പെട്രോൾ വിലയെ കുറിച്ച് ചോദിച്ചാൽ ഇതാണ് ബിജെപി നേതാക്കളുടെ അവസ്ഥ; അമിത് ഷാ കൊടുത്ത മറുപടി...
ദില്ലി: നാൾക്കുനാൾ പെട്രോൾ-ഡീസൽ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യമെങ്ങും വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് ബിജെപി നേതാക്കളോട് ചോദിച്ചാലോ? പിന്നെ പറയാനുണ്ടോ പൂരം. എന്നാൽ ഒരു മാധ്യമപ്രവർത്തകൻ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോട് നേരിട്ട് തന്നെ അഭിപ്രായം ചോദിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ നാണം കെട്ട് രാജിവെയ്ക്കേണ്ടി വന്നതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം നല്കാന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചേദ്യം.
കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ദിനേനയുള്ള വിലപുതുക്കല്‍ നിര്‍ത്തിവെയ്ക്കുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പുന:സ്ഥാപിക്കുകയും ചെയ്ത നടപടിയെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യം കേട്ടതും അമിത് ഷാ ക്ഷുഭിതനായി എന്നാണ് രിപ്പോർട്ട്. നിങ്ങളുടെ അജണ്ടയെനിക്ക് മനസിലാകുമെന്നും കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങളോട് മാത്രമെ ഞാന്‍ ഇപ്പോള്‍ പ്രതികരിക്കൂയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റെക്കോർഡ് വില
കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി 15 ദിവസത്തോളം എണ്ണ കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ വിലക്കയറ്റം തുടങ്ങുകയും ചെയ്തു. രാജ്യത്ത് ഉടനീളം ഇപ്പോള്‍ പെട്രോളിനും ഡീസലിനും റെക്കോര്‍ഡ് വിലയാണ്. കേരളത്തിൽ ഇപ്പോൾ എൺപത് രൂപയിൽ എത്തി നിൽക്കുകയാണ് പെട്രോൾ വില.
ഒന്നും പറയാനില്ലെന്ന്
ഇന്ത്യയിലൊട്ടാകെയുള്ള ജനങ്ങളെ ദുരിതത്തിലാക്കുന്ന പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന പ്രതികരണം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനില്‍നിന്ന് ഉണ്ടായത് വൻ ഞെട്ടലോടെയാണ് രാജ്യം കേൾക്കുന്നത്. ഇതിനെതിരെ നിശിതമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
അധികാരത്തിലേറിയതു മുതൽ...
മോദിസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പെട്രോള്‍ഡീസല്‍ വിലയുടെ ഗ്രാഫ് കുതിച്ചുയരുകയാണ്. 2014 ഓഗസ്റ്റ് മുതല്‍ തുടങ്ങിയ വിലവര്‍ധന 2017 ഓഗസ്റ്റില്‍ ഏറ്റവുമുയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം പെട്രോള്‍ വില ലിറ്ററിന് 6.17 ഉം ഡീസലിന്റേത് 3.69 രൂപയും വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.
ജിഎസ്ടി
പെട്രോള്‍ഡീസല്‍ വിലയുടെ 45 മുതല്‍ 52 ശതമാനം വരെ നികുതിയാണ് ഇന്ത്യയില്‍. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന അര്‍ധരാത്രിയില്‍ സര്‍വ നികുതികളെയും കൂട്ടിയിണക്കി ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ നികുതി' എന്ന മുദ്രവാക്യമുയര്‍ത്തി ജിഎസ്ടി നിലവില്‍ വന്നു. ഇതിലൂടെ പരമാവധി 28 ശതമാനം നികുതിയെന്ന് നിജപ്പെടുത്തി. ഈ നികുതിഘടനയില്‍ നിന്ന് പെട്രോളിനെയും ഡീസലിനെയും ഒഴിവാക്കി. ജിഎസ്ടി ഒഴിവാക്കിയിരുന്നില്ലെങ്കില്‍ പെട്രോള്‍ഡീസല്‍ വില ഏകദേശം ലിറ്ററിന് 40 രൂപയില്‍ ഒതുങ്ങുമായിരുന്നു.
Recommended Video
ലാഭത്തിൽ നിന്നും കൊള്ള ലാഭത്തിലേക്ക്...
ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ പൊതുമേഖലാ ഓയില്‍ക്കമ്പനികളുടെ ഇല്ലാത്ത നഷ്ടം നികത്താനെന്ന വ്യാജേനയാണ് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിക്കുന്നത്. റിലയന്‍സ് പെട്രോളിയം, എസ്സാര്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളെ ലാഭത്തില്‍ നിന്നും കൊള്ളലാഭത്തിലേയ്ക്ക് എത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൗത്യം പൊതുജനങ്ങളുടെ ചെലവിലാണ് ഇപ്പോൾ നടക്കുന്നത്.