സർക്കാർ രൂപീകരണത്തിന് തടസ്സമില്ല, ശിവസേനയുടെ ആവശ്യങ്ങൾ പുതിയത്: അംഗീകരിക്കാനാവില്ലെന്ന് അമിത് ഷാ
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയും ശിവസേനയും കൃത്യമായ ധാരണകളിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ശിവസേന പുതിയ ആവശ്യങ്ങളുമായി മുന്നോട്ട് വരികയാണ്. ഇത് ബിജെപിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അമിത് ഷാ പറയുന്നു.
വിമതരെ പാഠം പഠിപ്പിക്കണം: തന്ത്രങ്ങള്‍ മെനഞ്ഞ് ഡികെ ശിവകുമാര്‍, ദളുമായി ധാരണ വേണമെന്ന്
മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും സഖ്യം ചേർന്ന് മത്സരിക്കുകയാണെങ്കിൽ ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ആരും എതിർത്തിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ശിവസേന പുതിയ ആവശ്യങ്ങളുമായി മുന്നോട്ടുവരികയാണെന്നും ഷാ പറഞ്ഞു. അത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല. ബിജെപിയുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. എന്നാൽ ശിവസേന ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മഹാരാഷ്ട്രയിലെപ്പോലെ സർക്കാർ രൂപീകരണത്തിന് മറ്റൊരു സംസ്ഥാനത്തും സമയം അനുവദിച്ച് നൽകിയിട്ടില്ല. 18 ദിവസമാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലാവധി അവസാനിച്ച ശേഷം മാത്രമാണ് ഗവർണർ രാഷ്ട്രീയ പാർട്ടികളെ സർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചത്. കോൺഗ്രസോ ശിവസേനയയോ എൻസിപിയോ സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചിട്ടില്ല. ഭൂരിപക്ഷം അംഗബലമുള്ള ഏത് പാർട്ടിക്കും മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണറെ സമീപിക്കാം. ഗവർണർ ആർക്കും അനുമതി നിഷേധിച്ചിട്ടില്ല. എന്നാൽ കപിൽ സിബലിനെപ്പോലെയുള്ളവർ കുട്ടികളെപ്പോലെ പെരുമാറുകയും സർക്കാർ രൂപീകരിക്കാൻ അനുമതി നിഷേധിച്ചു എന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ശിവസേനക്ക് സർക്കാർ രൂപീകരിക്കാൻ മഹാരാഷ്ട്ര ഗവർണർ കൂടുതൽ സമയം അനുവദിച്ചില്ലെന്ന് കാണിച്ച് ശിവസേന സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ബുധനാഴ്ച വാദം കേട്ടിരുന്നു. കോൺഗ്രസ്- എൻസിപി- എംഎൽമാരിൽ നിന്ന് സർക്കാർ രൂപീകരണത്തിന് പിന്തുണ ഉറപ്പാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നാണ് ഗവർണറെ കണ്ട ആദിത്യ താക്കറെയുൾപ്പെടെയുള്ള ശിവസേന നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് നിരസിച്ച ഗവർണർ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എൻസിപിയെ സർക്കാർ രൂപീകരണണത്തിനായി ക്ഷണിക്കുകയായിരുന്നു.
ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധവും കാരണമില്ലാത്തതുമാണെന്നാണ് ശിവസേന ഉന്നയിക്കുന്ന വാദം. മഹാരാഷ്ട്രയിൽ കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഗവർണറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും സേന ആരോപിക്കുന്നു. സംഭവത്തിൽ ശിവസേന മുഖപത്രമായ സാംനയിലും ഗവർണർക്കെതിരെ വിമർശനമുണ്ട്.