അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്
ചെന്നൈ: ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിലെത്തും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയുളള അമിത് ഷായുടെ വരവിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുളളത്. അമിത് ഷായുടെ വരവിന് മുന്നോടിയായി അളഗിരി പക്ഷത്തെ നേതാവ് കെപി രാമലിംഗം ബിജെപിയിൽ ചേർന്നത് വൻ വഴിത്തിരിവായിരിക്കുകയാണ്.
Recommended Video
തമിഴ്നാട്ടിലെ ചില വികസന പദ്ധതികളുടെ ഉദ്ഘാടനം അടക്കമുളള പരിപാടികള്‍ക്കൊപ്പം ബിജെപി, എഐഎഡിഎംകെ നേതാക്കളുമായുളള കൂടിക്കാഴ്ചകളും അമിത് ഷായുടെ അജണ്ടയിലുണ്ട്. ഒപ്പം രജനീകാന്തിനെ ബിജെപിയിലേക്ക് എത്തിക്കാനുളള ശ്രമം അമിത് ഷാ ഈ വരവിൽ നടത്തുമോ എന്നതടക്കമുളള ആകാംഷകളും തമിഴ്നാട്ടിലുണ്ട്.
പിടി കൊടുക്കാതെ തമിഴകം
മിഷൻ തമിഴ്നാടുമായെത്തുന്ന അമിത് ഷായുടെ വരവ് ഒന്നും കാണാതെയായിരിക്കില്ലെന്നത് ഉറപ്പാണ്. സൂപ്പര്‍താരം രജനീകാന്തിനെ അമിത് ഷാ കണ്ടേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആ കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണമില്ല. ഉത്തരേന്ത്യ പിടിച്ചടക്കിയ ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ പിടികൊടുക്കാതിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തിലാണ് കാണുന്നത്.
വോട്ട് ഇടിഞ്ഞ് താണു
എഐഎഡിഎംകെയുമായി ചേര്‍ന്ന് നിലവില്‍ സഖ്യത്തിലാണ് തമിഴ്നാട്ടില്‍ ബിജെപി ഭരണകക്ഷിയായിരിക്കുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5.48 ശതമാനം വോട്ടാണ് ബിജെപിക്ക് തമിഴ്നാട്ടില്‍ ലഭിച്ചത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പില്‍ അത് 3.66 ശതമാനമായി ഇടിഞ്ഞു. അമിത് ഷായുടെ സന്ദര്‍ശനം തമിഴ്നാട്ടില്‍ ബിജെപിയെ കാര്യമായി തന്നെ സഹായിക്കും എന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്.
വിവാദമുണ്ടാക്കാനുളള ശ്രമം
സമീപകാലത്തായി രണ്ട് വിഷയങ്ങള്‍ ഏറ്റെടുത്ത് ബിജെപി തമിഴ്നാട്ടില്‍ ചലനമുണ്ടാക്കാനുളള ശ്രമം നടത്തിയിരുന്നു. അതിലൊന്ന് വിസികെ തലവന്‍ തോല് തിരുമാവലവന്‍ മനുസ്മൃതിക്കെതിരെ നടത്തിയ പരാമര്‍ശനം ഹിന്ദു സ്ത്രികളെ അപമാനിക്കുന്നതാണ് എന്നാരോപിച്ചുളള പ്രതിഷേധമായിരുന്നു. തോല് തിരുമാവലവന്‍ മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. എന്നാലത് ബിജെപിയെ തിരിച്ചടിച്ചു.
വേൽ യാത്രയും പാളി
മറ്റൊന്ന് തമിഴ്നാട്ടില്‍ വേല് യാത്ര എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സംസ്ഥാന വ്യാപകമായി യാത്ര നടത്താനുളള ശ്രമം ആയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേല് യാത്രയ്ക്ക് അനുമതി നിഷേധിച്ചു. കൊവിഡ് മഹാമാരിയുടെ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. അതോടെ രണ്ടാമത്തെ ശ്രമവും പാളി.
എന്ത് മാറ്റമുണ്ടാക്കാനാണെന്ന് അറിയില്ല
അമിത് ഷായുടെ സന്ദര്‍ശനത്തെ കുറിച്ച തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഭീതിയിലാണെന്നാണ് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ പ്രതികരണം. അതേസമയം അമിത് ഷാ വരുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും തങ്ങളെ അത് ബാധിക്കില്ലെന്നും എഐഎഡിഎംകെ പ്രതികരിച്ചു. അമിത് ഷാ വന്നിട്ട് തമിഴ്നാട്ടില്‍ എന്ത് മാറ്റമുണ്ടാക്കാനാണെന്ന് അറിയില്ലെന്നാണ് കനിമൊഴിയുടെ പ്രതികരണം.
ഗോ ബാക്ക് മോദി പതിവ്
അമിത് ഷായുടെ വരവില്‍ തമിഴ്നാട്ടില്‍ ചര്‍ച്ചയാകുന്നത് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ റിലീസ് ആണ്. കേസിലെ ഏഴ് പ്രതികളേയും വിട്ടയക്കുന്നതിന് എതിരെയാണ് ബിജെപി നിലപാട്. തമിഴ്നാട് എക്കാലും ബിജെപിയുടെ രാഷ്ട്രീയത്തിന് എതിരെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍ വരുമ്പോഴൊക്കെയും ഗോ ബാക്ക് മോദി ഹാഷ് ടാഗ് തമിഴ്നാട്ടില്‍ വൈറലാവുക പതിവാണ്.
മത രാഷ്ട്രീയത്തിന് വേരുറപ്പില്ല
തമിഴ്നാട്ടില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ബിജെപി ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ദ്രവീഡിയന്‍ പാര്‍ട്ടികളായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും തന്നെയാണ് സംസ്ഥാനത്ത് കരുത്ത്. മതത്തെ അടിസ്ഥാനമാക്കിയുളള രാഷ്ട്രീയത്തിന് ഇതുവരെ തമിഴ്നാട്ടില്‍ വേരുറപ്പിക്കാനായിട്ടില്ല. മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം അതിനുളള ശ്രമം ബിജെപി ശക്തമാക്കിയിരിക്കുകയാണ്.
പ്രമുഖരെ ചാക്കിലാക്കാൻ
സിനിമാ താരങ്ങള്‍ അടക്കമുളള പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിച്ച് ജനശ്രദ്ധ നേടാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസ് വക്താവായിരുന്ന നടി ഖുശ്ബു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രജനീകാന്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി നാളുകളായി ശ്രമിക്കുന്നുണ്ട്. കരുണാനിധിയുടെ മകന് എംകെ അളഗിരിയെ പാര്‍ട്ടിയിലെത്തിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.