'ശത്രുസ്വത്ത്' വിറ്റ് ഒരുലക്ഷം കോടി രൂപയുണ്ടാക്കാന്‍ അമിത് ഷാ; എന്താണ് ശത്രു സ്വത്ത്?
Recommended Video
ദില്ലി: ശത്രു സ്വത്ത് വിറ്റ് പണമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമതി. രണ്ടു പ്രത്യേക കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 9400 ശത്രു സ്വത്തുക്കളാണ് രാജ്യത്തുള്ളത്. ഇത് വിറ്റ് കാശാക്കുകയാണ് ലക്ഷ്യം.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ വിട്ട് പോയവരുടെയും പാകിസ്താന്, ചൈന എന്നീ രാജ്യങ്ങളുടെ പൗരത്വം നേടിയവരുമായ വ്യക്തികളുടെ ഉടമസ്ഥതയില്‍ നമ്മുടെ രാജ്യത്തുള്ള സ്വത്തുക്കളാണ് ശത്രു സ്വത്ത്. ഇതിന്മേല് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാനിരിക്കുന്ന നടപടികള്‍ വിശദീകരിക്കാം....
എന്താണ് ശത്രു സ്വത്ത്
ആദ്യം എന്താണ് ശത്രു സ്വത്ത് എന്ന് പറയാം. വിദേശരാജ്യത്തുള്ള കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള ഓഹരികള്‍, ചൈന-പാകിസ്താന് എന്നീ രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചവര്‍ക്ക് ഇന്ത്യയിലുള്ള സ്വത്തുക്കള്‍ എന്നിവയാണ് ശത്രു സ്വത്ത് എന്നതിന്റെ പരിധിയില്‍ വരിക. ഇന്ത്യയിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ വരികയും എന്നാല്‍ വിദേശത്തുള്ള ഉടമകള്‍ ഉപേക്ഷിച്ചതുമായ സ്വത്തുക്കളാണിത്.
9400 ശത്രു സ്വത്തുക്കള്‍
ശത്രു സ്വത്തുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. രാജ്യത്ത് 9400 ശത്രു സ്വത്തുക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ വിറ്റ് പണമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശം. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ശത്രു സ്വത്ത് വില്‍ക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.
സര്‍വ്വേ പൂര്‍ത്തിയാക്കി
പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് ഇന്ത്യ വിട്ടവരുടെ സ്വത്തുക്കളാണ് ശത്രുസ്വത്ത് നിയമത്തിന്റെ പരിധിയില്‍ വരിക. 6289 പേരുടെ സ്വത്തുക്കള്‍ സംബന്ധിച്ച സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2991 പേരുടെ സ്വത്തുക്കള്‍ അവകാശികളുടെ കൈവശമാണ്. ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചിട്ടുണ്ട്.
കേന്ദ്ര നിയന്ത്രണത്തില്‍
ശത്രുസ്വത്ത് നിയമം അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. നേരത്തെ ശത്രുസ്വത്ത് പരിധിയില്‍ വരുന്ന ചില ആസ്തികള്‍ക്ക് വേണ്ടി കോടതി വ്യവഹാരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത്തരം സ്വത്തുക്കളെല്ലാം നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്.
ഒരുലക്ഷം കോടി രൂപ
ശത്രുസ്വത്തുക്കള്‍ വില്‍ക്കുന്നതിന് രണ്ട് പ്രത്യേക കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെയും നേതൃത്വത്തിലാണ് രണ്ട് സമിതികള്‍. ശത്രു സ്വത്ത് വില്‍ക്കുന്നതിലൂടെ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനാണ് നീക്കം.
കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി
വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന വന്‍ സംഘം കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും. ആഭ്യന്തരം, സാമ്പത്തിക കാര്യം, ധനവിനിയോഗം, പൊതു സംരഭം, നിയമകാര്യം, കമ്പനികാര്യം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതി അംഗങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
മൂന്ന് മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും
ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എടുക്കുന്ന നടപടികള്‍ക്ക് അംഗീകാരം നല്‍കുക മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മേല്‍ന്നോട്ട സമിതിയാണ്. ഇതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണുള്ളത്. ശത്രു സ്വത്ത് സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് ഇവരാണ് ചുക്കാന്‍ പിടിക്കുക.
പാകിസ്താന് പൗരന്മാരുടെ പേരില്‍
പാകിസ്താന് പൗരന്മാരുടെ പേരിലാണ് ഇന്ത്യയില്‍ കൂടുതല്‍ ശത്രു സ്വത്തുക്കള്‍ ഉള്ളത്. 9280 സ്വത്തുക്കളാണ് പാകിസ്താന് പൗരന്മാരുടെ പേരിലുള്ളത്. 126 സ്വത്തുക്കള്‍ ചൈനീസ് പൗരന്മാരുടെ പേരിലും. പാകിസ്താന് പൗരന്മാരുടെ പേരില്‍ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ പലതും കണ്ണായ പ്രദേശങ്ങളിലാണ്.
രാജ്യസഭയെ അറിയിച്ചത്...
ശത്രു സ്വത്തുക്കളുടെ മൊത്തം മൂല്യം ഒരുലക്ഷം കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്. 2018ല്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹിര്‍ ഇക്കാര്യം രാജ്യസഭയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വില്‍പ്പന നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിയത്.
യുപി, ബംഗാള്‍, ദില്ലി
പാകിസ്താന് പൗരന്മാരുടെ പേരിലുള്ള 9280 സ്വത്തുക്കളില്‍ 4991 സ്വത്തുക്കളും ഉത്തര്‍ പ്രദേശിലാണുള്ളത്. 2735 സ്വത്തുക്കള്‍ പശ്ചിമ ബംഗാളിലും. ദില്ലിയില്‍ 487 സ്വത്തുക്കളുമുണ്ട്. യുപിയിലും ബംഗാളിലുമുള്ള സ്വത്തുക്കളില്‍ പലതും വലിയ എസ്റ്റേറ്റുകളാണ്.
ചൈനക്കാരുടെ സ്വത്തുക്കള്‍ ഇവിടെ...
ചൈനീസ് പൗരന്മാരുടെ പേരിലുള്ള ശത്രുസ്വത്തുക്കളില്‍ കൂടുതലും മേഘാലയയിലാണ്. 57 സ്വത്തുക്കളാണ് മേഘാലയയിലുള്ളത്. പശ്ചിമ ബംഗാളില്‍ ചൈനക്കാരുടെ പേരില്‍ 29 സ്വത്തുക്കളുണ്ട്. അസമില്‍ ഏഴ് സ്വത്തുക്കളും. ഇത്തരം സ്വത്തുക്കളില്‍ ക്രയവിക്രയം നടത്താനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്.
പാകിസ്താന് വിറ്റ് കാശാക്കി
1960കളില്‍ ചൈനയുമായും പാകിസ്താനുമായും നടന്ന യുദ്ധത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ആസ്തികള്‍ ഇന്ത്യ പിടിച്ചെടുത്തത്. 1200 ഏക്കറോളം വരുമിത്. പാകിസ്താനും സമാനമായ രീതിയില്‍ ഇന്ത്യയിലേക്ക് പോന്നവരുടെ സ്വത്തുകള്‍ കണ്ടുകെട്ടുകയും വില്‍ക്കുകയും ചെയ്തിരുന്നു. 1971ലാണ് പാകിസ്താന് വില്‍പ്പന നടത്തിയത്.