ദേശീയതലത്തില്‍ പൗരത്വ രജിസ്‌ട്രേഷന്‍ വന്നേക്കും; സൂചന നല്‍കി അമിത് ഷാ
ദില്ലി: അസമില്‍ നടക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ ഏറെ വിവാദമാണ്. നേരത്തെ തയ്യാറാക്കിയ പട്ടികയില്‍ 40 ലക്ഷത്തോളം പേരാണ് പുറത്തായത്. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുങ്ങി. എന്നിട്ടും വിവാദം തീര്‍ന്നിട്ടില്ല. മേഖലയിലെ ന്യൂനപക്ഷങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നാടുകടത്താനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കെതിരായ നീക്കമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നു. എന്തുവില കൊടുത്തും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ബുധനാഴ്ച ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. അസമില്‍ മാത്രമല്ല, ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. നിയമവിരുദ്ധമായി ഒരു വ്യക്തി പോലും രാജ്യത്തില്ലെന്ന് ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര നിയമ പ്രകാരം അത്തരക്കാരെ നാടുകടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.
എസ്പി അംഗം ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ. അസമില്‍ നടപ്പാക്കിയ പോലെ മറ്റു സംസ്ഥാനങ്ങളിലും എന്‍ആര്‍സി നടപ്പാക്കുമോ എന്നായിരുന്നു എസ്പി അംഗത്തിന്റെ ചോദ്യം. അസമിലെ പൗരത്വ രജിസ്റ്റര്‍ ജൂലൈ 31ന് പരസ്യമാക്കണമെന്നാണ് സുപ്രീംകോടതി കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സമയം കൂടുതല്‍ ആവശ്യമാണെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമക്കിയിരുന്നു. പട്ടികയില്‍ ഒട്ടേറെ പരാതികളുണ്ട്. 25 ലക്ഷം അപേക്ഷകര്‍ ഒപ്പുവച്ച പരാതിയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തുന്നതിന് ഇനിയും സമയം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രാലയം പറയുന്നത്.
രാജ്യത്ത് എത്ര റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ താമസിക്കുന്നുണ്ട് എന്ന ചോദ്യവും സഭയില്‍ ഉയര്‍ന്നു. കൃത്യമായ എണ്ണം സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. റോഹിന്‍ഗ്യകള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. ചിലര്‍ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയി. കൃത്യമായ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications