അമിത് ഷാ എവിടെ?#WhereIsAmitShah ട്വിറ്ററിൽ ട്രെന്റിങ്ങ്,ബട്ടണ് അമർത്താതെ തന്നെ ഷോക്കേറ്റെന്ന്
ദില്ലി; കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികൾ അതത് ദേശങ്ങളിലേക്കുള്ള കൂട്ടപ്പലായനത്തിലാണ്. ജൻമനാട്ടിലേക്ക് തിരിച്ച് പോകാനാകാതെ ആയിരക്കണക്കിന് പേരാണ് ദില്ലിയിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നത്. ഇവരുടെ ഹൃദയഭേദകമായ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ. വിഷയത്തിൽ മൗനം തുടരുന്ന അമിത് ഷായ്ക്കെതിരെ കപിൽ ആഞ്ഞടിച്ചു. ട്വിറ്ററിലൂടെയായിരുന്നു കപിലിന്റെ പ്രതികരണം.
ജൻമനാട്ടിലേക്ക് പലായനം
ലോക്ക് ഡൗണിൽ പ്രഖ്യാപിച്ചതോടെ തൊഴിലും താമസ സൗകര്യവും ലഭിക്കാതായതോടെ നൂറ് കണക്കിന് പേരാണ് ജൻമനാട്ടിലേക്ക് തിരിച്ചത്. യാത്രാ സൗകര്യം ഇല്ലാതായതോടെ ഇവരിൽ പലരും കിലോ മീറ്ററുകൾ അപ്പുറത്തുള്ള സ്വന്തം നാട്ടിലേക്ക് കാൽ നടയായിട്ടാണ് യാത്ര തിരിച്ചത്. 300 ഉം 400 ഉം കിലോമീറ്ററാണ് പലർക്കും താണ്ടാനുള്ളത്.
ഇടപെട്ട് യുപി സർക്കാർ
അതേസമയം യാത്രയ്ക്കിടെ തൊഴിലാളികള് പലരുംദില്ലി-യുപി അതിർത്തികളിൽ കുട്ടമായി കുടങ്ങി കിടക്കുകയാണെന്ന വാർത്ത പുറത്തുവന്നതോടെ യുപി സർക്കാർ വിഷയത്തിൽ ഇടപെട്ടു. 1000 ബസുകളും ഹെൽപ് ലൈൻ നമ്പറുകളും സർക്കാർ ക്രമീകരിച്ചു.ദില്ലിയിലെ ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തടിച്ച് കൂടിയത്.
ഷോക്കേറ്റെന്ന്
വിഷയത്തിൽ കപിൽ സിബലിന്റെ പ്രതികരണം ഇങ്ങനെ- രാജ്യത്ത് ലോക്ക് ഡൗൺ ആണ്. ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് സ്വന്തം ദേശത്തേക്ക് പലായാനം ചെയ്യുന്നത്. വീടുകളിൽ എത്താൻ അവർ കഷ്ടപ്പെടുകയാണ്. ചിലർക്ക് ഇതുവരെ അവരുടെ സ്വദേശത്ത് എത്താൻ കഴിഞ്ഞിട്ടില്ല. ആഭ്യന്തര മന്ത്രി ഇതിനെ കുറിച്ച് എന്തെങ്കിലും പ്രതികരിച്ചിട്ടില്ല, അദ്ദേഹത്തിനെ കാണാൻ തന്നെ ഇല്ല. ഇതുവരെ ഒരു ബട്ടണും അമർത്തിയിട്ടില്ല, എന്നിട്ടും സർക്കാർ തിരുമാനത്തിന്റെ ഷോക്ക് ഞങ്ങൾക്ക് വീടുകളിൽ അനുഭവപ്പെടുന്നു, എന്നായിരുന്നു കപിൽ സിബൽ ട്വീറ്റ് ചെയ്തത്.
#WhereIsAmitShah
നേരത്തേ ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് ഷോക്കേല്‍ക്കുന്ന തരത്തില്‍ വേണം വോട്ടിംഗ് മെഷിനിലെ ബട്ടണ്‍ അമര്‍ത്താന്‍ എന്ന് അമിത് ഷാ ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സിബലിന്റെ പരാമർശം. അതേസമയം സിബൽ മാത്രമല്ല അമിത് ഷാ എവിടെയാണെന്ന ചോദ്യം ട്വിറ്ററിലും ട്രന്റിങ് ആയിരിക്കുകയാണ്. #WhereIsAmitShah എന്ന ടാഗ് ആണ് ട്വിറ്ററിൽ ട്രെന്റിങ്ങ് ആയത്.
ഇടപെട്ട് പ്രധാനമന്ത്രി
അതിനിടെ ലോക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമില്ലാതെ ദുരിതം അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് സംസ്ഥാന ദുരന്ത നിവരാണ ഫണ്ടിലെ പണം വിനിയോഗിക്കാമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ഇടപെട്ടിരുന്നു. തൊഴിലാളികൾക്ക് ഭക്ഷണം, താത്കാലിക താമസ സൗകര്യം, ചികിത്സാസൗകര്യം എന്നിവ ഉറപ്പാക്കാണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.
കൊവിഡ് മരണം
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 149 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20 പേർ ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചു. ആഗോള തലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ലോകത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 660,000 ആയി.
കോൺഗ്രസിന് ചിരി;ചൗഹാന് എട്ടിന്റെ പണി,വരാനിരിക്കുന്നത് 'ഭൂകമ്പം'!! മുന്നറിയിപ്പുമായി ബിജെപി നേതാക്കൾ
അമേരിക്കയിലും സ്ഥിതി ഗുരതരമാകുന്നു, ഇന്നലെ മാത്രം മരണം 515: ലോകത്ത് മരണം 30000 കടന്നു
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു! ഇതുവരെ മരിച്ചത് 19 പേർ