കോൺഗ്രസ് മാപ്പ് പറയണം: ആവശ്യവുമായി അമിത് ഷാ, ചൊടിപ്പിച്ചത് കാവി ഭീകരത പരാമര്‍ശം!!
ബെംഗളൂരു: ബിജെപിയ്ക്കെതിരെയുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. കാവിഭീകരത എന്ന പദം ഉപയോഗിച്ച സംഭവത്തിലാണ് കോൺഗ്രസ് മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച ബെംഗളൂരുവിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം. മക്കാ മസ്ജിദ് സ്ഫോടനക്കേസിൽ കുറ്റവാളികളായ എട്ട് പേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധിയെ തുടർന്നാണ് കോൺഗ്രസിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ പ്രതികരണം ചില സംഘടനകളെ പ്രീതിപ്പെടുത്താനുള്ളതാണെന്നും അമിത് ഷാ പറയുന്നു.
മക്കാ മസ്ജിദ് സ്ഫോടനക്കേസ്: വിധി പ്രസ്താവിച്ച ജഡ്ജി രാജിവെച്ചു, രാജിക്ക് പിന്നിൽ ദുരൂഹത!
ശക്തികേന്ദ്ര പ്രമുഖരുടെ കൺവെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതെന്നും ഹിന്ദുക്കൾക്കെതിരെ വ്യാജ കേസുകൾക്കെതിരെ കെട്ടിച്ചമയ്ക്കുന്നതിനെ സാധൂകരിക്കുന്ന നീക്കമാണ് കോൺഗ്രസിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും അമിത് ഷാ പറയുന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കെ ഹിന്ദുസംഘടാ പ്രവർത്തകരെ കുറ്റവാളികളാക്കി വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുവെന്നും യഥാർത്ഥ കുറ്റവാളികളെ സ്വതന്ത്രരാക്കുകയാണെുന്നും അമിത് ഷാ ആരോപിക്കുന്നു. അന്വേഷണ ഏജൻസികള്‍ക്ക് മേല്‍ സമ്മർദ്ദം ചെലുത്തിയാണ് കുറ്റവാളികളെ വെറുതെ വിടുന്നതെന്നും അമിത് ഷാ ആരോപിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന് വേണ്ടി രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. ഇപ്പോൾ വിധി അവരെ തുറന്നുകാണിച്ചു. അവർ മാപ്പ് പറയണം. രാജ്യമാണ് അവരെ ശിക്ഷിക്കേണ്ടത്.
കർണാടകയിലെ ജനങ്ങൾ മെയ് 12 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്നും സർക്കാർ രാജ്യവിരുദ്ധ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അമിത് ഷാ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരിക്കെ 24 ആർഎസ്എസ്- ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. എന്നാൽ ഒരാൾക്കെതിരെ പോലും കേസെടുത്തിട്ടില്ല. ബിജെപി അധികാരത്തിലെത്തിയാൽ രണ്ട് ദിവസത്തിനുള്ളിൽ കുറ്റവാളികളെ പിടികൂടുമെന്നും അമിത് ഷാ അവകാശപ്പെടുന്നു. 12ാം നൂറ്റാണ്ടിലെ ലിംഗായത്ത് തത്വചിന്തകനായ ബസവേശ്വരയുടെ ജന്മദിനത്തിൽ പുഷ്പഹാരമണിയിച്ച ശേഷം അമിത് ഷാ ദളിത് കവി സിദ്ധലിംഗയ്യയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ അമിത് ഷായുടെ പ്രസ്താവനകളോട് കോൺഗ്രസ് വക്താവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.