അമിത് ഷാ പറഞ്ഞത് തെറ്റ്; ബംഗ്ലാദേശിൽ ഒരാളെയും മതം അടിസ്ഥാനമാക്കി കാണില്ലെന്ന് വിദേശകാര്യ മന്ത്രി!
ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി മൊമൻ രംഗത്ത് വന്നു. ബംഗ്ലാദേശില്‍ ഒരു ദിവസം വന്നു താമസിച്ചാല്‍ ബംഗ്ലാദേശ് എത്രത്തോളം മതേതരമാണെന്ന് അമിത് ഷായ്ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്.
ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കളെ ബംഗ്ലാദേശില്‍ പീഡിപ്പിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെ പോലെ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങള്‍ക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ ബംഗ്ലാദേശ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരാളേയും മതം അടിസ്ഥാനമാക്കി കാണില്ല. യുഎസ്, ജപ്പാന് സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രസ്താവനയിറക്കിയത്.