അമിത് ഷായ്ക്ക് ഗുരുതര അസുഖം? ഷാ എവിടെ? 'ഷായ്ക്ക് അസാധാരണമായ എന്തോ സംഭവിച്ചോ,ജനങ്ങളെ അറിയിക്കണമെന്ന്'
ദില്ലി; മോദി സർക്കാരിൽ രണ്ടാമനായ അമിത് ഷായെ കൊവിഡ് കാലത്ത് മഷിയിട്ട് നോക്കിയിട്ടും കാണാനില്ലെന്ന വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുമ്പോഴും ആഭ്യന്തര മന്ത്രിയുടെ അസാന്നിധ്യമാണ് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
ലോക്ക് ഡൗണിനിടെ കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുമ്പോഴും അമിത് ഷായുടെ മൗനത്തിലാണ്. ഇതിൽ പ്രതിപക്ഷം ചോദ്യം ഉയർത്തുന്നുണ്ട്. അതേസമയം ഷായുടെ അസന്നിധ്യത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അനാരോഗ്യമാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുകയാണ്. സമാജ്വാദി പാർട്ടി നേതാവിന്റെ പുതിയ ട്വീറ്റും ഇത്തരം ചർച്ചകൾക്ക് ചൂട് പകർന്നിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ
കളത്തിലിറങ്ങാതെ ഷാ
മെയ് 20 ന് മോദി സർക്കാർ അധികാരത്തിൽ രണ്ടാം വർഷം പിന്നിടുകയാണ്. രണ്ടാം മോദി സർക്കാരിൽ പ്രധാനമന്ത്രി മോദിയെക്കാൾ നിറഞ്ഞ് നിന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നുവെങ്കിലും നിലവിലെ സ്ഥിതി അതല്ല. അമിത് ഷാ കളത്തിലേ ഇല്ലേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
മാറ്റി നിർത്തിയതോ?
കൊവിഡ് സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള തിരുമാനങ്ങൾ, മറ്റ് സുപ്രധാന വിഷയങ്ങളിലെല്ലാം മോദി നേരിട്ട് ഇടപെടുകയാണ്. മറ്റ് സമിതികളുടെ ചുമതലയിലാവട്ടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ സാന്നിധ്യമാണ് ഉള്ളത്. ഇതോടെ അമിത് ഷായെ നരേന്ദ്ര മോദി മനപ്പൂർവ്വം മാറ്റി നിർത്തുകയാണോയെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്.
പിന്നിൽ എന്ത് ?
അതേസമയം ദില്ലി കലാപത്തെ നിയന്ത്രിക്കുന്നതിനും ഉചിതമായ ഇടപെടലുകൾ നടത്തുന്നതിലും അമിത് ഷായ്ക്ക് സംഭവിച്ച വീഴ്ചകളാണ് ഷായെ മാറ്റി നിർത്തിയതിന് പിന്നിൽ എന്നാണ് ഉയരുന്ന ചില അഭ്യൂഹങ്ങൾ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദില്ലി സന്ദർശന വേളയിലായിരുന്നു അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയ്ക്ക് മുന്നിൽ മോദി സർക്കാരിനെ നാണക്കേട് ഉണ്ടാക്കാൻ ഇത് കാരണമായെന്ന വിമർശനങ്ങൾ ശക്തമായിരുന്നു.
ജനങ്ങളെ അറിയിക്കൂ
എന്നാൽ ഇതൊന്നുമല്ല ഷായ്ക്ക് മറ്റെന്തോ സംഭവിച്ചെന്നാണ് പുതിയ അഭ്യൂഹങ്ങൾ. അമിത് ഷായ്ക്ക് ഗുരുതരമായ അസുഖമെന്തോ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ച. ഷായ്ക്ക് മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നും അത് ജനങ്ങളെ അറിയിക്കാൻ സർക്കാർ തയ്യാറാകണമെന്നും സമാജ്വാദി പാർട്ടി എംപിയും നയി ദുനിയ വീക്കിലി ചീഫ് എഡിറ്ററുമായി ഷാഹിദ് സിദ്ധിഖ് ട്വീറ്റ് ചെയ്തു.
ജനങ്ങളോട് പറയൂ
ആർക്കെങ്കിലും അമിത് ഷായെ കുറിച്ച് വല്ല വിവരവും ഉണ്ടോ? വളരെ അസാധാരണമോ ഗുരുതരമോ ആയ എന്തോ സംഭവിച്ചിട്ടുണ്ട്. സർക്കാർ അദ്ദേഹം എവിടെയാണെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ തയ്യാറാകണം, സിദ്ധിഖി ട്വീറ്റ് ചെയ്തു. മാധ്യമപ്രവർത്തക റാണാ അയബൂം ഷായുടെ അസാന്നിധ്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച് രംഗത്തെത്തി.
അഭ്യൂഹങ്ങൾ മാത്രം
കേന്ദ്ര ആഭ്യന്തരമന്ത്രിയെ ആരെങ്കിലും കണ്ടോ? അദ്ദേഹത്തിന്റെ പേര് അമിത് ഷാ എന്നാണ്, റാണാ ട്വീറ്റ് ചെയ്തു. ഇത്തരം ട്വീറ്റുകളോടെ ഷായ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നം എന്തോ ഉണ്ടായിട്ടുണ്ടെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുകയാണ്. എന്നാൽ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഷായുടെ അടുത്ത വൃദ്ധങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ഷായുടെ നിയന്ത്രണത്തിൽ
ഷായുടെ ഇപ്പോഴത്തെ പിൻമാറ്റം ബോധപൂർവ്വമാണെന്നാണ് റിപ്പോൾട്ടുകൾ. ഉദ്യോഗസ്ഥർക്ക് പൂർണചുമതല നൽകി മനപ്പൂർവമാണ് അദ്ദേഹം മാറി നിൽക്കുകയാണെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് പ്രതിസന്ധി നേരിടാൻ ആഭ്യന്തര വകുപ്പ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ്. മുഴുവൻ ഏകോപന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഷാ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യപ്രശ്നങ്ങളില്ല
അമിത് ഷായ്ക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളുമില്ല. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. മാത്രമല്ല മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന മുഴുവൻ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തിരക്ക് മൂലം അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കൊച്ചുമകൾ പിറന്ന ദിനം
അദ്ദേഹത്തിന്റെ രണ്ടാമത് കൊച്ചുമകൾ പിറന്ന ദിവസമായിരുന്നു ഇന്നലെ. തിരക്ക് കാരണം അദ്ദേഹത്തിന് ഗുജറാത്തിൽ പോകാൻ സാധിച്ചിട്ടില്ല.വീഡിയോ കോൾ വഴിയാണ് അദ്ദേഹം കുടുംബവുമായി സംസാരിച്ചത്. ഇന്നലേയും പതിവ് പോലെയാണ് അദ്ദേഹത്തിന്റെ ദിനമാരംഭിച്ചത്. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി, റിപ്പോർട്ടിൽ പറയുന്നു.
നോർത്ത് ബ്ലോക്കിൽ
തുടർന്ന് വിശാഖപട്ടണത്തെ വാതക ചോർച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിക്കൊപ്പം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ പങ്കെടുത്തു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഷാ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
വെബ്സൈറ്റിലും
വിശാഖപട്ടണത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ദേശീയ ദുരന്ത നിവാരണ സേനയുടെ വിന്യാസത്തിന് മേൽനോട്ടം വഹിക്കുന്നതിനും രാത്രി 11 മണിവരെ അദ്ദേഹം നോർത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നുവെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചള്ള റിപ്പോർട്ട്.
Recommended Video
വെബ്സൈറ്റിലും
ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെബ്സൈറ്റ് പരിശോധിച്ചാൽ കഴിഞ്ഞ ദിവസങ്ങളിലും ആഴ്ചകളിലും അദ്ദേഹം പതിവായി ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉണ്ട്. മെയ് 4 ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിക്ക് കൊവിഡിനെ നേരിടുന്നതിനുള്ള സംഭാവന കൈമാറുന്ന ചിത്രങ്ങൾ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.