനകള്‍ നടത്തില്ലെന്ന് ഷാ കമ്മീഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുസാഫര്‍നഗര്‍ കലാപത്തിന് ബാലറ്റിലൂടെ പകരം ചോദിക്കണം എന്ന് പ്രസംഗിച്ചതിനാണ് ഷായ്‌ക്കെതിരെ കമ്മീഷന്‍ നടപടിയെടുത്തത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഹിന്ദുക്കളല്ല, മുസ്ലിം സൈനികരാണ് ഇന്ത്യയ്ക്ക് വേണ്ടി പാകിസ്താനെ തോല്‍പിച്ചത് എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതാവും മന്ത്രിയുമായ അസം ഖാന്റെ പ്രസംഗം. നരേന്ദ്ര മോദിയെ ചീത്ത വിളിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗവും വിവാദമായിരുന്നു. വിവാദ പ്രസംഗങ്ങളെ തുടര്‍ന്ന് അമിത് ഷായെയും അസം ഖാനെയും റാലികളില്‍ നിന്നും വിലക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.